KERALA

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും

വെബ് ഡെസ്ക്

ഹേമ കമ്മറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്രമേഖയില്‍ പെരുമാറ്റച്ചട്ടം നിര്‍മിക്കാൻ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി). എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന ലക്ഷ്യവുമായാണ് ഡബ്ല്യു സി സിയുടെ നീക്കം. പെരുമാറ്റച്ചട്ടം ആവിഷ്‌കരിക്കുന്നതിനു പ്രതിദിനം ഒരു നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പരമ്പരയാണു ഡബ്ല്യു സി സി ലക്ഷ്യമിടുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണു ഡബ്ല്യു സി സി ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയില്‍ മലയാള ചലച്ചിത്ര വ്യവസായത്തെ പുനര്‍നിര്‍മിക്കുന്നതിന്, പുതിയ നിര്‍ദേശങ്ങളോടെ ഞങ്ങള്‍ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.

ഇന്‍ഡസ്ട്രിയിലെ എല്ലാ അംഗങ്ങളും തൊഴില്‍ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാര്‍ഢ്യത്തോടെ ഇതില്‍ പങ്കുചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരയ്ക്കുള്ളിലും പുറത്തും മികവുറ്റതാക്കാന്‍ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം!

കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുക!

2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഡബ്ല്യൂസിസി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡബ്ല്യുസിസി ഇടപെടലിനെത്തുടര്‍ന്നാണു സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിക്കുന്നത്. ലൈംഗികചൂഷണമുൾപ്പെടെ തൊഴിലിടത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിൽ അന്വേഷണമാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടതിന്റെ പിന്നാലെയായിരുന്നു സർക്കാർ നടപടി.

അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിക്കാണു സര്‍ക്കാര്‍ രൂപം നല്‍കിയത്.

കമ്മിറ്റി 2019 ഡിസംബര്‍ 31ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഞ്ച് വര്‍ഷത്തിനുശേഷമാണ് കഴിഞ്ഞമാസം പുറത്തുവന്നത്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നത് ഒഴികെയുള്ള മറ്റുള്ള വിവരങ്ങള്‍ പുറത്തുവിടാമെന്ന വിവരാവകാശ കമ്മിഷന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ വിവിധ പ്രശ്നങ്ങളും ഡബ്ല്യുസിസി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന വിഷയങ്ങളും അടിസ്ഥാനപ്പെടുത്തി, പ്രശ്നപരിഹാരമെന്ന നിലയില്‍ നയരൂപീകരണമോ നിയമ നിര്‍മാണമോ അടിയന്തരമായി നടത്തണമെന്ന് ദേശീയ-സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക - സാഹിത്യ - മാധ്യമ രംഗത്തെ പ്രമുഖർ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ ഭീമ ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്