Lok Sabha Election 2024

ആവേശ മുന്നേറ്റം: ക്രെഡിറ്റ് സുരേന്ദ്രനോ സംഘടനാ സെക്രട്ടറിമാർക്കോ? ബിജെപിയിൽ തർക്കം

ദ ഫോർത്ത് - തിരുവനന്തപുരം

ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്ന് ഒരു ലോക്സഭാ സീറ്റും മികച്ച വോട്ട് ഷെയറും വാങ്ങി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജെപിയിൽ കല്ലുകടിയായി അവകാശത്തർക്കം. നേട്ടത്തിന് പിന്നിലെ അവകാശിയാരെന്ന തർക്കമാണ് ഉയരുന്നത്. കേരളത്തിൻ്റെ പ്രഭാരിയായി എത്തിയ പ്രകാശ് ജാവദേക്കറാണോ, പാർട്ടിയിലെ ആർഎസ്എസ് ചുമതലക്കാരായ സംഘടനാ സെക്രട്ടറിമാരോണോ, കെ സുരേന്ദ്രൻ ഉൾപ്പെട്ട സംസ്ഥാന നേതൃത്വമാണോ എന്നതിലാണ് തർക്കം.

സമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ പരോക്ഷമായി നേതാക്കൾ അവകാശമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തൃശൂർ ജില്ല ഉൾപ്പെട്ട മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ പത്മകുമാറിനൊപ്പമുള്ള ഫോട്ടോ ഇന്നലെ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ സുഭാഷ് ഫേസ്ബുക്കിലിട്ടിരുന്നു. ഈ ഫോട്ടോക്ക് കീഴിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകർ അഭിനന്ദന കമൻ്റുകളും ഇട്ടിട്ടുണ്ട്. പിന്നാലെ വടക്കൻ മേഖലാ സംഘടനാ സെക്രട്ടറി ജി കാശിനാഥും ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു.

കെ സുഭാഷ്, തെക്കൻ മേഖലാ സംഘടനാ സെക്രട്ടറി കോ വൈ സുരേഷ്, പാലക്കാട് മേഖലാ സംഘടനാ സെക്രട്ടറി കെ പി സുരേഷ് എന്നിവർക്കൊപ്പമുള്ള ചിത്രമാണ് കാശിനാഥ് പോസ്റ്റ് ചെയ്തത്. ചരിത്ര മുന്നേറ്റത്തിൻ്റെ അമരക്കാർ എന്ന തരത്തിൽ പ്രവർത്തകർ ഈ ഫോട്ടോയ്ക്ക് കീഴിലും അഭിനന്ദനങ്ങളുമായി രംഗത്തെത്തി. എന്നാൽ ഈ നീക്കം ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള സംഘടനാ സെക്രട്ടറിമാരുടെ ശ്രമമാണെന്നാണ് വിമർശനം.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ ക്രെഡിറ്റിനായും അടിത്തുടങ്ങിക്കഴിഞ്ഞു. തൃശൂർ ജില്ലയുടെ ചുമതലക്കാരനായ പ്രഭാരിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം ടി രമേശ്, ജില്ലാ പ്രസിഡൻ്റ് കെ കെ അനീഷ് എന്നിവർക്കായാണ് ഒരു വിഭാഗം പ്രവർത്തകർ രംഗത്തെത്തിയത്. ബിജെപി അനുകൂല ഗ്രൂപ്പുകളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് കെ സുരേന്ദ്രന് വേണ്ടി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിടാൻ ഔദ്യോഗിക നേതൃത്വം തയ്യാറായത്. സുരേന്ദ്രൻ എന്ന കരുത്തനായ നേതാവിൻ്റെ സംഘടക മികവാണ് വിജയത്തിന് പിന്നിലെന്നാണ് പോസ്റ്റിൽ പറയുന്നത്. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ ഉൾപ്പെടെയുള്ള ഇടങ്ങളിലെ പ്രകടനവും അവർ ഉയർത്തിക്കാട്ടുന്നു. കേരളത്തിൻ്റെ പ്രഭാരിയായെത്തിയ പ്രകാശ് ജാവദേക്കർ എന്ന രാഷ്ട്രീയക്കാരൻ്റെ കുശാഗ്ര ബുദ്ധിയോടെയുള്ള നീക്കങ്ങളാണ് നേട്ടത്തിൻ്റെ പിന്നിലെന്ന അഭിപ്രായവും പ്രവർത്തകർക്കുണ്ട്. തൃശൂരിലെ വിജയത്തിന് പിന്നിൽ ഈ പറയുന്ന നേതാക്കൾ ആരുമല്ലെന്നും മോദിയുടെ പിന്തുണയോടെ സുരേഷ് ഗോപി നടത്തിയ നീക്കങ്ങൾ ആണെന്നുമാണ് അദ്ദേഹത്തിന് ഒപ്പമുള്ളവർ പറയുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും