Lok Sabha Election 2024

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിന് രണ്ടു ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ അതിജീവിക്കാനുണ്ട്. ഒന്ന് ഇന്ത്യ സഖ്യത്തിന്റെ ഭാഗത്തുനിന്നുള്ള കാടിളക്കിയുള്ള പ്രചാരണം, മറ്റൊന്നു സ്വന്തം ഘടകകക്ഷികളില്‍ നിന്നുള്ള 'പാരകള്‍'. ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നതെങ്കിലും പല മണ്ഡലങ്ങളിലും മഹായുതി സഖ്യകക്ഷികള്‍ തമ്മില്‍ ഏകോപനമില്ല. ബിജെപി റാലികളില്‍ ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റേയും എന്‍സിപി അജിത് പവാര്‍ സഖ്യത്തിന്റേയും പ്രവര്‍ത്തകര്‍ പങ്കെടുക്കില്ല. മറിച്ചും അങ്ങനെ തന്നെ.

സീറ്റ് വിഭജന പ്രശ്‌നങ്ങള്‍ നിലനിന്നിരുന്ന താനെ, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുബൈ സൗത്ത് സെന്‍ട്രല്‍, അമ്രവതി, ബാരാമതി, നാസിക് മണ്ഡലങ്ങളില്‍ ഈ പിണക്കം പ്രകടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലികളില്‍ പോലും എന്‍സിപിയുടേയും ശിവസേനയുടേയും പ്രവര്‍ത്തകര്‍ വലിയതോതില്‍ വിട്ടുനിന്നു. ഇത് ആയുധമാക്കുകയാണ് ഇന്ത്യ സഖ്യം.

ഇരു എന്‍സിപികളും തമ്മില്‍ ഏറ്റുമുട്ടിയ ഏറ്റവും നിര്‍ണായക മണ്ഡലമാണ് ബാരാമതി. എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് വേണ്ടി പവാറിന്റെ മകള്‍ സുപ്രിയ സുലെ രംഗത്തിറങ്ങിയപ്പോള്‍, ഏറ്റുമുട്ടിയത് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. പവാര്‍ കുടുംബങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയ ഈ മണ്ഡലത്തില്‍ പോലും ബിജെപി അണികള്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന്റെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നു എന്നാണ് റിപ്പോര്‍ട്ട്. മെയ് ഏഴിനായിരുന്നു ഇവിടെ വോട്ടെടുപ്പ്.

മഹാവികാസ് അഖാഡി സര്‍ക്കാരിനെ താഴെയിറക്കിയതിന് ശേഷം, പ്രത്യേക അജണ്ടകളൊന്നുമില്ലാതെ രൂപീകരിച്ച മുന്നണിയാണ് മഹായുതി. ഇതുകൊണ്ടുതന്നെ, പാര്‍ട്ടികള്‍ക്കിടയില്‍ ഒത്തൊരുമയും ഏകോപവനവുമില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തങ്ങളുടെ നേതാക്കള്‍ കളം മാറിയതിനാല്‍ മാത്രം, പുതിയ സഖ്യത്തിനൊപ്പം നില്‍ക്കേണ്ടിവന്ന അണികളില്‍, പരസ്പര ധാരണയോ വിശ്വാസമോയില്ല. നേതാക്കള്‍ തമ്മില്‍ പോലും പരസ്പരം ധാരണയില്ലെന്നാണ് വിലയിരുത്തല്‍. എന്‍സിപി നേതാക്കള്‍ ബിജെപിയെ സംശയിക്കുന്നു, ബിജെപി നേതാക്കള്‍ തിരിച്ചും. തന്റെ പാര്‍ട്ടിയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിമാറ്റാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പോലും സംശയിക്കുന്നു.

നിരവധി തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് ഈ സീറ്റുകളില്‍ മഹായുതി സഖ്യം ധാരണയിലെത്തിയത് തന്നെ. 28 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. ശിവസേന ഷിന്‍ഡെ പക്ഷം 15 സീറ്റിലും എന്‍സിപി അജിത് പവാര്‍ പക്ഷം അഞ്ച് സീറ്റിലും മത്സരിക്കുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ തട്ടകമായ താനെയില്‍ സീറ്റ് ധാരണയായത്. ശിവസേനയ്ക്ക് സീറ്റ് നല്‍കിയതിന് പിന്നാലെ, ബിജെപിയില്‍ നിന്ന് കൂട്ടരാജിയുണ്ടായി. ബിജെപിയുടെ ഗണേഷ് നായിക്കിന് സീറ്റ് വേണം എന്നായിരുന്നു പാര്‍ട്ടിയുടെ ആവശ്യം. പിന്നീട് നടന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വിട്ടുനിന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വഴങ്ങിയില്ല. ഒടുവില്‍ സഖ്യകക്ഷികള്‍ വെവ്വേറെയായി മണ്ഡലത്തില്‍ പ്രചാരണം. കഴിഞ്ഞയാഴ്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമാണ് ചില പ്രവര്‍ത്തകരെങ്കിലും സംയുക്ത പ്രചാരണത്തിന് തയ്യാറായത്.

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെടുന്ന ബിജെപി, മുന്‍കാലങ്ങളില്‍ എന്‍സിപി അഴിമതി പാര്‍ട്ടിയാണ് എന്ന ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു. എന്നാല്‍, അതിലെ പ്രധാന നേതാവിനെ അടര്‍ത്തിമാറ്റി സഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് അമര്‍ഷമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപിയുടെ നവനീത് റാണ മത്സരിക്കുന്ന അമ്രവതിയിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്‍സിപി ഷിന്‍ഡെ പക്ഷത്തിലെ നേതാക്കള്‍ ഇവിടെ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ബിജെപി പ്രാദേശിക നേതൃത്വവും നവനീത് റാണയുടെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നാസിക്കില്‍ മൂന്നു പാര്‍ട്ടികള്‍ക്കും സീറ്റ് മോഹമുണ്ടായിരുന്നു. ഒടുവില്‍ ശിവസേന ഷിന്‍ഡെ പക്ഷത്തിന് സീറ്റ് നല്‍കി. ഇവിടേയും മൂന്നു പാര്‍ട്ടികളുടേയും അണികള്‍ പരസ്പരം മാറിനില്‍ക്കുകയാണ്. മഹായുതിയിലെ വിള്ളലുകള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യം. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയും തമ്മില്‍ സീറ്റ് തര്‍ക്കമുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഈ വൈരാഗ്യം കാണുന്നുണ്ടായിരുന്നില്ല എന്നത് മഹാസഖ്യത്തിന് ആശ്വാസം നല്‍കുന്ന ഘടകമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും