KERALA

മഹാദുരന്തത്തിന്റെ അഞ്ചാം നാൾ; രക്ഷാദൗത്യം ആറുമേഖലകളിലായി തുടരുന്നു, മരണം 340, കണ്ടെത്താനുള്ളത് 206 പേരെ

വെബ് ഡെസ്ക്

വയനാട്ടിലെ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തേടിയും കാണാതായവരെ അന്വേഷിച്ചും രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക്. ഇതുവരെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 340 ആണ്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുമുണ്ട്. എൻഡിആർഎഫ്, വ്യോമ-നാവിക-കരസേനാ, ഫയർഫോഴ്‌സ്, പോലീസ്, സന്നദ്ധപ്രവർത്തകർ എന്നിവരെല്ലാം ഏകോപിച്ചാണ് തെരച്ചിൽ നടക്കുന്നത്. കൂടുതൽ വോളന്റീർമാരെ ആവശ്യമുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

രക്ഷാദൗത്യം അഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോഴും കാണാമറയത്ത് 206 പേർ അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 22 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇവയ്ക്ക് പുറമെ ശരീര ഭാഗങ്ങളും എത്തിയതായി രക്ഷാസേനാഗംങ്ങൾ പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി 67 മൃതദേഹങ്ങളും 121 ശരീര ഭാഗങ്ങളും കണ്ടെടുത്തിരുന്നു. ഉരുൾപൊട്ടലിൽ പെട്ട് കിലോമീറ്ററുകളോളം ഒഴുകിയെത്തുന്ന ജീവനറ്റ ശരീരങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ആകെ 146 മൃതദേഹങ്ങൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളു. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.

ആറുമേഖലകളിലായിട്ടായിരിക്കും അഞ്ചാം ദിനം പരിശോധന നടത്തുക. മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ മേഖലകൾ കേന്ദ്രീകരിച്ചാകും പ്രധാനമായും രക്ഷാദൗത്യം. ചാലിയാർ, നിലമ്പൂർ, കോഴിക്കോട് എന്നിവിടങ്ങളിലും പരിശോധന ഊർജിതമാക്കും.

അതേസമയം, സംസ്ഥാനത്തൊട്ടാകെ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ കേരളത്തിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ ശരാശരി 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും