KERALA

സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കിയില്ല; വിമര്‍ശനവുമായി ഹൈക്കോടതി

നിയമകാര്യ ലേഖിക

കോടതി ഉത്തരവിട്ട് പത്ത് മാസത്തിന് ശേഷവും സംസ്ഥാനത്തെ റോഡുകളിലെ സീബ്രാ ലൈനുകളും ട്രാഫിക് ലൈറ്റുകളും ശരിയായ രീതിയില്‍ നടപ്പാക്കായിട്ടില്ലെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയും പോലീസ് മേധാവിയും ട്രാഫിക് ഐജിയും ഇനി കേസ് പരിഗണിക്കുമ്പോള്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ഹര്‍ജി അടുത്തമാസം ആറിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. സീബ്രാ ലൈനില്‍ അപകടത്തില്‍ മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന തലശേരി മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ ജനുവരിയില്‍ റോഡിലെ സീബ്രാലൈനുകള്‍ ക്യത്യമായി രേഖപ്പെടുത്തുകയും ഇതനുസരിച്ച് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

റോഡ് സുരക്ഷ സംബന്ധിച്ച നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൂര്‍ണമായും നടപ്പാക്കുന്നതിന് കുറച്ച് കൂടി സാവകാശം വേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശം നടപ്പാക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചെന്നും എന്നിട്ടും കൊച്ചി പോലുള്ള പ്രധാനയിടങ്ങളിലെ പോലും സീബ്രാ ലൈനുകളിലടക്കം ട്രാഫിക് നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടികാട്ടി. തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും