KERALA

മന്ത്രിയും മുൻ മന്ത്രിയും പറഞ്ഞതല്ല ശരി, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒഴിവാക്കിയ 61 പേജുകളല്ലാതെ ഒന്നുമില്ലെന്ന വാദം കള്ളം; രേഖകൾ ദ ഫോർത്തിന്

ഗ്രീഷ്മ എസ് നായർ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒഴിവാക്കിയ 61 പേജുകളല്ലാതെ മറ്റൊന്നുമില്ലെന്ന സിനിമ മന്ത്രി സജി ചെറിയാന്‌റെയും മുന്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‌റെയും വാദം പൊളിക്കുന്ന രേഖ പുറത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ രണ്ടു പകര്‍പ്പും റിപ്പോര്‍ട്ട് തയാറാക്കാന്‍ പരിശോധിച്ച രേഖകളും തെളിവുകളും കമ്മിറ്റി സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പോ അനുബന്ധ രേഖകളോ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലുമോ ഇനി കമ്മിറ്റിയുടെ കൈവശമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് 2020 ല്‍ തന്നെ ജസ്റ്റിസ് ഹേമ സര്‍ക്കാരിന് കൈമാറിയിരുന്നു. കത്തിന്‌റെ പകര്‍പ്പ് ദ ഫോര്‍ത്തിന് ലഭിച്ചു.

അന്നത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് ജസ്റ്റിസ് ഹേമ അയച്ച കത്തിന്റെ പകര്‍പ്പ്‌

അന്നത്തെ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി കൂടിയായ റാണി ജോര്‍ജിനാണ് ജസ്റ്റിസ് ഹേമ കത്തയച്ചത്. എന്നാല്‍ മലയാള സിനിമയിലുള്ളവരുടെ സ്വകാര്യത മാനിച്ച് നീക്കം ചെയ്ത 61 പേജുകളല്ലാതെ മറ്റൊന്നും സര്‍ക്കാരിന്‌റെ പക്കലില്ലെന്നാണ് സിനിമാ മന്ത്രി സജി ചെറിയാന്‌റെയും മുന്‍ സാംസ്‌കാരിക-നിയമ മന്ത്രിയായ എ കെ ബാലന്‌റെയും വാദം.

സിനിമാ വകുപ്പിന്‌റെ ചുമതലയുണ്ടായിട്ടും ഈ റിപ്പോര്‍ട്ട് പോലും കാണാത്ത സജി ചെറിയാന് ആരെക്കുറിച്ചും ഒന്നും അറിയില്ല. അതേസമയം, മുന്‍ മന്ത്രി എ കെ ബാലന് 400 പേജുള്ള മൊഴിയുണ്ടെന്ന് അറിയാം. പക്ഷേ ജസ്റ്റിസ് ഹേമ അത് സര്‍ക്കാരിന് നല്‍കുകയോ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ബാലന്‍ പറഞ്ഞത്.

പക്ഷേ വിവരാകാശ കമ്മിഷനില്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചിരിക്കുന്നത് അനുസരിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് അനുബന്ധ രേഖയുണ്ട്, അതുപക്ഷേ വിവരാകാശ നിയമത്തിന്‌റെ പരിധിയില്‍ വരുന്നതല്ല എന്നാണ്. മാത്രമല്ല സ്വകാര്യത സംരക്ഷിക്കുമെന്ന് ജസ്റ്റിസ് ഹേമ നല്‍കിയ ഉറപ്പിന്മേലാണ് പലരും നേരിട്ട പീഡനങ്ങളും ബുദ്ധിമുട്ടികളും തുറന്ന് പറഞ്ഞതെന്നും അവ പുറത്തുവിടരുതെന്ന് കമ്മിറ്റി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചിരുന്നു. സ്വകാര്യതയെ ഹനിക്കുന്ന ഒന്നും പുറത്തുവിടേണ്ടെന്ന് വിവരാവകാശ കമ്മിഷനും ഉത്തരവിട്ടു.

എന്നാല്‍ മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നിരന്തരം ലൈംഗികചൂഷണത്തിനിരയാകുന്നെന്ന ഗുരുതര ആരോപണമുള്ള ഒരു റിപ്പോര്‍ട്ടിന്മേല്‍ അഞ്ചുവര്‍ഷം അടയിരുന്ന സര്‍ക്കാര്‍ കണ്ടെത്തുന്ന പുതിയ പ്രതിരോധമാണ് പൊള്ളയായ ഈ വാദം. വെറും കേട്ടുകേള്‍വിയുടെ പുറത്തല്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണെന്ന് സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മിറ്റി, ആ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഒരു നടപടിയുമെടുക്കാതിരുന്ന സര്‍ക്കാര്‍ ഇനിയുമെന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നതെന്നാണ് പലദിക്കുകളിൽനിന്നും ഉയരുന്ന ചോദ്യം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്