KERALA

'റെഡ് അലർട്ട് നൽകിയിരുന്നില്ല, ഉത്തരവാദിത്വം ആരുടെയെങ്കിലും പിടലിക്കുവെച്ച് ഒഴിഞ്ഞുമാറരുത്', അമിത് ഷായെ തള്ളി മുഖ്യമന്ത്രി

വെബ് ഡെസ്ക്

കേരളം പ്രകൃതി ദുരന്തമുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു അസാധാരണ സാഹചര്യമുണ്ടായാല്‍ കുറ്റപ്പെടുത്തുകയല്ല, അതു മനസ്സിലാക്കി പെരുമാറുകയാണ് വേണ്ടത്. നഷ്ടപ്പെട്ടവരെ എങ്ങനെ കൈപിടിച്ചുയര്‍ത്താമെന്നതാണ് ഇപ്പോള്‍ പരിഗണിക്കേണ്ടവിഷയമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ടുതവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നാണ് അമിത് ഷാ ഇന്ന് പാർലമെന്റിൽ ചോദിച്ചത്. എന്തുകൊണ്ട് കേരളം ജനങ്ങളെ മാറ്റിയില്ലെന്നും അമിത് ഷാ ചോദിച്ചു. ഇത് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദുരന്തമുഖത്ത് നിൽക്കുമ്പോൾ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലിലിട്ട് ഒഴിയുകയല്ല വേണ്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു.

അമിത് ഷായുടെ വിമർശനത്തിൽ ഒരുഭാഗം മാത്രമാണ് ശരിയെന്നും കാലാവസ്ഥ മുന്നറിയിപ്പുകൾ എല്ലാ കാലത്തും അതീവ ഗുരുതരമായി തന്നെയാണ് പരിഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം നൽകിയ മുന്നറിയിപ്പിലെ കൂടുതൽ മഴയാണ് കഴിഞ്ഞദിവസം വയനാട്ടിൽ പെയ്തത്. പഴിചാരേണ്ടുന്ന സന്ദർഭമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തമുണ്ടായ സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് ആയിരുന്നു ആ സമയത്ത് നിലനിന്നിരുന്നത്. അവിടെ 115 നും 204 മില്ലിമീറ്ററിനുമിടയിൽ മഴപെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പ്. എന്നാൽ ആദ്യത്തെ 24 മണിക്കൂറിൽ പെയ്തത് 200 മില്ലിമീറ്റർ മഴയും പിന്നീടുള്ള 24 മണിക്കൂറിൽ 372 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. അതായത് 48 മണിക്കൂറിൽ 572 മില്ലിമീറ്റർ മഴയാണ് പെയ്തത്. നൽകിയ മുന്നറിയിപ്പിനേക്കാൾ വളരെ കൂടുതലായിരുന്നു. രാവിലെ ആറ് മണിയോടെയാണ് കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട് 23 മുതൽ 29 വരെ വയനാട്ടിലെ ഈ കേന്ദ്ര സർക്കാർ സ്ഥാപനം നൽകിയ മുന്നറിയിപ്പിൽ അതിശക്തമായ മഴയുണ്ടാകുമെന്നു സൂചിപ്പിക്കുന്ന ഓറഞ്ച് അലർട്ട് പോലും നൽകിയിട്ടില്ല. ജൂലൈ 29ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലർട്ട് നൽകുന്നത്. ജൂലൈ 30ന് രാവിലെയാണ് റെഡ് അലർട്ട് നൽകിയത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ജൂലൈ 30നും 31നും നൽകിയ പച്ച മുന്നറിയിപ്പായിരുന്നു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര ജല കമ്മിഷൻ ആണ് പ്രളയമുന്നറിയിപ്പ് നൽകേണ്ടത്. 23 മുതൽ 29 വരെയുള്ള തീയതികളിൽ ഇരവഴിഞ്ഞിപ്പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് നൽകിയിട്ടില്ല. എൻഡിആർഎഫ് സംഘം വന്നത് കേരളം മുൻകൂട്ടി ആവശ്യപ്പെട്ടതിനെതുടർന്നാണ്. ഒൻപതു സംഘം വേണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുവെച്ചതാണ്. ഒരു സംഘത്തെ നേരത്തെ തന്നെ വയനാട്ടിൽ വിന്യസിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞു.

കാലവർഷം ആരംഭിച്ചപ്പോൾ തന്നെ പ്രത്യേക സജ്ജീകരണങ്ങൾ നടത്തിയിരുന്നുവെന്നും പ്രളയ സാധ്യതയുള്ള റെഡ് സോണിനടുത്ത് പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുകയും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥലത്തുനിന്നും ഏഴ് കിലോമീറ്റർ മാറിയാണ് ഇപ്പോൾ ദുരന്തം നടന്നിരിക്കുന്നത്. അവിടെ അങ്ങനെ ഒരു ദുരന്തം ആരും കരുതിയിരുന്നില്ല. കാലാവസ്ഥ മാറ്റങ്ങളെ ഉൾക്കൊള്ളാനും അതിന് പ്രതിരോധിക്കാനുള്ള മുൻകരുതലുകളും കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും