KERALA

തകര്‍ന്ന വീടുകള്‍ക്കിടയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ശ്രമം, തിരച്ചിലിന് പതിനഞ്ചോളം ഹിറ്റാച്ചികള്‍; ദൗത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് സര്‍ക്കാര്‍

വെബ് ഡെസ്ക്

വയനാട് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലിന്റെ തിരച്ചില്‍ മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ആഴത്തിലുള്ള മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. മണ്ണിനു മുകളിൽ കണ്ടെത്താൻ സാധിക്കുന്ന മൃതദേഹങ്ങൾ മുഴുവൻ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നും, ഇനി മണ്ണിലേക്ക് താഴ്ന്നു പോയ വീടുകളുൾപ്പെടെയുള്ള കെട്ടിടങ്ങൾ തുരന്ന് രക്ഷാപ്രവർത്തകർ അകത്ത് കയറി പരിശോധിക്കുന്ന തരത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

മൂന്നാം ദിവസവും കൃത്യമായ ആസൂത്രണത്തോടെയുള്ള രക്ഷാപ്രവർത്തനമാണ് ഉരുൾപൊട്ടൽ സംഭവിച്ച മുണ്ടക്കൈലും ചൂരൽമലയിലും നടക്കുന്നത്. ആദ്യ ദിവസം രാത്രിയോടെ ചൂരൽമലയിൽ കുടുങ്ങിക്കിടന്ന ആളുകളെ പുറത്തെത്തിക്കാൻ കഴിയുമോ എന്ന സംശയമായിരുന്നു ഉണ്ടായിരുന്നത്. രാത്രി 7.35 വരെ നീണ്ട ദൗത്യത്തിനൊടുവിൽ മറുകരയിൽ അകപ്പെട്ട 486 പേരെയും പുറത്തെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും എന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടാം ദിവസം വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് ആളുകൾ കുടുങ്ങിക്കിടക്കുന്ന സ്ഥലങ്ങളിലേക്കെത്തിയെന്നും, പിന്നീട് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പതിനഞ്ചോളം ഹിറ്റാച്ചികളും കട്ടിങ് യന്ത്രങ്ങളുമുൾപ്പെടെ മാറുകരയിലേക്കെത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിക്കുന്നു. ഇതിനൊപ്പം ആരോഗ്യപ്രവർത്തകരും ഭക്ഷണസാധനങ്ങളും കൂടുതലായിട്ട് അങ്ങോട്ടേക്കെത്തുമെന്നും, യന്ത്രസാമഗ്രികളുപയോഗിച്ചുള്ള രക്ഷപ്രവർത്തനത്തിൽ തന്നെയാണ് മൂന്നാം ദിനമായ ഇന്നും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും. കൂടുതൽ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്താൻ സാധിക്കുമെന്ന് കരുതുന്നതായും മന്ത്രി പറയുന്നു.

പത്തുമണിക്ക് മുമ്പായി 190 അടി നീളമുള്ള ബെയ്‌ലി പാലത്തിന്റെ പണിപൂർത്തീകരിക്കുമെന്നും അതോടുകൂടി കൂടുതൽ ഹിറ്റാച്ചികളും വാഹനങ്ങളുമുപയോഗിച്ചുള്ള രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കുമെന്നും മന്ത്രി പറയുന്നു. സൈന്യവും സർക്കാർ ഉദ്യോഗസ്ഥരും മറ്റു സേന വിഭാഗങ്ങളും മാത്രമല്ല രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങളുമുണ്ടെന്നും, അവരെകൂടി പരിഗണിച്ചാകും രക്ഷാപ്രവർത്തനം മുന്നോട്ടു പോവുക എന്നും മന്ത്രി അറിയിച്ചു.

കുടുംബശ്രീ ഉൾപ്പെടെ ഉപയോഗപ്പെടുത്തി ബന്ധുക്കളെ മുഴുവൻ നഷ്ടപ്പെട്ടവർക്ക് പ്രത്യേക കൗൺസിലിംഗ് നൽകാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിക്കുന്നു. ഇന്നത്തോടുകൂടി കോൺട്രോൾറൂം പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കും, ആളുകളുടെ ഫോൺ കോളുകൾ എടുക്കാൻ കൂടുതൽ സജ്ജീകരണങ്ങൾ നടത്തും. മന്ത്രി കൂട്ടിച്ചേർത്തു.

ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 270 എന്ന നിലയിലേക്കെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഔദ്യോഗിക കണക്കുകളില്‍ മരിച്ചവരുവരുടെ എണ്ണം 173 മാത്രാണ്. എന്നാല്‍ മൊത്തം പോസ്റ്റ് മോര്‍ട്ടങ്ങളുടെ എണ്ണം 219 എന്നും ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് മോര്‍ട്ടം ചെയ്ത ശരീരഭാഗങ്ങളുടെ 57 എണ്ണവും ഉണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 82 ശരീരഭാഗങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും