KERALA

'പാർട്ടിയെന്നാൽ ജനങ്ങളാണ്, അവർ സംസാരിക്കും'; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി തോമസ് ഐസക്

സ്വയം സൈബർ പോരാളികളായി പ്രഖ്യാപിച്ച് മാന്യതയുടെ സീമ വീട്ട് അപ്പുറത്ത് ചെയ്യുന്നവർ ന്യായം പറയേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനങ്ങൾ ഉയർത്തി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്. ജനങ്ങൾ തെറ്റിദ്ധരിച്ചു എന്ന വിശദീകരണം മാത്രം നൽകി സിപിഎമ്മിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഓൺലൈൻ മാധ്യമമായ 'എൽ ബഗ് മീഡിയ'യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ജനങ്ങൾ എന്തുകൊണ്ട് എതിരായി വോട്ട് ചെയ്തുവെന്ന് മനസിലാക്കി തിരുത്തണമെന്നും മുൻ ധനകാര്യ മന്ത്രി പറഞ്ഞു.

പാർട്ടി ജനങ്ങളുടേതാണെന്നും അവരാണ് പാർട്ടിയെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ജനങ്ങൾ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കണം. അവരുടെ വിമർശനങ്ങൾ തുറന്നമനസോടെ കേൾക്കണം. പറ്റിയ പിശക് സംബന്ധിച്ച് സംവാദങ്ങൾ ഉണ്ടാകണം. എന്തുകൊണ്ട് ആളുകൾ പാർട്ടിക്കൊപ്പം നിന്നില്ല എന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

സർക്കാരിനെതിരായ അഴിമതിയാണോ, വേണ്ടപ്പെട്ട അവകാശങ്ങൾ ലഭിക്കാത്തതിലുള്ള ദേഷ്യമാണോ സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ പാർട്ടി പ്രവർത്തകരുടെ പെരുമാറ്റ ശൈലി കൃത്യമല്ലാത്തതാണോ എന്നതൊക്കെ പരിശോധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് ബാങ്ക് പാവപ്പെട്ടവരാണ്. അവരെങ്ങനെ തങ്ങളിൽനിന്ന് അകന്നുവെന്നത് കാര്യമായി ചർച്ച ചെയ്യേണ്ട കാര്യമാണ്. അങ്ങനെ വരുമ്പോൾ ജനങ്ങൾ സംസാരിക്കും. അല്ലാതെ പാർട്ടിക്കുളിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും തോമസ് ഐസക് പറഞ്ഞു.

സ്വയം സൈബർ പോരാളികളായി പ്രഖ്യാപിച്ച് മാന്യതയുടെ സീമ വിട്ട് അപ്പുറത്ത് ചെയ്യുന്നവർ ന്യായം പറയേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. വ്യക്തിപരമായി ഒരു പേരും പറയുന്നില്ല. എന്നാൽ ഇങ്ങനെ ഒരു പ്രവണതയുണ്ട്. അത് തിരുത്തപ്പെടേണ്ടതു തന്നെയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

അടുത്തിടെ സിപിഎം പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിക്ക് കാരണം സർക്കാരിന്റെ മുന്‍ഗണനകളിലുണ്ടായ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു സിപിഎമ്മിന് സംസ്ഥാനത്ത് നേരിട്ടത്. 2019ന് സമാനമായി ഒരുസീറ്റ് നേടാൻ മാത്രമേ സിപിഎമ്മിന് കഴിഞ്ഞിരുന്നുള്ളൂ.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി