KERALA

ഫ്ലാറ്റിൽനിന്നു വീണ് മരിച്ച മനുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു; ഗേ പങ്കാളിക്ക് അന്തിമോപചാരം അർപ്പിക്കാന്‍ അനുമതി

വെബ് ഡെസ്ക്

കൊച്ചിയില്‍ ഫ്‌ളാറ്റില്‍നിന്നു വീണ് മരിച്ച ക്വിയർ യുവാവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തു. കണ്ണൂർ സ്വദേശിയായ മനുവിന്റെ മ്യതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കളമശേരി മെഡിക്കല്‍ കോളേജില്‍വച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ മനുവിന്റെ പങ്കാളി കോട്ടയം സ്വദേശി ജെബിൻ ജോസഫിന് ഹൈക്കോടതി അനുമതി നല്‍കി.

മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ നേരത്തെ തയ്യാറാവാതിരുന്നതോടെയാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. മൃതദേഹം വിട്ടുനൽകാൻ ആശുപത്രിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ജെബിൻ കോടതിയെ സമീപിക്കുകയായിരുന്നു.

മനുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ സ്വന്തം നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. മൃതദേഹത്തെ അനുഗമിക്കാനും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാനും അനുവദിക്കണമെന്ന് ജെബിൻ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മനുവിന്റെ ബന്ധുക്കളുമായി സംസാരിച്ച് സമവായത്തിലെത്താൻ ഹൈക്കോടതി നിര്‍ദേശിച്ചു.

മനുവിന്റെ ബന്ധുക്കൾ അനുകൂലനിലപാടെടുത്താൻ ജെബിന് ആവശ്യമായ പോലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടു. തുടർന്ന്, സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ജെബിനെ മനുവിന്റെ ബന്ധുക്കൾ അനുവദിച്ചു.

വിവാഹിതരായ കേരളത്തിലെ മൂന്നാമത്തെ ഗേ ദമ്പതികളാണ് മനുവും ജെബിനും. ഫോണ്‍ ചെയ്യാന്‍ ടെറസിലേക്കുപോയ മനു താഴേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെ രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയെങ്കിലും ഞായറാഴ്ച രാത്രി 11.14ന് മരണം സ്ഥിരീകരിച്ചു.

അപകട വിവരമറിഞ്ഞ് മനുവിന്റെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയെങ്കിലും മനുവിന്റെ കുടുംബം ആശുപത്രി ചെലവുകള്‍ നല്‍കി മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്. 1.36 ലക്ഷം രൂപയാണ് ആശുപത്രി ബില്‍. ഇതില്‍ തന്റെ കൈവശമുള്ള 30,000 രൂപ നല്‍കാമെന്നും മൃതദേഹം വിട്ടുകിട്ടണമെന്നായിരുന്നു ജെബിന്റെ ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ ബില്ലടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം വിട്ടുനല്‍കില്ലെന്ന് തങ്ങള്‍ നിലപാട് എടുത്തിട്ടില്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി കോടതിയെ ബോധിപ്പിച്ചു. ഇതിനിടെ 20,000 രൂപ ജെബിൻ ആശുപത്രിയിൽ അടച്ചിരുന്നു. 16,000 രൂപ ഇളവ് നൽകാൻ തയാറാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബാക്കി ഒരു ലക്ഷം രൂപ ആശുപത്രിക്ക് നൽകാൻ കോടതി ജെബിന് നിർദേശം നൽകി. ഈ തുക ഇന്നു തന്നെ ആശുപത്രിയിൽ അടയ്ക്കുമെന്ന് ജെബിനുമായി ബന്ധപ്പട്ടവർ ദ ഫോർത്തിനോട് പറഞ്ഞു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് തുക കണ്ടെത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും