KERALA

'ജനാധിപത്യവത്കരിക്കപ്പെടാത്ത എയ്ഡഡ് മേഖല'; പട്ടികജാതി-വർഗ അധ്യാപകർ പുറത്തുതന്നെ, പ്രാതിനിധ്യം ഒരു ശതമാനത്തിൽ താഴെ

വെബ് ഡെസ്ക്

പട്ടികജാതി/ വർഗ വിഭാഗങ്ങളിൽ നിന്നുള്ളവരെ പുറത്തുനിർത്തി കേരളത്തിലെ എയ്ഡഡ് സ്കൂൾ മേഖല. സംസ്ഥാനത്ത് ആകെയുള്ള 7966 എയ്ഡഡ് സ്കൂളുകളിൽ നാമമാത്രമായ എണ്ണം അധ്യാപകർ മാത്രമാണ് പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങളിൽ നിന്നുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സർക്കാർ ഖജനാവിലെ പണമുപയോഗിച്ചാണ് പ്രവർത്തിക്കുന്നതെങ്കിലും അധ്യാപക നിയമനങ്ങൾ മാനേജ്‍മെന്റ് നിയന്ത്രണത്തിലാണ് നടക്കുന്നത്.

എൻഎസ്എസ് - ക്രിസ്ത്യൻ മാനേജ്‍മെന്റുകളെ പേടിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കാത്തത്
ഒ പി രവീന്ദ്രൻ

90307 അധ്യാപകർ പ്രവർത്തിക്കുന്ന എയ്ഡഡ് മേഖലയിൽ പട്ടികജാതിയിൽനിന്ന് 808 (0.89 %) പേരും പട്ടികവർഗത്തിൽനിന്ന് കേവലം 76 (0.09%) പേരുമാണുള്ളത്. കാഞ്ഞിരപ്പള്ളി സ്വദേശിയും പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഭിഷേക് സാബു പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് കേരളത്തിലെ എയ്ഡഡ് മേഖലയുടെ നേർചിത്രം വ്യക്തമാകുന്നത്. എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ് സി മുഖേനയാക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെ ആണ് വിവരാവകാശ രേഖ പുറത്തുവന്നിരിക്കുന്നത്.

2017ൽ മുൻ സിപിഎം എംഎൽഎ ടി വി രാജേഷ് അധ്യക്ഷനായ 'യുവജനക്ഷേമം യുവജനകാര്യ സമിതി' നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ എയ്ഡഡ് മേഖലയിൽ നിലനിൽക്കുന്ന അസമത്വം ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിലെ എയ്ഡഡ് മേഖലയിൽ അധ്യാപക- അനധ്യാപക തസ്തികകളിൽ എസ് എസി -എസ് ടി വിഭാഗങ്ങളെ പുറത്തുനിർത്തുന്നുവെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. അതിനാൽ സംവരണം നടപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഈ രേഖകളെല്ലാം നിലനിൽക്കുകയും സംവരണം വേണമെന്ന ആവശ്യം നിരന്തരം ഉന്നയിക്കപ്പെടുകയും ചെയ്തിട്ടും പുറംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് സർക്കാരുകൾ കാലാകാലങ്ങളായി സ്വീകരിക്കുന്നത്.

നിലവിൽ എയ്ഡഡ് മേഖല ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും അതൊരു ഫ്യൂഡൽ നാടുവാഴി ക്രമത്തിലാണ് നിലനിൽക്കുന്നത്
ടി എസ് ശ്യാംകുമാർ

എൻഎസ്എസ് - ക്രിസ്ത്യൻ മാനേജ്‍മെന്റുകളെ പേടിക്കുന്നതുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കാത്തതെന്ന് സംവരണ-വിദ്യാഭ്യാസ അവകാശ പ്രവർത്തകനായ ഒ പി രവീന്ദ്രൻ പറഞ്ഞു. "എയ്ഡഡ് മേഖലയിൽ ആദിവാസി- ദളിത് വിഭാഗങ്ങൾ കയറരുതെന്ന മാനേജ്‍മെന്റുകളെ അജണ്ടയാണ് സംവരണത്തെ എതിർക്കുന്നതിന് പിന്നിൽ. എൻഎസ്എസ് യാതൊരു സമരവും നടത്താതെയാണ് സിപിഎം സർക്കാർ മുന്നോക്ക സംവരണം നടപ്പാക്കിയത്. 20 മന്ത്രിമാരിൽ ഒൻപത് പേരാണ് നായർ വിഭാഗത്തിൽ നിന്നുള്ളത്. അങ്ങനെയുള്ള ഒരു സർക്കാർ എൻ എസ് എസിന്റെ താത്പര്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായിരിക്കും. അതുകൊണ്ടാണ് ഭിന്നശേഷിക്കാർക്ക് സംവരണം നടപ്പാക്കിയിട്ടും എസ് സി /എസ് ടി വിഭാഗങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്യാത്തത്" ഒ പി രവീന്ദ്രൻ പ്രതികരിച്ചു.

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ നടക്കുന്നത് സവർണ ഒളിഗാർക്കിക്ക് അനുകൂലമായ നിയമനപ്രക്രിയാണെന്ന് തെളിയിക്കുന്നതാണ് പുതിയ രേഖകളെന്ന് സാമൂഹിക ചിന്തകനും ഗവേഷകനുമായ ഡോ. ടി എസ് ശ്യാംകുമാർ ദ ഫോർത്തിനോട് പറഞ്ഞു. "സമ്പൂർണമായും സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് ശമ്പളം കൊടുക്കുകയും കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എയ്ഡഡ് മേഖലയില്‍ ആദിവാസി - ദളിത് വിഭാഗങ്ങൾക്ക് പ്രാതിനിധ്യത്തിനുള്ള അവകാശമുണ്ട്. നിലവിൽ എയ്ഡഡ് മേഖല ജനാധിപത്യവത്കരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും അതൊരു ഫ്യൂഡൽ നാടുവാഴി ക്രമത്തിലാണ് നിലനിൽക്കുന്നത്" ടി എസ് ശ്യാംകുമാർ പറഞ്ഞു.

സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഇരുനൂറിൽ താഴെ ഭിന്നശേഷിക്കാർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചതെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ആകെ ആയിരത്തി അഞ്ഞൂറോളം എയ്ഡഡ് സ്കൂളുകളാണ് ഭിന്നശേഷി സംവരണ നിയമനത്തിന് അർഹരായവരുടെ പട്ടിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്ന് തേടിയിരുന്നത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം