KERALA

ലൈംഗികാരോപണം: മുകേഷിന്റെ പേരില്‍ ചേരിതിരിഞ്ഞ് ഇടതുമുന്നണി; രാജി ആവശ്യപ്പെട്ട് സിപിഐ, സംരക്ഷിച്ച് സിപിഎം

വെബ് ഡെസ്ക്

കൊല്ലം എംഎല്‍എയും നടനുമായ എം മുകേഷിനെതിരേ നടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ സര്‍ക്കാരും ഇടതുമുന്നണിയും വെട്ടില്‍. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തുവന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തില്‍ രണ്ടു തട്ടിലായി.

അതേസമയം ആരോപണമുയര്‍ന്ന സാഹചര്യം മുതല്‍ മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇതുവരെയും സിപിഎം സ്വീകരിച്ചുവന്നത്. എന്നാല്‍ ഇന്ന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. മുകേഷിനെതിരേ നടപടിയെടുക്കാതെ പറ്റില്ലെന്ന സ്ഥിതിയിലേക്കാണ് സിപിഎം വീണത്.

ഇതിനിടെയാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സിപിഎം നേതൃത്വം രാജി ചോദിച്ചുവാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.

സിപിഐ സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് ഇതാണ്. ഇതുവരെയും ആരോപണ നിഴലിലായിരുന്നെങ്കില്‍ മുകേഷ് ഇപ്പോള്‍ സ്ത്രീപീഡന പരാതിയില്‍ ഒന്നാം പ്രതിയാണെന്നും സ്ത്രീസുരക്ഷയെക്കുറിച്ച് വാതോരാതെ പറയുന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാരനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നുമാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ പക്ഷം.

ഇക്കാര്യത്തില്‍ പക്ഷേ ഇതുവരെ പരസ്യപ്രതികരണത്തിന് സിപിഐ സംസ്ഥാനനേതൃത്വം മുതിര്‍ന്നിട്ടില്ല. എന്നാല്‍ ഇന്ന് പോലീസ് കേസെടുത്തതോടെ മുകേഷിന്റെ രാജി പരസ്യമായി ആവശ്യപ്പെടാനാണ് സിപിഐ ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി ഔദ്യോഗിക നിലപാട് ഇന്ന് അറിയിച്ചേക്കുമെന്നാണ് വിവരം.

അതേസമയം മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാട് തുടരുകയാണ് സിപിഎം നേതാക്കള്‍. മുകേഷ് രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കൂടിയായ സിപിഎം നേതാവ് പികെ ശ്രീമതി അഭിപ്രായപ്പെട്ടത്. മുകേഷ് കുറ്റവാളിയല്ലെന്നും ആരോപണവിധേയന്‍ മാത്രമാണെന്നും ആരോപണവിധേയര്‍ സ്ഥാനമൊഴിയണമെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്നും ശ്രീമതി പറഞ്ഞു.

ഇതേ നിലപാട് തന്നെയാണ് മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനും. സമാനതരത്തിഷ ആരോപണവിധേയരായവർ മുൻപും രാജിവച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ജയരാജന്‍ മുകേഷിന്റെ രാജി പാര്‍ട്ടി ആവശ്യപ്പെടില്ലെന്ന സൂചനയും നല്‍കി. എന്നാല്‍ സിപിഎമ്മിനുള്ളില്‍ മുകേഷിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് മുതിര്‍ന്ന നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബി പരസ്യമായി പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുമുന്നണിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബേബി പ്രതികരിച്ചത്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി ഒന്നടങ്കം മുകേഷിനെതിരേ വിമര്‍ശനവുമായി രംഗത്തുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ മുകേഷ് സ്ഥാനമൊഴിയുന്നതില്‍ കവിഞ്ഞ് മറ്റൊന്നും സ്വീകാര്യമല്ലെന്ന നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നത്.

മുകേഷ് പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കാനാകില്ല. എന്നാല്‍ എംഎല്‍എ സ്ഥാനം സ്വമേധയാ ഒഴിയാന്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രിക്കു രാജി ആവശ്യപ്പെടാം. നിലവിലെ സാഹചര്യത്തില്‍ മുകേഷിനെ സംരക്ഷിക്കാന്‍ സിപിഎം ഒരുങ്ങിയേക്കില്ലെന്നാണ് സൂചന.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്