KERALA

വാട്ടർതീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്ര സർവകലാശാല അധ്യാപകൻ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ

വെബ് ഡെസ്ക്

വാട്ടർതീം പാർക്കിൽവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കാസർഗോഡ് കേന്ദ്ര സർവകലാശാല ഇംഗ്ലിഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ. കണ്ണൂർ വിസ്മയ അമ്യൂസ്‌മെന്റ് പാർക്കിലെ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ അപമര്യാദയായി പെരുമാറിയെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതി. ഇന്നലെ വൈകിട്ടാണ് സംഭവം.

കഴിഞ്ഞ ദിവസം വിസ്മയ പാർക്കിലേക്കു കുടുംബസമേതം യാത്ര നടത്തിയ ഇഫ്തിക്കർ അവിടെ വച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തതാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇഫ്തിക്കറിനെ റിമാൻഡ് ചെയ്തു.

ഇഫ്തിക്കർ അഹമ്മദ് നേരത്തെ സർവകലാശാലയിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയതായി പരാതിയുയർന്നിരുന്നു. തുടർന്ന് സർവകലാശാലയിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷയ്ക്കിടെ ബോധരഹിതയായ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. നടപടിക്കുശേഷം ഇയാൾ ക്യാമ്പസിലേക്ക് തിരിച്ചുവന്നപ്പോൾ എസ്എഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ അധ്യാപകനെതിരെ സമരം ചെയ്തിരുന്നു.

സമരത്തിന്റെ ഭാഗമായി മാധ്യമങ്ങൾക്കുമുന്നിൽ സംസാരിച്ച പെൺകുട്ടിയെ അവഹേളിച്ചുകൊണ്ട് ഇഫ്തിക്കർ ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും അതിനെതിരെ പെൺകുട്ടി പരാതി നൽകുകയും ചെയ്തിരുന്നു. "ആരാണ് ഈ കമ്മിണി" എന്ന് വിശേഷിപ്പിപ്പിച്ച് പെൺകുട്ടിയുടെ ഫോട്ടോയും വച്ചായിരുന്നു ഇഫ്തിക്കറിന്റെ പോസ്റ്റ്. തുടർന്ന്, വിവിധി സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സർവകലാശാല ഇദ്ദേഹത്തെ നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്സിലേക്കു മാറ്റിയിരുന്നു.

ഇഫ്തിക്കർ അഹമ്മദ് ജോലി ചെയ്ത മിക്ക സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ കൃഷ്ണമേനോൻ സർക്കാർ വനിതാ കോളേജിൽ ജോലി ചെയ്യുന്ന കാലത്ത് സമാനമായ പരാതിയിൽ ഇയാൾക്കെതിരെ കോളേജ് ആഭ്യന്തര അന്വേഷണ സമിതി നിയമിച്ച് അന്വേഷണം നടത്തിയിരുന്നു.

ശേഷം തലശ്ശേരി ബ്രണ്ണൻ കോളേജിലേക്കെത്തിയ ഇയാൾക്കെതിരെ അവിടെയും പരാതി ഉയർന്നിരുന്നു. നിരന്തരമായി സമാനമായ കുറ്റകൃത്യത്തിലേർപ്പെടുന്നതിനാൽ ഇഫ്തിക്കറിനെ സർവകലാശാലയിൽ തുടരാൻ അനുവദിക്കരുതെന്ന് കാണിച്ച് വിദ്യാർഥികൾ തുടർച്ചയായി സമരങ്ങൾ നടത്തിയെങ്കിലും സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചുവന്ന ഇഫ്തിക്കർ സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ സംസാരിച്ച വിദ്യാർഥികളെ അപഹസിച്ചുകൊണ്ട് സജീവമാവുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും