KERALA

ജീവിക്കാൻ അനുവദിക്കണമെന്ന് പ്രതികള്‍; കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി നാളെ

ദ ഫോർത്ത് - തിരുവനന്തപുരം

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ 2 പ്രതികളുടെയും ശിക്ഷ കോടതി നാളെ വിധിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധിയിലുള്ള വാദം പൂർത്തിയായി.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അപൂർവ്വങ്ങളി‍ല്‍ അപൂർവ്വമാണിതെന്ന് പ്രോസികൃൂഷൻ വാദിച്ചു. പ്രായം പരിഗണിക്കണമെന്ന് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തൂക്കുകയർ ലഭിക്കാവുന്ന കുറ്റമാണെന്ന് അറിയാമോയെന്ന് കോടതി പ്രതികളോട് ചോദിച്ചു. കുറ്റബോധമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് പ്രതികള്‍ മറുപടി നല്‍കിയില്ല.

കോവളം സ്വദേശികളായ ഉദയൻ, ഉമേഷ് എന്നിവർക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരായ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളും കോടതി ശരിവെച്ചു.

മൃതദേഹം കണ്ടെടുക്കുമ്പോള്‍ ജീര്‍ണിച്ചിരുന്നതിനാല്‍ ബയോളജിക്കൽ തെളിവുകൾ നഷ്ടപ്പെട്ടുവെന്നതായിരുന്നു കേസിൽ വാദി ഭാഗം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് മുന്നോട്ട് പോയത്. പരിചയമുള്ളയാള്‍ക്കല്ലാതെ മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് കടക്കാനാകില്ല. കൊല്ലപ്പെട്ട വിദേശവനിത അവിടെ എത്തിയതിന് പിന്നിൽ സ്ഥല പരിചയമുള്ള സഹായികളുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച 18 സാഹചര്യങ്ങൾ മുഴുവൻ കോടതി അംഗീകരിച്ചതാണ് കേസ് അനുകൂലമാകാന്‍ സഹായകമായത്.

2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സഹോദരിയോടൊപ്പം കേരളത്തില്‍ ചികിത്സക്കെത്തിയ ലാത്വിയന്‍ സ്വദേശിയായ ലിഗ എന്ന യുവതിയെ ആണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ച് അടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ലഹരി വസ്തു നല്‍കി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ കയറ്റിയാണ് പ്രതികള്‍ ലിഗയെ കുറ്റിക്കാട്ടില്‍ എത്തിച്ചത്. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് യുവതിയുടെ ശരീരം കണ്ടല്‍ക്കാട്ടില്‍ ഉണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തിയത്. 2019 ജൂണ്‍ 22ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകുകയായിരുന്നു. ലിഗയുടെ കുടുംബാംഗങ്ങള്‍ പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസിന് വേഗം വെച്ചത്. ജനുവരി 20നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം വായിച്ചത്. ലിഗയുടെ സഹോദരന്‍ ഇല്‍സി സ്‌ക്രോമെനെ അടക്കം 104 സാക്ഷികളെ കേസില്‍ കോടതി വിസ്തരിച്ചിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം