KERALA

ഇരട്ട നരബലിക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; കൂടുതല്‍ തിരോധാന കേസുകള്‍ പരിശോധിക്കുന്നു

വെബ് ഡെസ്ക്

പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലി കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരനാണ് അന്വേഷണ സംഘത്തിന്റെ തലവൻ. ഇരട്ട നരബലിയുടെ പശ്ചാത്തലത്തിൽ കൊച്ചി നഗര പരിധിയിലെ 14 തിരോധാന കേസുകള്‍ക്കൂടി സംഘം അന്വേഷിക്കും. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാളായിരിക്കും മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. എഡിജിപി വിജയ് സാക്കറെയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം.

കാലടി, കടവന്ത്ര പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. നഗര പരിധിയിലെ കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അസിസ്റ്റന്റ് കമ്മീഷ്ണര്‍ സി ജയകുമാര്‍, SHOമാരായ ബൈജു ജോസ്, അനൂപ് എന്‍ എ എന്നിവരും സംഘത്തിലുണ്ട്.

അതേസമയം ഇലന്തൂര്‍ ഇരട്ടബലി കേസില്‍ നിര്‍ണായകമായത് പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനെന്ന് അന്വേഷണ സംഘം. മുഖ്യപ്രതി ഷാഫി സ്ഥിരം കുറ്റവാളിയാണെന്നും പോലീസ് വ്യക്തമാക്കി. എറണാകുളം ജില്ലയില്‍ പലയിടത്തായി പല പേരുകളിലാണ് ഷാഫി താമസിച്ചതെന്നാണ് സംശയിക്കുന്നത്. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു വ്യക്തമാക്കി. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതതെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഷാഫി വ്യാജ ഫേസ്ബുക്ക് ഐഡികള്‍ ഉണ്ടാക്കിയതെന്നും കമ്മീഷണർ പറഞ്ഞു.

വ്യക്തിബന്ധം ഉണ്ടാക്കിയെടുത്തതിന് ശേഷം കുറ്റകൃത്യത്തിലേയ്ക്ക് കടക്കുകയാണ് ഷാഫിയുടെ രീതി. പതിനേഴ് വയസ് മുതല്‍ വീടുവിട്ട് കറങ്ങുന്ന ഷാഫി ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന ആളാണെന്നും പോലീസ് വ്യക്തമാക്കി. കോലഞ്ചേരി പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയതോടെയാണ് ഇയാള്‍ കൊച്ചി നഗരത്തിലേയ്ക്ക് താമസം മാറ്റിയത്. പണമല്ല അമിത ലൈംഗിക ആസക്തിയാണ് ഷാഫിയെ നരബലിയിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഷാഫി താമസിച്ചിട്ടുണ്ട്. പ്രതികൾ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.

അതേസമയം നിരീശ്വര വാദിയാണെന്ന തരത്തിലാണ് ഷാഫി തന്നോട് സംസാരിക്കാറുള്ളതെന്ന് ഷാഫിയുടെ സുഹൃത്ത് ബിലാല്‍ പറഞ്ഞു. ഷാഫി സ്ഥിരം മദ്യപാനിയാണെന്നും ബിലാല്‍ പ്രതികരിച്ചു. എന്നാല്‍ ഷാഫി ലൈംഗിക വൈകൃതമുള്ള ആളായി തോന്നിയിട്ടില്ലെന്നാണ് ഷാഫിയുടെ ഭാര്യ പ്രതികരിച്ചത്. പത്മത്തെ കാണാതായതിന്റെ തലേദിവസം ഷാഫി കടയില്‍ വന്ന് ഭക്ഷണം കഴിച്ചിരുന്നു. ഭഗവല്‍ സിങ് നല്ല വൈദ്യനാണെന്ന് ഷാഫി പറയാറുണ്ട്. ഷാഫി കഴിഞ്ഞ ഞായറാഴ്ച മദ്യപിച്ച് വഴക്കുണ്ടാക്കി തന്നെ മര്‍ദിച്ചെന്നും ഭാര്യ വെളിപ്പെടുത്തി.

അതിനിടെ, നരബലി കേസില്‍ പ്രതികളെ രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ