സുപ്രീം കോടതി 
KERALA

മാവോയിസ്റ്റെന്ന സംശയത്തിൽ തടങ്കലിൽവെച്ചയാൾക്ക് നഷ്ടപരിഹാരം: സംസ്ഥാന സർക്കാറിന്റെ അപ്പീൽ തള്ളി സുപ്രീംകോടതി

വെബ് ഡെസ്ക്

മാവോയിസ്റ്റാണെന്ന സംശയത്തിൽ പോലീസ് നിയമവിരുദ്ധമായി തടങ്കലിൽ വെച്ചയാൾക്ക് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി തള്ളി സുപ്രീം കോടതി. എഴുത്തുകാരനും ഗവേഷകനുമായ ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്കണമെന്ന ഉത്തരവിനെതിരെ സ്‌പെഷ്യൽ ലീവ് പെറ്റീഷനുമായാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

വയനാട് സ്വദേശിയായ ശ്യാം ബാലകൃഷ്ണനെ 2014 ലാണ് പോലീസ് മാവോയിസ്റ്റാണെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്തത്. ശ്യാം 2014 മേയ് 20ന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഫ്തിയിലെത്തിയ രണ്ട് പോലീസുകാർ വഴി തടഞ്ഞ് വാഹനത്തിൻ്റെ താക്കോൽ ഊരിമാറ്റുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ നഗ്നനാക്കി ദേഹപരിശോധന നടത്തി.

ഭരണഘടനയുടെ അനുച്ഛേദം 136 പ്രകാരമുള്ള അധികാരപരിധി ഉപയോഗിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച കുറ്റമറ്റ ഉത്തരവിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന്റെ ഹർജി തള്ളിയത്.

കേരള പോലീസിൻ്റെ പ്രത്യേക സേനയായ തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥർ ശ്യാമിന്റെ വീട്ടിൽ പരിശോധന നടത്തി പുസ്തകങ്ങളും ലാപ്‌ടോപ്പും പിടിച്ചെടുത്തിരുന്നു. ക്രിമിനൽച്ചട്ട നടപടി പ്രകാരമുള്ള നടപടിക്രമങ്ങളും ഡി കെ ബസു കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റിനുള്ള മാർഗനിർദ്ദേശങ്ങളും പാലിക്കാതെയാണ് ഈ നടപടികളെല്ലാം പോലീസ് സ്വീകരിച്ചത്.

നിയമവിരുദ്ധമായ അറസ്റ്റും തിരച്ചിലും പിടിച്ചെടുക്കലും തനിക്കു വേദനയുണ്ടാക്കുകയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടിയാണ് ശ്യാം ബാലകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയ്ക്കുള്ള അവകാശവും ലംഘിക്കപ്പെട്ടുവെന്നും റിട്ട് ഹർജിയിൽ ആരോപിച്ചിരുന്നു. ഹൈക്കോടതി മുൻ ജഡ്ജിയുടെ മകനാണ് ശ്യാം ബാലകൃഷ്ണൻ.

2015 മേയ് 22 ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിൻ്റെ സിംഗിൾ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. നിയമപ്രകാരം ശിക്ഷാർഹമായ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഹരജിക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്നു ബോധ്യപ്പെടാതെ കസ്റ്റഡിയിലെടുത്തതിലൂടെ പോലീസ് ഹർജിക്കാരൻ്റെ സ്വാതന്ത്ര്യം ലംഘിച്ചുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. "ഒരാൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ മാവോയിസ്റ്റ് ആയതുകൊണ്ട് മാത്രം അയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിയില്ല," സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

2019-ൽ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി ശരിവച്ചു. രാഷ്ട്രീയ പ്രത്യയശാസ്ത്രം പുലർത്താനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൻ്റെ ഭാഗമാണെന്ന് ബെഞ്ച് വ്യക്തമാക്കി. ഹർജിക്കാരൻ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചുവെന്ന സംശയത്തിൻ്റെ പേരിൽ, ഭരണകൂട അധികാരികൾക്ക് അദ്ദേഹത്തെ പീഡിപ്പിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും