Lok Sabha Election 2024

വിദ്വേഷ പരാമർശം: സ്റ്റാലിന്റെ പ്രതിഷേധത്തിന് പിന്നാലെ തമിഴ്‌നാടിനോട് മാത്രം മാപ്പുപറഞ്ഞ് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

വെബ് ഡെസ്ക്

മലയാളികളെയും തമിഴരെയും അധിക്ഷേപിച്ച് വിദ്വേഷ പരാമർശം നടത്തിയ ബിജെപി കേന്ദ്രമന്ത്രി ശോഭ കരന്തലജെ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞു. തമിഴ്‌നാട്ടുകാരെ മൊത്തത്തിൽ ഉദ്ദേശിച്ചല്ല താൻ പറഞ്ഞതെന്നും തന്റെ പരാമർശം പിൻവലിക്കുന്നുവെന്നും ശോഭ പറഞ്ഞു. മലയാളികൾ കർണാടക പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും തമിഴ്‌നാട്ടിൽ നിന്നുള്ളവർ കർണാടകയിൽ ബോംബ് സ്‌ഫോടനം നടത്തുന്നുവെന്നുമായിരുന്നു ശോഭ കരന്തലജെയുടെ പരാമർശം.

ഇതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത് വന്നു പ്രതിഷേധം അറിയിക്കുകയും ശോഭയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലവിൽ ഉഡുപ്പി ചിക്ക മംഗളൂരുവിൽ നിന്നുള്ള എംപിയായ കരന്തലജെ ഇത്തവണ ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയാണ്. നിലവിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി കൂടിയാണ് ശോഭ.

സ്റ്റാലിന്റെ പ്രതിഷേധത്തിനു പിന്നാലെയാണ് തമിഴ്‌നാടിനോട് മാത്രം മാപ്പുപറഞ്ഞ് ശോഭ രംഗത്ത് എത്തിയത്. രാമേശ്വരം കഫെയിൽ ഉണ്ടായ ബോംബ് സ്‌ഫോടനവും ദക്ഷിണ കന്നഡ ജില്ലയിലെ കടബ സർക്കാർ സ്‌കൂളിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനികൾക്കുനേരെ അടുത്തിടെ ഉണ്ടായ ആക്രമണവും ചുണ്ടിക്കാട്ടിയായിരുന്നു ശോഭ വിദ്വേഷ പരാമർശം നടത്തിയത്.

ബോംബ് സ്‌ഫോടനത്തിന് പിന്നിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്നായിരുന്നു ശോഭയുടെ പരാമർശം. ഇതിന് പിന്നാലെ താൻ അധിക്ഷേപിക്കാനായി നടത്തിയ പരാമർശമായിരുന്നില്ല ഇതെന്നും ആളുകൾക്ക് മുകളിൽ നിഴൽ വീഴ്ത്താനായിരുന്നില്ല, യഥാർത്ഥ പ്രശ്‌നത്തിലേക്ക് വെളിച്ചം വീഴ്ത്താനായിരുന്നു താൻ ശ്രമിച്ചതെന്നും ശോഭ പറഞ്ഞു. തന്റെ പരാമർശങ്ങൾ ചിലരെ വേദനിപ്പിച്ചതായി ഞാൻ കാണുന്നു - അതിന് ഞാൻ ക്ഷമ ചോദിക്കുന്നു. എന്റെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തിൽ പരിശീലനം നേടിയവരെ ഉദ്ദേശിച്ചു മാത്രമായിരുന്നെന്നും ശോഭ പറഞ്ഞു.

എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന്, ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. കൂടാതെ, എന്റെ അഭിപ്രായങ്ങൾ ഞാൻ പിൻവലിക്കുന്നു' എന്നും ശോഭ പറഞ്ഞു. അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിമര്ശനത്തിനെതിരെ ശോഭ രംഗത്ത് വന്നിരുന്നു.

രാമേശ്വരം സ്ഫോടനത്തിന് പിന്നിലെ വ്യക്തി തമിഴ്നാട്ടിലെ കൃഷ്ണഗിരി വനങ്ങളിൽ 'സ്റ്റാലിന്റെ മൂക്കിന് താഴെ' പരിശീലനം നേടിയതാണെന്ന് ശോഭ കരന്തലജെ പറഞ്ഞു. 'മിസ്റ്റർ. സ്റ്റാലിൻ, നിങ്ങളുടെ ഭരണത്തിൽ തമിഴ്‌നാടിന് എന്ത് സംഭവിച്ചു? നിങ്ങളുടെ പ്രീണന രാഷ്ട്രീയം രാവും പകലും ഹിന്ദുക്കളെയും ബിജെപി പ്രവർത്തകരെയും ആക്രമിക്കാൻ തീവ്രവാദികളെ പ്രേരിപ്പിക്കുകയാണെന്നും ട്വിറ്ററിൽ ശോഭ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ശോഭ മലയാളികളെയും തമിഴരെയും അധിക്ഷേപിച്ച് രംഗത്ത് എത്തിയത്. കേരളം, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയവർ ഹിന്ദുക്കളുടെ ജീവന് ഭീഷണി ആകുന്നുവെന്നായിരുന്നു് ബിജെപി എംപിയുടെ പരാമർശം.

'കേരളത്തിൽ നിന്നെത്തിയ ആൾ കർണാടകയിലെ പെൺകുട്ടികളുടെ മുഖത്തു ആസിഡ് ഒഴിച്ചു, തമിഴ്‌നാട്ടിൽ നിന്നെത്തിയ ഒരാൾ കഫെയിൽ ബോംബ് വെച്ചു. ഡൽഹിയിൽ നിന്ന് എത്തിയ ആൾ വിധാൻ സൗധയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഹിന്ദു വിശ്വാസിയെ ഹനുമാൻ ചാലീസ വെച്ച് കേട്ടതിന് കുറേപേർ മർദിച്ചു' എന്നായിരുന്നു ശോഭ കരന്തലജെ പറഞ്ഞത്. ഹിന്ദുക്കൾ കൂടി വോട്ടു ചെയ്തല്ലേ സിദ്ധരാമയ്യ സർക്കാർ അധികാരത്തിലേറിയതെന്നും ശോഭ കരന്തലജെ ചോദിച്ചിരുന്നത്.

നിയമസഭയിൽ പാക്കിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴക്കുന്നു എന്നാരോപിച്ച് കർണാടകയിലെ കോൺഗ്രസ് നിയമസഭാംഗങ്ങൾക്കെതിരെയും ശോഭ കരന്തലജെ രംഗത്തെത്തിയിരുന്നു. രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് സയിദ് നസീർ ഹുസൈന്റെ അനുയായികൾ കർണാടക നിയമസഭയുടെ ഇടനാഴിയിൽ പാക് മുദ്രാവാക്യം വിളിച്ചെ ആരോപണമാണ് കേന്ദ്ര മന്ത്രി വീണ്ടും ഉയർത്തിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും