കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 
KERALA

കാനോന്‍ നിയമം പാലിച്ചെന്ന് സര്‍ക്കാര്‍; സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് ലഭിക്കുമ്പോള്‍

വെബ് ഡെസ്ക്

സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലിന്‍ ചിറ്റ് നല്‍കി സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. ഭൂമിയിടപാട് കാനന്‍ നിയമപ്രകാരമാണെന്നും ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. റോമന്‍ കത്തോലിക്കാ സഭയ്ക്ക് ബാധകമായ കാനോന്‍ നിയമ പ്രകാരവും, എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും ചര്‍ച്ചകള്‍ നടന്നിരുന്നു. ഫിനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സഭയുടെ ഭരണ സമിതികളിലും കൂടിയാലചനകള്‍ നടന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ സഭയുടെ അക്കൗണ്ടിലൂടെയാണ് നടന്നത്, അതിനാല്‍ തന്നെ ക്രമക്കേട് ഉണ്ടെന്ന് കരുതാനാകില്ല. ആലഞ്ചേരിക്ക് ക്ലിന്‍ ചിറ്റ് നല്‍കിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാരിന്റെ മറുപടി.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയ പശ്ചാത്തലത്തിലായിരുന്നു കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

എന്താണ് സിറോ മലബാര്‍ സഭ ഭൂമിയിടപാട്

സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിങ്ങളിലെ ഭൂമി വില്‍പ്പന നടത്തിയതില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. വിപണി വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് നടത്തിയ ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നു. വിഷയം പഠിക്കാന്‍ ഫാദര്‍ ബെന്നി മേനാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതിയെ രൂപത നിയോഗിച്ചു. കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ട് പാസ്റ്ററല്‍ കൗണ്‍സിലില്‍ യോഗത്തില്‍ വച്ചതോടെയാണ് സംഭവം വിവാദമായത്.

സഭാ ഭൂമിയിടപാടില്‍ കോടികളുടെ അഴിമതിയുണ്ടെന്നും കാനന്‍ നിയമങ്ങള്‍ ലംഘിച്ചെന്നുമായിരുന്നു പ്രധാന ആരോപണം

പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്

എറണാകുളം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സി ബ്രാഞ്ചാണ് പരാതി അന്വേഷിച്ചത്. സഭാ ഭൂമിയിടപാടില്‍ കോടികളുടെ അഴിമതിയുണ്ടെന്നും കാനന്‍ നിയമങ്ങള്‍ ലംഘിച്ചെന്നുമായിരുന്നു പ്രധാന ആരോപണം. എന്നാല്‍ കാനന്‍ നിയമങ്ങളുടെ ലംഘനമില്ലെന്നും സഭാ സമിതികളുടെ അറിവോടെയായിരുന്നു ആലഞ്ചേരിയുടെ ഇടപാടുകളെന്നുമാണ് പോലീസ് കണ്ടെത്തല്‍. സഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായോ എന്നതില്‍ വ്യക്തതയില്ലെങ്കിലും കര്‍ദിനാളിന് ഇടപാടില്‍ ബോധപൂര്‍വമായ ഉദ്ദേശങ്ങളില്ലായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സഭയുടെ ഖജനാവിന് നഷ്ടം വരുത്താന്‍ ആലഞ്ചേരി ബോധപൂര്‍വമായി ശ്രമിച്ചെന്ന് കരുതാനാകില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് അന്വേഷണവും സര്‍ക്കാരിന്റെ സത്യവാങ്മൂലവും തട്ടിപ്പാണ്
കെസിബിസി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്

രാഷ്ട്രീയതീരുമാനമെന്ന് ഫാദര്‍ പോള്‍ തേലക്കാട്

ഭൂമിയിടപാടില്‍ കര്‍ദിനാളിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി മാത്രമേ കാണാനാകൂയെന്ന് കെസിബിസി മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. പിഴ അടക്കണമെന്ന് വത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അനധികൃത പണമിടപാടിന് ഇഡിയും നികുതി വെട്ടിപ്പിന് ആദായനികുതിവകുപ്പും കേസ് എടുത്തിരുന്നു. ഒരു ക്രമക്കേടും നടന്നിട്ടില്ലെങ്കില്‍ ഈ നടപടികള്‍ ഉണ്ടാകുമായിരുന്നില്ലല്ലോ... പൊലീസ് അന്വേഷണവും സര്‍ക്കാരിന്റെ സത്യവാങ്മൂലവും തട്ടിപ്പാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും