KERALA

'കോടതിമുറിക്കുള്ളിലെ അവഹേളനം വിഷമിപ്പിച്ചു'; ഗവ. പ്ലീഡറിന്റെ അധിക്ഷേപ പരാമർശത്തിൽ ജസ്റ്റിസിന് പരാതി നൽകി പദ്മ ലക്ഷ്മി

കെ ആർ ധന്യ

കോടതിക്കുള്ളിൽ വച്ച് ഗവണ്മെന്റ് പ്ളീഡർ തനിക്കെതിരെ നടത്തിയ അധിക്ഷേപം വളരെയധികം വിഷമിപ്പിച്ചുവെന്ന് കേരളത്തിലെ ആദ്യ ട്രാൻസ്ജൻഡർ അഭിഭാഷകയായ പദ്മ ലക്ഷ്മി. ഹൈക്കോടതിയിൽ ഒരു കേസ് എടുക്കുന്ന കാര്യം പറയുന്നതിനിടെ "ആ ഒമ്പതിന്റെ കേസല്ലേ? എന്ന് സർക്കാർ പ്ലീഡർ ചോദിച്ചുവെന്ന് പദ്മ ആരോപിക്കുന്നു. അത് തനിക്കുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് പദ്മ ലക്ഷ്മി ദ ഫോർത്തിനോട് സംസാരിക്കുന്നു. ഈ വിഷയത്തിൽ ജസിറ്റിസിന് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് പദ്മ.

കോടതിക്കുള്ളിൽ ഇത്തരമൊരു ഭാഷ എന്നോട് തന്നെ പറഞ്ഞ് കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല
പദ്മ ലക്ഷ്മി

"ആ ഒമ്പതിന്റെ കേസല്ലേ?' എന്നാണ് അവർ ചോദിച്ചത്. ഒരു കേസ് എടുക്കുന്ന കാര്യം ഞാൻ സംസാരിച്ചപ്പോഴാണ് ഒരു ഗവ.പ്ലീഡർ ഇങ്ങനെ ചോദിക്കുന്നത്. ഒരുപക്ഷേ അവർക്ക് ഞാൻ തന്നെയാണ് ചോദിക്കുന്നതെന്ന് മനസ്സിലായിട്ടുണ്ടാവില്ല. ആ ചോദ്യം എത്രത്തോളം എന്നെ വിഷമിപ്പിക്കുന്നതാണ്."

"ഞാൻ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയ അന്ന് മുതൽ കേൾക്കുന്നതാണ് നേരിട്ടും അല്ലാതെയുമുള്ള അധിക്ഷേപങ്ങളും പരിഹാസങ്ങളും. ഒരു ഓഫീസ് കിട്ടാൻ തന്നെ ഏറെ ബുദ്ധിമുട്ടി. ഞാൻ പോയ ഓഫീസുകളിലെല്ലാം പല തരത്തിൽ അവഗണനകളായിരുന്നു. ഒരു കേസും എന്നെ ഏൽപ്പിക്കില്ല. പിന്നീട് ആരുടേയും കീഴിലല്ലാതെ സ്വന്തമായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങി."

"ട്രാൻസ്ജൻഡേഴ്‌സിനൊക്കെ സെക്‌സ് ചെയ്യാൻ മാത്രമേ കഴിയൂ. ഈ പണിക്കൊന്നും കൊള്ളില്ല. അത് അവിടെ ഇരുന്നോളും. നമ്മൾ ശ്രദ്ധിക്കാതെ ആവുമ്പോൾ പണി നിർത്തി പൊയ്‌ക്കോളും എന്നൊക്കെ ഒരു ഓഫീസിലുള്ളവർ എന്നെക്കുറിച്ച് പറയുന്നത് കേട്ടതാണ്. അവൾ എന്ന് പോലും പറയാതെ അത് എന്നാണ് അവർ എന്നെക്കുറിച്ച് പറയുന്നത്. എങ്കിലും ഇതിലൊന്നും പ്രതികരിക്കാതെ മാറിപ്പോവുകയായിരുന്നു ഞാൻ. എന്നാൽ കോടതിക്കുള്ളിൽ ഇത്തരമൊരു ഭാഷ എന്നോട് തന്നെ പറഞ്ഞ് കേൾക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല." -പദ്മ പറയുന്നു.

ഇപ്പോഴും മാറാത്ത ചിലരാണ് തന്നെ പരിഹസിക്കുന്നതെന്നും പദ്മ പറയുന്നു. അതേസമയം മാന്യതയോടെയും സ്‌നേഹത്തോടെയും പെരുമാറുന്ന സീനിയർ അഭിഭാഷകരും ഉണ്ടെന്നും പദ്മ കൂട്ടിച്ചേർത്തു. പരാതി തിങ്കളാഴ്ച പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് പദ്മ. ഈ വർഷം ആദ്യമാണ് പദ്മ ലക്ഷ്മി അഭിഭാഷക പട്ടം നേടി ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും