KERALA

വയനാട് പ്രതിഷേധം: അക്രമസംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തി കേസെടുക്കാന്‍ പോലീസ്

വെബ് ഡെസ്ക്

കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ഇന്നു നടന്ന ഹര്‍ത്താലിനിടെയുള്ള സംഘര്‍ഷങ്ങളില്‍ പോലീസ് കേസെടുക്കും. പുല്‍പ്പള്ളിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക. സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിച്ചു, സര്‍ക്കാര്‍ വാഹനങ്ങള്‍ തകര്‍ത്തു, മൃതദേഹം തടഞ്ഞുവച്ചു തുടങ്ങിയ ഗൗരവതരമായ കുറ്റങ്ങള്‍ ചുമത്താനും ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയവരെയും നേതൃത്വം കൊടുത്തവരെയും കണ്ടെത്താന്‍ സിസിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവം റിപ്പോര്‍ട്ട് ചെയ്ത ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ദൃശ്യങ്ങളും വിവരങ്ങളും ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു. ജില്ലയില്‍ 17 ദിവസത്തിനിടെ മൂന്നുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍.

ഹര്‍ത്താലിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരന്‍ പോളിന്റെ മൃതദേഹവുമായി നാട്ടുകര്‍ പുല്‍പ്പള്ളി ടൗണ്‍ ഉപരോധിച്ചിരുന്നു. ടൗണിലെ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച പോളിന്റെ മൃതദേഹത്തിന് ഒപ്പം നൂറു കണക്കിനാളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. സംഭവസ്ഥലത്തെത്തിയ എംഎല്‍എമാരെ ജനം കൈയേറ്റം ചെയ്തു.

തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ആദ്യം പിരിഞ്ഞുപോയ ജനക്കൂട്ടം പിന്നീട് വീണ്ടും സംഘടിച്ചെത്തി ഫോറസ്റ്റ് ജീവനക്കാരുമായി പോയ വാഹനം തടയുകയായിരുന്നു. ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ജനക്കൂട്ടം പിന്നീട് വാഹനം തല്ലിത്തകര്‍ത്തു. തുടര്‍ന്ന് വീണ്ടും ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പുല്‍പ്പള്ളിയില്‍ 2 ദിവസത്തെ നിരോധനാജ്ജന പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം വൈകിട്ട് സംസ്‌കരിച്ചു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ രേഖയായി നല്‍കിയതിന് ശേഷമാണ് ബന്ധുക്കള്‍ മൃതശരീരം ഏറ്റുവാങ്ങിയത്. കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി. പോളിന്റെ ഭാര്യക്ക് താത്കാലിക ജോലി നല്‍കുമെന്നും മകളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും എഡിഎം അറിയിച്ചു.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ആവശ്യമുള്ള ഇടങ്ങളില്‍ പോലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ജില്ലയിലെ പ്രശ്‌നപരിഹാരത്തിന് മൂന്നംഗ മന്ത്രിസംഘം വയനാട്ടില്‍ നേരിട്ടെത്തി ഉന്നതലതല യോഗം വിളിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യു, വനം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ വയനാട് കലക്ട്രേറ്റില്‍ യോഗം ചേരും. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം