KERALA

സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലല്ല, വിശദീകരണം മാത്രം; മാധ്യമപ്രവർത്തക പോലീസില്‍ പരാതി നല്‍കി

വെബ് ഡെസ്ക്

തനിക്കെതിരെ മോശം പെരുമാറ്റത്തെത്തുടർന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നടത്തിയത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് മാധ്യമപ്രവർത്തക. സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെടുന്ന പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. കമ്മീഷണർ പരാതി നടക്കാവ് പൊലീസിന് കൈമാറി.

പെരുമാറ്റം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച് ഖേദ പ്രകടനം വിശദീകരണം മാത്രമാണെന്ന് നേരത്തെ മാധ്യമ പ്രവര്‍ത്തക പ്രതികരിച്ചിരുന്നു. താൻ ചെയ്തത് തെറ്റാണെന്ന് സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു. ഒട്ടും സഹിക്കാൻ പറ്റാത്ത കാര്യമാണ് താൻ നേരിട്ടത്. മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. സുരേഷ് ഗോപിയുടേത് ശരിയായ പ്രവണതയല്ല. പതിനഞ്ച് വർഷത്തിലധികമായി താൻ മാധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.

കഴിഞ്ഞദിവസം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം. തൃശൂരിൽ മത്സരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചായിരുന്നു ചോദ്യം അതിനിടെയാണ് 'മോളെ' എന്ന് വിളിച്ചുകൊണ്ട് തന്റെ തോളിൽ തഴുകിയതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു.

സുരേഷ് ഗോപിയുടെ പെരുമാറ്റത്തിൽ താൻ പെട്ടെന്ന് ഷോക്കായി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത അവസ്ഥയിലായിരുന്നു താൻ. സുരേഷ് ഗോപി തന്റെ തോളിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ തന്നെ താൻ പിന്നോട്ടുവലിഞ്ഞു. സുരേഷ് ഗോപിയുടെ കൈ എടുത്തുമാറ്റാൻ വേണ്ടിയാണ് പിന്നോട്ടു വലിഞ്ഞത്. ഒരു മാധ്യമപ്രവർത്തകയായതുകൊണ്ട് തുടർന്നും ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിൻറെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു.

ഇനിയൊരു മാധ്യമപ്രവർത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. ചന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയിൽ അപമാനിക്കപ്പെട്ട സംഭവമാണിതെന്നും മാധ്യമപ്രവർത്തക പറഞ്ഞു.

മാധ്യമങ്ങളുടെ മുന്നിൽവച്ച് വാത്സല്യത്തോടെ തന്നെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നുമായിരുന്നു സംഭവത്തിൽ സുരേഷ് ഗോപി നൽകിയ വിശദീകരണം.

'ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാൽ ആ കുട്ടിക്ക് അതിനെക്കുറിച്ച് എന്ത് തോന്നിയോ അതിനെ മാനിക്കമെന്ന് തന്നെയാണ് എന്റെയും എന്റെയും അഭിപ്രായം,' എന്നും സുരേഷ് ഗോപി പറഞ്ഞു.

നിയമനടപടി ഉൾപ്പെടെ എല്ലാ തുടർ നീക്കങ്ങൾക്കും പിന്തുണയുണ്ടാകുമെന്ന് മാധ്യപ്രവർത്തക ജോലി ചെയ്യുന്ന മീഡിയ വൺ മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കുമെന്നും പത്രപ്രവർത്തക യൂണിയനും അറിയിച്ചു. തൊഴിലെക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്നും എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും കെ യു ഡബ്ല്യു ജെ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായ അപമര്യാദയായ പെരുമാറ്റം വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്വർക്ക് ഓഫ് വുമൺ ഇൻ മീഡിയ, ഇന്ത്യ (എൻ ഡബ്ല്യു എം ഐ)യും അപലപിച്ചു. ഒരു വനിതാ റിപ്പോർട്ടറുടെ തോളിൽ കൈ വയ്ക്കുന്ന , അദ്ദേഹത്തിന്റെ ശരീരഭാഷ അങ്ങേയറ്റം ഔദ്ധത്യം നിറഞ്ഞതും അക്രമോൽസുകവുമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരം, ഇത് ജോലിസ്ഥലത്തെ കയ്യേറ്റമെന്ന നിലയ്ക്ക് മാത്രമേ കാണാനാവൂ. ഗൗരവമുള്ള കുറ്റകൃത്യമായി കണ്ട് സംസ്ഥാന സർക്കാർ അടിയന്തര നിയമ നടപടികൾ സ്വീകരിക്കണമെന്നും എൻ ഡബ്ല്യു എം ഐ ആവശ്യപ്പെട്ടു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും