KERALA

'സീറോ-മലബാർ സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദബന്ധം'; അമിത് ഷായ്ക്ക് കത്തയച്ച് കർദിനാള്‍ പക്ഷം, അരമന പിടിച്ചെടുത്ത് വിമതർ, തർക്കം അതിരൂക്ഷം

അനിൽ ജോർജ്

സീറോ - മലബാർ സഭയിലെ രണ്ട് ബിഷപ്പുമാർക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കർദിനാൾ അനുകൂലികൾ. ഇതോടെ സഭയിലെ കലഹം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. വിമതപക്ഷം അരമന പിടിച്ചടക്കുകയും ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഔദ്യോഗിക പക്ഷം നിലപാടെടുക്കുകയും ചെയ്തു.

സീറോ - മലബാർ സഭയുടെ ആസ്ഥാനം കർദിനാൾ ജോർജ് ആലഞ്ചേരിയുടെ കാലത്ത് തന്നെ എറണാകുളം - അങ്കമാലിയിൽ നിന്ന് എടുത്തു മാറ്റിയിരുന്നു. 2023 ലെ സിനഡിൽ ഇതിനായി നടന്ന വോട്ടെടുപ്പിൽ മുഴുവൻ ബിഷപ്പുമാരും അനുകൂലിച്ച് വോട്ട് ചെയ്തെന്ന സിനഡൽ രേഖ പുറത്തു വന്നു.

വത്തിക്കാൻ ഏൽപിച്ച അതിരൂപത ഭരണം ഇട്ടെറിഞ്ഞ് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ, കൂരിയാ അംഗങ്ങൾ എന്നിവർ അരമന പൂട്ടി പോയതോടെ വിമത വിഭാഗം അരമന ഭരണം പിടിച്ചെടുക്കുകയും, കേരള കത്തോലിക്ക സഭയിലെ ആദ്യകർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലെ പ്രതിമ സ്ഥാപിച്ച് പ്രതിഷേധ പരിപാടികൾ ആരംഭിക്കുകയും ചെയ്തു.

ഇതോടെ സീറോ - മലബാർ സഭ നേതൃത്വം കൈയേറിയവർ അരമന വിട്ടിറങ്ങണമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. ഇത് അതിരൂപതാ അംഗങ്ങൾ തള്ളിക്കളയുകയും ചെയ്തു. നിലവിലെ സീറോ - മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിൽ വത്തിക്കാൻ സിനഡിൽ പങ്കെടുക്കുന്നതിനാലാണ് പരിഹാരശ്രമങ്ങൾ നീണ്ടു പോകുന്നതെന്നാണ് ഔദ്യോഗിക നിലപാട്.

എന്നാൽ, നിലവിൽ സീറോ - മലബാർ സഭയുടെ നേതൃത്വത്തിന് എറണാകുളം - അങ്കമാലി അതിരൂപതയിൽ ഭരണപരമോ , ആത്മിയമോ ആയ അധികാരം ഇല്ല എന്നതാണ് യാഥാർത്ഥ്യം. 2023ൽ മേജർ ആർച്ച്ബിഷപ്പിന്റെ ആസ്ഥാനം എറണാകുളം, അങ്കമാലി അതിരൂപതയിൽ നിന്ന് മാറ്റിയത് സീറോ- മലബാർ സഭ സിനഡാണ്. എല്ലാ രൂപതകളിലെയും, മേജർ ആർക്കി എപ്പിസ്ക്കോപ്പൽ ഇടവകകൾ കൂട്ടി ചേർത്ത് മൗണ്ട് സെന്റ് തോമസ് ആസ്ഥാനമാക്കി പുതിയ ആ സ്ഥാനം എന്നത് സിനഡ് വോട്ടെടുപ്പോടെയാണ് അംഗീകരിച്ചത്.

എറണാകുളം - അങ്കമാലി അതിരൂപതയെ ഡി - ഗ്രേഡ് ചെയ്യാൻ മുഴുവൻ ബിഷപ്പുമാരും വോട്ട് രേഖപ്പെടുത്തിയെന്ന് സിനഡ് രേഖകൾ തെളിയിക്കുന്നു. എറണാകുളം - അതിരുപത അംഗങ്ങളായ 9 മെത്രാൻമാരും സിനിൽ വിമതരെ തള്ളി. ഇതോടെ എറണാകുളം - അങ്കമാലി അതി രൂപതയുടെ ഭരണം വത്തിക്കാൻ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

വത്തിക്കാൻ അതിരൂപത ഭരണത്തെ രണ്ടായി തിരിച്ച് ലിറ്റർജിയുടെ ചുമതല ആർച്ച്ബിഷപ്പ് സിറിൽ മാർ വാസിലിനെ യും, അതിരുപത ഭരണ നിർവ്വഹണം ബിഷപ്പ് ബോസ്കോ പുത്തൂരിനെയും ഏൽപ്പിച്ചു. പൊന്തിഫിക്കൽ ഡല ഗേറ്റ് ആക്രമിക്കപ്പെട്ടതോടെ വടിയെടുത്ത വത്തിക്കാൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ രാജി എഴുതി വാങ്ങി.

വീണ്ടും വത്തിക്കാനെ നോക്കുകുത്തിയാക്കി സിനഡ് ഉപസമിതി യും വിമതരും ചേർന്ന് രൂപപ്പെടുത്തിയ ഒത്തുതീർപ്പ് ഫോർമുല വത്തിക്കാൻ വെട്ടിയതോടെയാണ് വീണ്ടും പ്രതിസന്ധി രൂപപ്പെട്ടത്. ഡീക്കൻമ്മാർക്ക് വൈദിക പദവി നൽകുന്നതിന് വത്തിക്കാൻ കൃത്യമായ മാർഗനിർദേശം അതിരൂപത അഡ്മിനിസ്ട്രേറ്റർക്ക് നൽകുകയും ഇത് നടപ്പാക്കാൻ കർശന നിർദേശം നൽകുകയും ചെയ്തതോടെ വെട്ടിലായത് ഇല്ലാത്ത അധികാരം ഉപയോഗപ്പെടുത്തി ഒത്തുതീർപ്പ് ഫോർമുല രൂപപ്പെടുത്തിയ സിനഡ് ഉപസമിതിയും, വിമത നേതൃത്വവുമാണ്. ഇതോടെ ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി.

ഇതിനിടെ, സഭയിലെ രണ്ട് ബിഷപ്പുമാരും, കർദ്ദിനാൾ ജോർജ് ആലഞ്ചേരി ക്കെതിരെ വ്യാജരേഖ നിർമ്മിച്ച കേസിലെ പ്രതികളായ വൈദികരും, ഭൂമി വിൽപന കുംഭകോണത്തിൽ ആലഞ്ചേരിക്കെതിരെ ആരോപണം ഉയർത്തിയവരും രാജ്യദ്രോഹികളായ ഭീകരവാദികൾക്ക് സഹായം ചെയ്യുന്ന വാരാണെന്നും, ഇവർക്കെതിരെ അന്വേഷണം വേണമെന്നും കാണിച്ച് കർദിനാൾ അനുകൂലിയായ ബിനു ചാക്കോ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.

വ്യാജ രേഖ കേസിൽ കക്ഷി ചേർന്ന ഏക സീറോ മലബാർ സഭാ അംഗം കൂടിയാണ് ബിനു. വത്തിക്കാൻ സിനഡിന്റെ പശ്ചാത്തലത്തിൽ ഉടൻ കടുത്ത നടപടികൾ ഒന്നും ഉണ്ടാവില്ലന്ന കണക്കുകൂട്ടലിലാണ് ഇരുപക്ഷവും. എന്നാൽ, നടപടി എടുക്കുന്നതിന് സിന തടസമാകില്ലന്ന് ഒരു വിഭാഗം കരുതുന്നു. കടുത്ത നടപടി ഉണ്ടായാൽ പിളർന്ന് മാറി സ്വതന്ത്രമായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം നിലവിലെ വത്തിക്കാൻ സിനഡിന്റെ അവസാനം ആഗോള കത്തോലിക്ക സഭയിൽ പിളർപ്പുണ്ടാകുമോ എന്നതിലേക്ക് ഉറ്റുനോക്കുകയാണ്.

ലെബനനില്‍ തിരിച്ചടിച്ച് ഇസ്രയേല്‍; ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് പേര്‍

'ഇറാന്റെ ആണവകേന്ദ്രങ്ങൾ തൊട്ടു കളിക്കേണ്ട'; ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്ക

ജസ്റ്റിസ് ഹേമ കമ്മിറ്റി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും; റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ പ്രത്യേക അന്വേഷണസംഘം അറിയിക്കും

ലെബനനില്‍ കരയുദ്ധം രൂക്ഷം; ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

സൗദിയില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടി; ഭീകരവാദക്കുറ്റം ചുമത്തി ഫിറ്റ്നസ് ട്രെയിനറായ യുവതിയെ ജയിലിലടച്ചു, അഴിക്കുള്ളിൽ കുത്തിക്കൊല്ലാൻ ശ്രമം