KERALA

ബംഗാളിൽ സ്ത്രീസുരക്ഷയ്ക്ക് 'അപരാജിത'; വാക്‌പോരിനിടയിലും ബിൽ ഏകകണ്ഠമായി പാസാക്കി നിയമസഭ

വെബ് ഡെസ്ക്

ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തമോ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബിൽ ഏകകണ്ഠമായി പാസാക്കി പശ്ചിമബംഗാൾ നിയമസഭ. ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ (എൽഒപി) സുവേന്ദു അധികാരി ബില്ലിൽ ഭേദഗതികൾ നിർദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല. ഇതോടെ കൂട്ട ബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമായി മാറി ബംഗാൾ.

കഴിഞ്ഞ മാസം കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് തൃണമൂൽ സർക്കാർ നിയമസഭയുടെ രണ്ട് ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിച്ചത്. നിയമസഭ അംഗീകാരം ലഭിച്ചതോടെ ബിൽ ഇനി ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനും തുടർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനും അംഗീകാരത്തിനായി അയക്കും.

പശ്ചിമബംഗാള്‍ നിയമമന്ത്രി മോളോയ് ഘടക് ആണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബലാത്സംഗകേസുകളിലെ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമം പാസാക്കുമെന്ന് കഴിഞ്ഞയാഴ്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ബിൽ മാതൃകാപരവും ചരിത്രപരവുമാണെന്നായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം, ബി.ജെ.പി ബില്ലിനെ സ്വാഗതം ചെയ്തു. എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ കർശന വ്യവസ്ഥകളും ഭാരതീയ ന്യായ് സംഹിതയിലും (ബിഎൻഎസ്) ഉണ്ടെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ബില്ലിൽ ഏഴ് ഭേദഗതികൾ ആവശ്യപ്പെട്ടാണ് സുവേന്ദു അധികാരി പ്രമേയം അവതരിപ്പിച്ചത്.

"ഈ (ബലാൽസംഗ വിരുദ്ധ) നിയമം ഉടനടി നടപ്പിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് നിങ്ങളുടെ (സംസ്ഥാന സർക്കാർ) ഉത്തരവാദിത്തമാണ്. ഞങ്ങൾക്ക് അതിന്റെ ഫലം കാണണം. ഞങ്ങൾക്ക് ഒരു വിഭജനവും ആവശ്യമില്ല. ഞങ്ങൾ നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നു. മുഖ്യമന്ത്രിക്ക് എന്ത് വേണമെങ്കിലും പറയാം. എന്നാൽ ഈ ബിൽ ഉടൻ നടപ്പാക്കുമെന്ന് നിങ്ങൾ ഉറപ്പ് നൽകണം," അധികാരി പറഞ്ഞു.

ബില്ലിനെക്കുറിച്ച് സംസാരിക്കവേ, ബില്ലിന് അനുമതി നൽകാൻ ഗവർണറോട് ആവശ്യപ്പെടണമെന്ന് മമത ബാനർജി പ്രതിപക്ഷ നേതാവ് (എൽഒപി) സുവേന്ദു അധികാരിയോട് ആവശ്യപ്പെട്ടു. "ഈ ബില്ലിലൂടെ, കേന്ദ്ര നിയമനിർമ്മാണത്തിലെ പഴുതുകൾ അടയ്ക്കാൻ ഞങ്ങൾ ശ്രമിച്ചു. ബലാത്സംഗം മനുഷ്യരാശിക്കെതിരായ ശാപമാണ്, അത്തരം കുറ്റകൃത്യങ്ങൾ തടയാൻ സാമൂഹിക പരിഷ്കരണങ്ങൾ ആവശ്യമാണ്," പശ്ചിമ ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.

'അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024'(പശ്ചിമ ബംഗാള്‍ ക്രിമിനല്‍ നിയമങ്ങളും ഭേദഗിതിയും) എന്ന തലക്കെട്ടില്‍, ബലാല്‍സംഗം, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ അവതരിപ്പിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ശക്തിപ്പെടുത്താനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് നൽകാനും, ബലാത്സംഗത്തിന് ഇരയായ വ്യക്തി മരിച്ചാൽ പ്രതിക്ക് വധശിക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും