KERALA

എറണാകുളം-അങ്കമാലി അതിരൂപത സീറോ മലബാര്‍ സഭയില്‍ തുടരുമോ? അന്തിമ തീരുമാനം ഉടന്‍

അനിൽ ജോർജ്

സീറോ-മലബാർ സഭയിൽ എറണാകുളം - അങ്കമാലി അതിരൂപത തുടരുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. വിഷയത്തില്‍ ഈ മാസം തന്നെ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് മാര്‍പാപ്പയുടെ പൊന്തിഫിക്കല്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസ് വ്യക്തമാക്കി. വാസ് നാളെ ഇന്ത്യയിലേക്ക് തിരിക്കും. കത്തോലിക്ക സഭയുടെ നടപടിക്രമങ്ങളിൽ അത്യപൂർവമായി മാത്രം നടപ്പാക്കാറുള്ള വൈദികര്‍ക്കുള്ള കൂദാശ വിലക്ക് , ഇടവക മരവിപ്പിക്കൽ എന്നിവയടക്കമുള്ള നടപടികള്‍ എടുക്കാൻ പൊന്തിഫിക്കല്‍ പ്രതിനിധിക്ക് വത്തിക്കാന്‍ അധികാരം നൽകിയിട്ടുണ്ട്. ഇതോടെ കടുത്ത നടപടികളിലേക്ക് ആർച്ച് ബിഷപ്പ് സിറിൽ വാസ് കടക്കുമെന്നുറപ്പായി.

അതേസമയം സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ നാളെ ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന സൂചനയുണ്ട്. ഇതിനു മുന്നോടിയായി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസ് ഇന്ന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലന്ന് എറണാകുളം - അങ്കമാലി അതിരൂപത വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഹയരാര്‍ക്കി സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികത്തിലെ വിശ്വാസികളുടെ പങ്കാളിത്തം വിമതര്‍ക്ക് കൂടുതല്‍ കരുത്തായി. മാര്‍പ്പാപ്പക്ക് തെറ്റുപറ്റിയെന്നും, ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ മാര്‍പാപ്പയെ കണ്ട് തെറ്റ് തിരുത്തിക്കണമെന്നുമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫിന്റെ വാക്കുകള്‍ വിമതര്‍ക്ക് പുതിയ പിടിവള്ളിയായി. ഇത് മുന്‍ നിര്‍ത്തിയാണ് ഇവരുടെ പുതിയ പ്രചാരണം.

കുർബാന അർപ്പിക്കാൻ മാർപാപ്പ പറഞ്ഞിട്ടില്ലന്ന് കാട്ടി പോപ്പിന്റെ വീഡിയോ സന്ദേശത്തിലെ മലയാളം സബ്ടൈറ്റിൽ സ്ക്രീൻ ഷോട്ട് മായാണ് വിമതർ രംഗത്ത് എത്തിയത്. ഇതിനെതിരെ സീറോ മലബാര്‍ സഭയുടെ മീഡിയാ കമ്മീഷന്‍ രംഗത്തെത്തി. എറണാകുളം-അങ്കമാലി അതിരൂപതയിലും സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാക്കണമെന്ന് രണ്ടു കത്തുകളിലൂടെ മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്ത സാഹചര്യത്തിലാണ് അസാധാരണമാര്‍ഗമായ വീഡിയോ സന്ദേശത്തിലൂടെ മാര്‍പാപ്പ ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇതില്‍നിന്ന് മാര്‍പാപ്പക്ക് ഈ വിഷയത്തില്‍ കൃത്യമായ ധാരണയുണ്ടെന്നത് വ്യക്തമാണെന്നും സഭാ വക്താവ് ചൂണ്ടികാട്ടുന്നു.

ഇതിനിടെ വിമതരെ തള്ളി ഭാരത കത്തോലിക്ക മെത്രാൻ സമതിയുടെ അൽമായ കമ്മീഷൻ രംഗത്ത് എത്തി. എല്ലാവർക്കും മാർപാപ്പായെ അനുസരിക്കാൻ കടമയുണ്ടെന്ന് കമ്മീഷൻ വ്യക് തമാക്കി. വിമതരെ സീകരിക്കില്ലന്ന് ലത്തീൻ കത്തോലിക്കാ സഭ നിലപാടെടുത്തു.സ്വതന്ത്ര റീത്തായി കത്തോലിക്ക സഭയിൽ നിൽക്കാനോ , ലത്തീൻ സഭയിൽ ലയിക്കാനോ ഉള്ള വിമത വിഭാഗത്തിന്റെ നീക്കങ്ങൾക്കെതിരെ ലത്തീൻ സഭ വാതിലടച്ച നിലയാണ്. വിമത നീക്കത്തിനെതിരെ ലത്തീൻ കത്തോലിക്ക സഭയിലെ മുതിർന്ന വൈദിക നും , കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സെക്രട്ടറിയുമായിരുന്ന റവ. ഡോക്ടർ. ജോഷി മയ്യാറ്റിൽ കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്.

എല്ലാ വിഭാഗങ്ങളും അന്തിമപോരാട്ടത്തിനുള്ള വേദിയായി ക്രിസ്മസ് ദിനവും , ആയുധമായി കുർബാനയും എടുക്കുകയാണ്. ഇതോടെ ക്രിസ്മസ് ദിനത്തിൽ പള്ളിമണികൾ മുഴങ്ങുന്നത് ആർക്കുവേണ്ടി എന്ന ചോദ്യമുയർത്തുകയാണ് സാധാരണ വിശ്വാസികൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും