Lok Sabha Election 2024

ചരിത്രം പറയുന്നു; എക്സിറ്റ് പോൾ ഫലങ്ങളും തെറ്റും

ആമിന കെ

ഒമ്പത് സര്‍വേകള്‍, ഒമ്പതും ഒന്നുപോലെ വിധിയെഴുതി, മൂന്നാം തവണയും രാജ്യത്തിന്റെ ഭരണയന്ത്രം നരേന്ദ്ര മോദിയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യവും തന്നെ തിരിക്കും. വിജയത്തുടര്‍ച്ച പ്രതീക്ഷിച്ചിരുന്ന ബിജെപി നേതൃത്വത്തിന് അത്യാഹ്‌ളാദവും തിരിച്ചുവരവ് പ്രതീക്ഷിച്ച കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും കനത്ത പ്രഹരവുമായി അത്. എന്നാല്‍ ആഹ്‌ളാദിക്കാനും നിരാശയിലേക്കു വീഴാനും മാത്രം ആധികാരികമാണോ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ചരിത്രം പരിശോധിച്ചാൽ അല്ലെന്നു തന്നെ ഉത്തരം, കാരണം എക്‌സിറ്റ് പോളുകളെ പരിഹാസ്യമാക്കിയ ജനവിധികള്‍ ഉണ്ടായിട്ടുണ്ട് ഈ മഹാ ജനാധിപത്യ രാഷ്ട്രത്തില്‍. അതും ഒന്നല്ല, അഞ്ചിലേറെത്തവണ. അതില്‍ ചിലത് പരിശോധിക്കാം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് (2004)

ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ 2004 ആവര്‍ത്തിക്കുമോയെന്ന ചോദ്യമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് മികച്ച വിജയം പ്രഖ്യാപിച്ച എക്‌സിറ്റ് പോള്‍ ഫലമായിരുന്നു 2004-ലേത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലെ വിജയവും അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങളും കാരണം ബിജെപി ഭരണത്തുടര്‍ച്ചയുടെ പ്രതീക്ഷയിലായിരുന്നു. 240 മുതല്‍ 275 സീറ്റുകള്‍ വരെയാണ് അത്തവണ എന്‍ഡിഎയ്ക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകളെ അപ്രസക്തമാക്കി 187 സീറ്റുകള്‍ മാത്രമേ എന്‍ഡിഎക്ക് നേടാന്‍ സാധിച്ചുള്ളു. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യം 216 സീറ്റുകളാണ് കരസ്ഥമാക്കിയത്.

എന്‍ഡി ടിവി-എസി നെയില്‍സണ്‍ സര്‍വെ എന്‍ഡിഎക്ക് 230 മുതല്‍ 250 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ആജ് തക്ക്-മാര്‍ഗിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് 248ഉം കോണ്‍ഗ്രസിന് 190-മായിരുന്നു പ്രവചിച്ചത്. എന്നാല്‍ ഈ ഫലങ്ങളെയാണ് 216 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യം തകര്‍ത്തുകളഞ്ഞത്.

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് (2015)

ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രവചനാതീതമാണ്. 2015-ലും 2020-ലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് നേര്‍ വിപരീതമായിരുന്നു അവിടുത്തെ യഥാര്‍ഥ ജനവിധികള്‍. ആര്‍ജെഡി-ജനതാദള്‍(യുണൈറ്റഡ്)-കോണ്‍ഗ്രസ് സഖ്യത്തിന്റെ വിജയം പ്രവചിക്കാന്‍ 2015-ൽ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് സാധിച്ചില്ല. പല സര്‍വേകളും ബിജെപി തൂത്തുവാരുമെന്നായിരുന്നു പ്രവചിച്ചത്.

എബിപി ന്യൂസ്- നെയില്‍സണ്‍ എന്‍ഡിഎയ്ക്ക് 108 സീറ്റും തേജസ്വി യാദവ് നയിക്കുന്ന മഹാഗത്ബന്ധന് 130 സീറ്റുമായിരുന്നു പ്രവചിച്ചത്. ടൈംസ് നൗ സീ വോട്ടറാകട്ടെ എന്‍ഡിഎ 101-121 വരെയും എംജിബി 112-132 വരെ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എക്‌സിറ്റ് പോളുകളെ നിഷ്ഭ്രമമാക്കി 178 സീറ്റ് എംജിബി കരസ്ഥമാക്കിയപ്പോള്‍ എന്‍ഡിഎയക്ക് വെറും 58 സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് (2020)

2015-ല്‍ നിന്നും വ്യത്യസ്തമായി മഹാഗത്ബന്ദന്‍ വിജയം നേടുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ സൂചിപ്പിച്ചത്. എന്നാല്‍ ബിജെപി-ജെഡി(യു) സഖ്യത്തിനോടൊപ്പമായിരുന്നു അത്തവണ ബിഹാര്‍ നിലകൊണ്ടത്. ടൈംസ് നൗ സി വോട്ടര്‍ പ്രകാരം എംജിബി 120, എന്‍ഡിഎ 116 എന്നിങ്ങനെയും ഇന്ത്യ ടുഡേയുടെ ആക്‌സിസ് മൈ ഇന്ത്യ പ്രകാരം എന്‍ഡിഎ 80ഉം, എംജിബി 150 എന്നിങ്ങനെയായിരുന്നു ഫലങ്ങള്‍. ജന്‍ കീ ബാത്ത് എംജിബിക്ക് 128ഉം, എന്‍ഡിഎയ്ക്ക് 104ഉം പ്രവചിച്ചു. എന്നാല്‍ പ്രവചനങ്ങളില്‍ മാറ്റം വരുത്തികൊണ്ട് 243-ല്‍ എന്‍ഡിഎ 125-ഉം എംജിബി 110 സീറ്റും നേടുന്ന കാഴ്ചയായിരുന്നു കണ്ടത്. അതായത് 2015-ല്‍ 58 സീറ്റുകള്‍ കരസ്ഥമാക്കിയിരുന്ന എന്‍ഡിഎയ്ക്ക് നിതീഷിന്റെ ജെഡിയു സഖ്യവും കൂടി ചേര്‍ന്നതോടെ സീറ്റ് ഇരട്ടിക്കുകയായിരുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് (2021)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ പശ്ചിമ ബംഗാള്‍ ബിജെപി പിടിക്കുമെന്നായിരുന്നു 2021-ല്‍ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. മിശ്രിത രീതിയിലായിരുന്നു ബംഗാളിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉണ്ടായിരുന്നത്. റിപ്പബ്ലിക് സിഎന്‍എക്‌സ്, റിപ്പബ്ലിക് ജന്‍ കീ ബാത്ത്, ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ, ഇന്ത്യ ടിവി പിപി, ഇന്ത്യ ന്യൂസ് ജെകെബി തുടങ്ങിയ സര്‍വേകള്‍ 192 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നു പ്രവചിച്ചു. എന്നാല്‍ എബിപി സീ വോട്ടര്‍, ടൈംസ് നൗ സി വോട്ടര്‍, പീ മാര്‍ക്യു എന്നീ സര്‍വേകള്‍ ടിഎംസിക്കൊപ്പവും നിന്നു. ടിഎംസി 158 സീറ്റുകള്‍ വരെ നേടുമെന്നായിരുന്നു ടൈംസ് നൗവിന്റെ പ്രവചനം. എബിസി-സി വോട്ടര്‍ ആകട്ടെ 152-164 വരെയുള്ള സീറ്റുകളാണ് ടിഎംസിക്ക് പ്രവചിച്ചത്.

എന്നാല്‍ ഫലം വന്നപ്പോൾ തൃണമൂല്‍ കോണ്‍ഗ്രസ് 213 വോട്ടുകള്‍ നേടി എല്ലാ ഫലങ്ങളെയും ഇല്ലാതാക്കുകയായിരുന്നു. 77 സീറ്റുകളാണ് അത്തവണ ബിജെപി നേടിയത്. ടിഎംസി വിജയിക്കുമെന്ന് പറഞ്ഞ സര്‍വേകളില്‍ പോലും ബിജെപിക്ക് 100-ല്‍ കൂടുതല്‍ വോട്ടുകള്‍ പ്രവചിച്ചിടത്ത് നിന്നാണ് വെറും 77 വോട്ടുകള്‍ മാത്രം ബിജെപി കരസ്ഥമാക്കിയത്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് (2017)

2017-ല്‍ ഉത്തര്‍പ്രദേശില്‍ കടുത്ത മത്സരമായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. എസ് പി കോണ്‍ഗ്രസ് സഖ്യത്തിന് 110-130വരെ സീറ്റുകളും ബിജെപിക്ക് 190-120 വരെ സീറ്റുകളുമാണ് ടൈംസ് നൗ പ്രവചിച്ചത്. ഇന്ത്യ ടുഡേ എസ് പി കോണ്‍ഗ്രസിന് 120ഉം, ബിജെപിക്ക് 185ഉം പ്രവചിച്ചപ്പോള്‍ എബിപി സര്‍വേയില്‍ എസ് പി കോണ്‍ഗ്രസ് സഖ്യം 156-169 വരെയും ബിജെപി 164-176 വരെയും സീറ്റുകള്‍ നേടുമെന്നും പ്രവചിച്ചു. എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കി ബിജെപി ഉത്തര്‍പ്രദേശ് മൊത്തത്തില്‍ തൂത്തുവാരുന്ന കാഴ്ചയാണ് 2017-ല്‍ കണ്ടത്. ബിജെപി അത്തവണ നേടിയതാകട്ടെ 312 സീറ്റാണ്. മുന്നൂറിലധികം വോട്ടുകള്‍ പോയിട്ട് 300-നടുത്ത് പോലും പ്രവചിക്കപ്പെടാത്ത സ്ഥലത്തായിരുന്നു ഈ വിജയം.

എസ് പി നേടിയതാകട്ടെ 47 ഉം. കോണ്‍ഗ്രസ് ഏഴ് സീറ്റുമാണ് അത്തവണ നേടിയത്. അതായത് 50നോടടുത്ത സീറ്റുകള്‍ പോലും ഇവര്‍ക്ക് നേടാന്‍ സാധിച്ചിട്ടില്ല. 1992ല്‍ പാര്‍ട്ടി രൂപീകരിച്ച ശേഷം എസ് പി നേടിയ ഏറ്റവും കുറവ് വോട്ടായിരുന്നു അത്.

ഛത്തീസ്ഗഡ് നിയമസഭ (2023)

ഛത്തീസ്‌ഗഡിൽ 90 സീറ്റുകളില്‍ 45 നേടി കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചത്. തൊട്ടുതാഴെ ബിജെപി 42 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. ജന്‍ കീ ബാത്ത് കോണ്‍ഗ്രസിന് 47-ഉം, ബിജെപിക്ക് 40-മായിരുന്നു സീറ്റ്. ടുഡേയ്‌സ് ചാണക്യ കോണ്‍ഗ്രസിന് 57-ഉം ബിജെപിക്ക് 33ാം സീറ്റുമാണ് പ്രവചിച്ചത്. എന്നാല്‍ 54 സീറ്റ് നേടിയാണ് ബിജെപി കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിനാകട്ടെ 35 സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളു.

എക്‌സിറ്റ് പോളുകള്‍ പരിഹാസ്യപാത്രമായ ഇത്രയേറെ ഉദാഹരണങ്ങള്‍ ചരിത്രത്താളുകളില്‍ നിന്ന് മനസിലാക്കുന്ന ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരൊറ്റ ചോദ്യം മാത്രമാകും മനസിലുദിക്കുക, ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ എങ്ങനെ വിശ്വസിക്കാനാകും എന്ന്? നാലാം തീയ്യതി അന്തിമ ഫലപ്രഖ്യാപനം വരെ ആ ചോദ്യം അതേ പോലെ നിലനിൽക്കും

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും