KERALA

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ആലഞ്ചേരി; രാജി സ്വീകരിച്ചതാണെന്ന് വിശദീകരണം, ആന്‍ഡ്രൂസ് താഴത്തിനും സ്ഥാനചലനം

ദ ഫോർത്ത് - കൊച്ചി

സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ജോർജ് ആലഞ്ചേരി. രാജിക്കത്ത് നേരത്തെ നൽകിയിരുന്നതായും ഇപ്പോൾ മാർപാപ്പ അംഗീകരിച്ചതായും ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. പുതിയ ആർച്ച് ബിഷപ്പ് സ്ഥാനമേൽക്കുന്നത് വരെ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അഡ്‌മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കും.

അതിരൂപത അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആൻഡ്രൂസ് താഴത്തിനും സ്ഥാനമാറ്റമുണ്ട്. ബോസ്കോ പുത്തൂരാണ് പുതിയ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ. സഭയിലെ പുതിയ മാറ്റങ്ങൾ ആദ്യം പുറത്തുവിട്ടത് ദ ഫോർത്ത് ന്യൂസായിരുന്നു.

ബിഷപ്പ് പദവി ഒഴിയാനുള്ള തീരുമാനം സ്വയം എടുത്തതാണെന്ന് ജോർജ് ആലഞ്ചേരി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പൂർണ സംതൃപ്തിയോടെയാണ് സ്ഥാനം ഒഴിയുന്നത്. ഭൂമി, കുർബാന ഏകീകരണ തർക്കങ്ങൾ സ്ഥാനംമോഹിയുന്നതിന് കാരണമായിട്ടുണ്ടാകാം. ഏകീകൃത കുർബാനയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നതായും ആലഞ്ചേരി പറഞ്ഞു.

''മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19ന് പരിശുദ്ധ പിതാവിനെ അറിയിച്ചിരുന്നു. സഭയിലെ വർധിച്ചുവരുന്ന അജപാലന ആവശ്യങ്ങളും എന്റെ ആരോഗ്യ സ്ഥിതിയും ശ്രദ്ധാപൂർവം പരിഗണിച്ചാണ് ആ തീരുമാനമെടുത്തത്. സ്ഥാനമൊഴിയണമെന്ന ആഗ്രഹം അംഗീകരിക്കുന്നതിന് അഭ്യർഥിച്ചെങ്കിലും എന്റെ തീരുമാനം സ്വീകരിക്കുന്നതിനു മുൻപ്, സിറോ മലബാർ സഭയുടെ സിനഡിന്റെ അഭിപ്രായം തേടി. സിനഡ് എന്റെ തീരുമാനം അംഗീകരിച്ചില്ല.

2021 നവംബർ 15ന് വീണ്ടും പരിശുദ്ധ പിതാവിന് രാജി സമർപ്പിച്ചു. ഒരു വർഷത്തിനുശേഷം മാർപാപ്പ രാജി സ്വീകരിക്കുകയും ഔദ്യോഗിക ഉത്തരവാദിത്തത്തിൽനിന്ന് വിരമിക്കാൻ അനുവദിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്നേ ദിവസം പ്രാബല്യത്തിൽ വരുന്ന വിധം സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ഔദ്യോഗികമായി വിരമിക്കുകയാണ്,'' രാജി പ്രഖ്യാപിച്ചുകൊണ്ട് ജോർജ് ആലഞ്ചേരി പറഞ്ഞു.

2011-ലാണ് സിറോ മലബാർ സഭ അധ്യക്ഷനായി ജോ‍‍‍ര്‍ജ് ആലഞ്ചേരി ചുമതലയേല്‍ക്കുന്നത്. മേജ‍ര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് എന്ന പേരിലായിരിക്കും ജോ‍ര്‍ജ് ആലഞ്ചേരി ഇനി അറിയപ്പെടുക.

എറണാകുളം - അങ്കമാലി അടക്കം സഭയുടെ മുഴുവൻ രൂപതകളിലും ഏകീകൃത കുർബാന ക്രമം ഡിസംബർ 25 മുതല്‍ നടപ്പാക്കണമെന്നാണ് വത്തിക്കാന്റെ തീരുമാനം. വത്തിക്കാന്റെ തീരുമാനം നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, കർദിനാൾ ജോർജ് ആലഞ്ചേരി എന്നിവരോട് അതൃപ്തിക്ക് ഇടയാക്കിയത്. സിറോ മലബാർ സിനഡിനെതിരെയും വത്തിക്കാന് അസംതൃപ്തിയുണ്ട്. സിനഡ് ആവശ്യപ്പെട്ടതിനാലാണ് ആർച്ച് ബിഷപ് സിറിൽ വാസിലിനെ വത്തിക്കാൻ പൊന്തിഫിക്കൽ ഡെലിഗേറ്റാക്കി അയച്ചത്.

എന്നാൽ ഡെലിഗേറ്റിന് ഒരു സഹായവും സിനഡോ സഭാ തലവനോ അഡ്മിനിസ്‌ട്രേറ്ററോ നൽകിയില്ലെന്നാണ് വത്തിക്കാൻ ചൂണ്ടിക്കാട്ടുന്നത്. ഡെലിഗേറ്റ് നടപടിയെടുത്ത് തുടങ്ങിയതോടെ ഏകീകൃത കുർബാന ക്രമത്തിലേക്ക് വിമത വിഭാഗം മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഡെലിഗേറ്റിനെ അപ്രസക്തനാക്കി സിനഡ് കമ്മീഷൻ രൂപീകരിച്ച് വിമതരുമായി ചർച്ച നടത്തിയതും ഡെലിഗേറ്റിനെ മറികടന്ന് റിപ്പോർട്ടുകൾ വത്തിക്കാനിൽ സമർപ്പിച്ചതും വത്തിക്കാൻ കാര്യാലയങ്ങളെ ചൊടിപ്പിച്ചിരുന്നു.

പൊന്തിഫിക്കൽ ഡെലിഗേറ്റിനെ അക്രമാസക്തമായ ജനക്കൂട്ടത്തിന് നടുവിലേക്ക് വിട്ടുകൊടുത്തതും ഡെലിഗേറ്റിനെ നിയമനടപടികളിലേക്ക് വലിച്ചിഴക്കാൻ അവസരം ഒരുക്കിയതും സിനഡിന്റെ വീഴ്ചയാണെന്ന് വത്തിക്കാൻ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ സിറോ മലബാർ സഭ സിനഡ് തന്നെ താൽകാലികമായി മരവിപ്പിച്ചേക്കും. ഇതിനൊപ്പം എറണാകുളം - അങ്കമാലിക്ക് സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നൽകുകയും ക്രിസ്മസ് കുർബാനയോടെ അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാനുമാണ് വത്തിക്കാൻ തീരുമാനം.

ഇത് അംഗീകരിക്കാത്തവരെ കത്തോലിക്ക സഭയുടെ കൂട്ടായ്മക്ക് പുറത്തേക്ക് മാറ്റാനാണ് വത്തിക്കാൻ നിർദേശം. പുതിയ ബിഷപ്പിന് മുൻപിലുള്ള കടമ്പയും ഇതാണ്. മാർപാപ്പായുടെ ഉപദേശക സമതിയായ സി 9 കർദിനാൾ സംഘത്തിലെ ഏഷ്യൻ പ്രതിനിധി കർദിനാൾ ഓസ്വാൾ ഗ്രേഷ്യസാണ് ഈ വിഷയത്തിൽ മാർപാപ്പയുടെ തീരുമാനങ്ങളെ സ്വാധീനിച്ചത്. ഇപ്പോൾ വത്തിക്കാനിലുള്ള കർദിനാൾ ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

കത്തീഡ്രൽ ബസലിക്കായിലെ സംഘർഷം അന്വേഷിച്ച ആർച്ച് ബിഷപ്പ് മരിയ കലി സ്റ്റേ സൂസൈപാക്യം കമ്മീഷൻ റിപ്പോർട്ട് കൂടി കർദിനാൾ ഓസ്വാൾ ഗ്രേഷ്യസ് തന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന കേരള കത്തോലിക്ക മെത്രാൻ സമിതിയിൽ ഈ വിഷയം കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്ക സഭ പരമാധ്യക്ഷനുമായ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലിമ്മിസ് കാതോലിക്ക ബാവ ഉന്നയിച്ചിരുന്നു. ഇത് കേരള കത്തോലിക്ക സഭയ്ക്ക് ആകെ പ്രതിസന്ധിയായി മാറിയെന്ന് ക്ലിമ്മീസ് ബാബ ആഞ്ഞടിച്ചു. തൊട്ടടുത്ത് മൗണ്ട് സെന്റ് തോമസിലുണ്ടായിട്ടും മൂന്ന് ദിവസത്തിൽ ഒരു തവണ പോലും കെസിബിസി സമ്മേളനത്തിലോ ഫോട്ടോ സെഷനിലോ കർദിനാൾ ജോർജ് ആലഞ്ചേരി പങ്കെടുത്തിരുന്നില്ല.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും