KERALA

വെള്ളാപ്പള്ളി ബിജെപിയെ സഹായിച്ചു, തെറ്റുകൾ ഏറ്റുപറഞ്ഞ് ജനങ്ങളുടെ വിശ്വാസം തിരികെ നേടും: എംവി ഗോവിന്ദൻ

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഏറ്റ തോൽവിയിൽ ജനങ്ങളുടെ മുന്നറിയിപ്പ് അവഗണിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുത്തേണ്ടത് തിരുത്തുമെന്നും മാറ്റേണ്ടത് മാറ്റുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിലെ എംവി ഗോവിന്ദന്റെ പക്തിയായ നേർവഴിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ വിമർശനവും എംവി ഗോവിന്ദൻ ആവർത്തിച്ചു. ബിജെപിക്ക് വോട്ട് ലഭിക്കാൻ വെള്ളാപ്പള്ളിയെ പോലുള്ളവരും പ്രവർത്തിച്ചെന്നും രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിൽ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടു തുടങ്ങിയ പ്രസ്താവനകൾ ഈ ദിശയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പലമതസാരവുമേകം' എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച ഗുരുദർശനം തന്നെയാണോ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്ന് ശ്രീനാരായണ ഗുരുദർശനം പിന്തുടരുന്നവർ ആലോചിക്കണമെന്നാണ് പറയാനുള്ളതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി കൂട്ടുമന്ത്രിസഭയിലൂടെ അധികാരത്തിൽ എത്തിയെങ്കിലും തനിച്ച് ഭൂരിപക്ഷം നേടുന്നതിൽ ബിജെപി പരാജയപ്പെട്ടു. ഇതിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യം നേടുന്നതിൽ സിപിഎം ഉൾപ്പെടെയുള്ള മതനിരപേക്ഷ കൂട്ടായ്മ നടത്തിയ ശ്രമം ഒരുപരിധിവരെ വിജയിച്ചെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എന്നാൽ, ആ വിജയം കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമാക്കുന്നതിൽ പാർട്ടിക്ക് വിജയിക്കാനായില്ലെന്നും ഇത് എന്തുകൊണ്ടാണെന്ന പരിശോധന ജൂൺ മൂന്നാംവാരത്തിൽ അഞ്ചു ദിവസം നീണ്ട പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മറ്റിയും പരിശോധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ഉള്ളുതുറന്ന ചർച്ചയാണ് യോഗത്തിൽ ഉണ്ടായത്. വിമർശ, സ്വയം വിമർശമെന്ന തത്വത്തിൽ അധിഷ്ഠിതമായ ഗൗരവമേറിയ ചർച്ചയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിൽ ബിജെപി ജയിക്കുമെന്ന് ഒരു വേളയിൽപ്പോലും കരുതിയില്ലെന്നും മൊത്തം പരാജയത്തേക്കാൾ അപകടകരമാണ് തൃശൂരിലെ ബിജെപിയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ബുത്തുതലം മുതൽ തിരഞ്ഞെടുപ്പ് ഫലം സിപിഎം ചർച്ച നടത്തുകയും തുറന്ന ചർച്ച നടത്തുകയും ചെയ്യുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. അതുകൊണ്ടുതന്നെ അവർ നൽകിയ മുന്നറിയിപ്പ് സിപിഎമ്മിന് അവഗണിക്കാനാകില്ല

'ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ പാർട്ടിയും സർക്കാരും തിരുത്തേണ്ട എന്തൊക്കെ കാര്യങ്ങളുണ്ടോ അതൊക്കെ തിരുത്തുകതന്നെ ചെയ്യും. എന്തെല്ലാം മാറേണ്ടതുണ്ടോ അതെല്ലാം മാറ്റും. ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ. അതുകൊണ്ടുതന്നെ അവർ നൽകിയ മുന്നറിയിപ്പ് സിപിഎമ്മിന് അവഗണിക്കാനാകില്ല. പെൻഷനും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും നൽകുന്നതിലും പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ബോധപൂർവം നൽകാതിരുന്നതല്ല. കേന്ദ്ര സർക്കാർ നൽകേണ്ടതും അനുവദിക്കേണ്ടതും തടഞ്ഞതിനാലാണ് പ്രതിസന്ധിയുണ്ടായത്. വീണ്ടും മോദിതന്നെ അധികാരത്തിൽ വന്നതിനാൽ ഈ പ്രതിസന്ധി തുടരാനാണ് സാധ്യത. കേരളത്തിലെ യുഡിഎഫ് ആകട്ടെ ഇക്കാര്യത്തിൽ മോദിക്ക് ഒപ്പവുമാണ്' എന്നും എംവി ഗോവിന്ദൻ വിമർശിച്ചു.

യുഡിഎഫിന് കൂടുതൽ സീറ്റ് ലഭിക്കാൻ കാരണം ബിജെപിയെ പരാജയപ്പെടുത്തുകയെന്ന 'ഇന്ത്യ കൂട്ടായ്മ'യുടെ ലക്ഷ്യം നേടാൻ കോൺഗ്രസിനെ ജയിപ്പിക്കുന്നതല്ലേ നല്ലതെന്ന ധാരണ ജനങ്ങളിൽ ഉണ്ടായതാണെന്നും പ്രതിപക്ഷ സർക്കാർ രൂപീകരിക്കുന്നപക്ഷം അതിന്റെ നേതൃത്വം കോൺഗ്രസിന് ആയിരിക്കില്ലേ എന്ന ചിന്തയാണ് ഇതിന് അടിസ്ഥാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുതന്നെയാണ് സംഭവിച്ചത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഈ ധാരണ പരത്താൻ യുഡിഎഫ് ആയുധമാക്കുകയും ചെയ്തു.

എന്നാൽ, ഇതേ കോൺഗ്രസും യുഡിഎഫും സഹായിച്ചതിനാലാണ് തൃശൂരിൽ ബിജെപി സ്ഥാനാർഥി വിജയിക്കാൻ കാരണമായതെന്നും കണക്കുകൾ നിരത്തി എംവി ഗോവിന്ദൻ ആരോപിച്ചു. മതം, ജാതി, സ്വത്വവാദ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എൽഡിഎഫിനെ പരാജയപ്പെടുത്താൻ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ സഹായിച്ചെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിംലീഗും യുഡിഎഫും ഒരു മുന്നണിയായാണ് ഈ തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ കക്ഷികൾ ചില മണ്ഡലങ്ങളിൽ പ്രത്യേകമായി മത്സരിക്കാറുണ്ടെങ്കിലും ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ കക്ഷികളെല്ലാം ഒരു മുന്നണിപോലെയാണ് പ്രവർത്തിച്ചത്. ഈ ന്യൂനപക്ഷ വർഗീയ മുന്നണിയെ ചൂണ്ടിക്കാട്ടി ഭൂരിപക്ഷ വർഗീയത വളർത്തിയെടുക്കാൻ ബിജെപിയും ശ്രമിച്ചു. ഈ വസ്തുത മറച്ചുപിടിക്കാനാണ് മതനിരാസമാണ് സിപിഎമ്മിന്റെ മുഖമുദ്രയെന്ന പ്രസ്താവനയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

'ക്രിസ്ത്യൻ,- മുസ്ലിം സ്പർധ വളർത്തി ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ട് നേടാനും ബിജെപി ശ്രമിച്ചു. ഒരേസമയം ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും വളർത്തി വോട്ട് നേടുകയെന്ന അത്യന്തം അപകടകരമായ നീക്കമാണ് ബിജെപി നടത്തിയത്. മണിപ്പൂരിനെ കുരുതിക്കളമാക്കിയത് ഇതേ ബിജെപിയാണെന്ന് മറന്നുപോകരുത് എന്നുമാത്രമേ ബിജെപിയുടെ കെണിയിൽ വീഴുന്നവരോട് പറയാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പുകാലത്ത് ഏതാനും വോട്ട് നേടാനുള്ള നയത്തിന്റെ ഭാഗമായല്ല ന്യൂനപക്ഷ സംരക്ഷണത്തെ സിപിഎം കാണുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്താനുള്ള സമരത്തിന്റെ മർമപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ. അതിന്റെ ഭാഗമായാണ് പൗരത്വ ഭേദഗതി നിയമത്തെയും ഏക സിവിൽ കോഡിനെയും പാർട്ടി എതിർക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമോ, ഭൂരിപക്ഷ വോട്ട് നഷ്ടപ്പെടുമോ എന്നുനോക്കിയുള്ള അവസരവാദ സമീപനത്തിന്റെ ഭാഗമല്ല അതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള എല്ലാ ശ്രമവും പാർടിയുടെയും നേതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുമെന്നും. തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് അവരുടെ വിശ്വാസം നേടി തിരിച്ചുവരിക എന്നതാണ് സിപിഎമ്മിന്റെ തീരുമാനമെന്നും പംക്തിയില്‍ ഗോവിന്ദന്‍ പറഞ്ഞു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?