KERALA

ജലരേഖയായി മുൻ കമ്മീഷൻ നിർദേശങ്ങൾ! എന്താകും ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാവി?

വെബ് ഡെസ്ക്

താനൂർ ബോട്ടപകടത്തിൽ ആരാണ് കുറ്റക്കാരെന്ന് കണ്ടെത്താൻ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബോട്ടപകടങ്ങളുടെ സാങ്കേതിക വശങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്താനുദേശിച്ചാണ് പുതിയ കമ്മീഷനെ നിയമിക്കുന്നത്. ഇതിന് മുൻപുണ്ടായിരുന്ന കമ്മീഷനുകൾ സമർപ്പിച്ച സുരക്ഷാ നിർദേശങ്ങൾ പാലിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തമാണ് താനൂരിലേതെന്ന് സുവ്യക്തം.

കുമരകം ബോട്ട് അപകടം

2002 ജൂലൈയിൽ നടന്ന കുമരകം ബോട്ട് അപകടം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷനായിരുന്നു ജസ്റ്റിസ് നാരായണ കുറുപ്പ്. കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ പലതും ഇപ്പോഴും നടപ്പാക്കപ്പെടുന്നില്ല. ലൈഫ് ജാക്കറ്റ് നിർബന്ധമാക്കുകയെന്നത് ഈ കമ്മീഷന്റെ നിർദേശമായിരുന്നു. അതിന്നും പൂർണമായി നടപ്പിലാക്കപ്പെട്ടിട്ടില്ല എന്നതിന്റെ സമീപകാല തെളിവാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ അപകടം.

ഒരു അപകടം ഉണ്ടാവുമ്പോൾ എല്ലാവരും കാരണം തിരക്കും. നിർഭാഗ്യവശാൽ, അങ്ങനെ കണ്ടെത്തുന്ന കാരണങ്ങൾ പരിഹരിക്കാൻ പിന്നീട് ശ്രമങ്ങളുണ്ടാവാറില്ല”. റിട്ടയേർഡ് ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു. ജലഗതാഗതത്തിനായി ഒരു സുരക്ഷാ കമ്മീഷണറെ നിയമിക്കണമെന്ന സുപ്രധാന നിർദേശവും കമ്മീഷൻ സമർപ്പിച്ചിരുന്നു. എന്നാൽ 20 വർഷമായിട്ടും അതിലും നടപടി ഉണ്ടായിട്ടില്ലെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ് ‘ദ ഫോർത്തി’നോട് പറഞ്ഞു.

തേക്കടി ദുരന്തം

കേരളത്തിൽ നടന്ന ബോട്ടപകടത്തിൽ ഏറ്റവും കൂടുതൽ ജീവനുകൾ നഷ്ടമായത് തേക്കടിയിൽ 2009ലുണ്ടായ ദുരന്തത്തിലായിരുന്നു. ബോട്ടിന്റെ അശാസ്ത്രീയമായ നിർമാണവും അനുവദനീയമായ പരിധിയിലും കൂടുതൽ ആളുകളെ കയറ്റിയതുമായിരുന്നു അന്നും അപകടത്തിന് വഴിവച്ചത്. സംഭവമന്വേഷിച്ച ജസ്റ്റിസ് ഇ മൈതീൻകുഞ്ഞ് കമ്മീഷൻ 22 വീഴ്ചകൾ കണ്ടെത്തിയെങ്കിലും കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥകൾ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇനിയൊരു ദുരന്തം കൂടി സംഭവിക്കാതിരിക്കാൻ സംസ്ഥാന മാരിടൈം ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.

തട്ടേക്കാട് ബോട്ട് അപകടം

ഉൾനാടൻ ഗതാഗതം സംബന്ധിച്ച് സമഗ്ര നിയമനിർമാണം നടത്തണമെന്നായിരുന്നു തട്ടേക്കാട് ബോട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് പരീത്പിള്ള കമ്മീഷന്റെ പ്രധാന നിർദേശം. സ്കൂളുകളിൽ നീന്തൽ പഠ്യേതര പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നത് ഉൾപ്പെടെ എൺപതിലധികം നിർദേശങ്ങളും മുന്നോട്ടുവച്ചു. എന്നാൽ അതിലും പ്രത്യേകിച്ച് നടപടികൾ ഒന്നും ഉണ്ടായില്ല.

2010ലെ കേരള ജലയാന നിയമത്തിന്റെ ഭാഗമായി ബോട്ട് യാത്രക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ നിയമമായത് കമ്മീഷനുകളുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്നത് വിസ്മരിച്ചുകൂടാ. എങ്കിലും അന്വേഷണ കമ്മീഷനുകളുടെ ശുപാർശകൾ നടപ്പാക്കുന്നതിലും ദുരന്തം ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുന്നതിലും സർക്കാരുകൾക്ക് വീഴ്ചയുണ്ടായിട്ടുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും