Lok Sabha Election 2024

'തിരഞ്ഞെടുപ്പായപ്പോൾ ആരോപണങ്ങളെവിടെ?' അദാനിക്കും അംബാനിക്കുമെതിരെ രാഹുല്‍ ഗാന്ധി മിണ്ടുന്നില്ലെന്ന് പ്രധാനമന്ത്രി

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രാഹുല്‍ എന്തുകൊണ്ടാണ് ' അംബാനി-അദാനി' വിമര്‍ശനങ്ങള്‍ ഉന്നയിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ സംസാരിക്കവെയാണ് മോദിയുടെ ആക്ഷേപം. ഇരു വ്യവസായികളുമായി കോൺഗ്രസും രാഹുൽ ഗാന്ധിയും ഒത്തുതീർപ്പ് ഉണ്ടാക്കിയെന്നും മോദി ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് രാജകുമാരൻ ഇത്‌ ആവർത്തിക്കുന്നുണ്ട്‌. ആദ്യം, അദ്ദേഹം അഞ്ച് വ്യവസായികളെക്കുറിച്ചും പിന്നീട് അംബാനി-അദാനി, എന്നിവരെക്കുറിച്ചും സംസാരിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇരുവരെയും അധിക്ഷേപിക്കുന്നത് നിർത്തിയിരിക്കുകയാണ്. അംബാനി - അദാനിമാരിൽ നിന്ന് എത്രയാണ് വാങ്ങിയതെന്നും, എത്ര കള്ളപ്പണം ഉണ്ടെന്ന് ചോദിക്കണമെന്നും മോദി പറഞ്ഞു.

ടെമ്പോ നിറയെ പണം കോൺഗ്രസിൽ എത്തിയോ? ഉണ്ടാക്കിയ ഇടപാട് എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റരാത്രികൊണ്ട് അംബാനി-അദാനിയെ അധിക്ഷേപിക്കുന്നത് നിർത്തിയത്? തീർച്ചയായും എന്തോ കുഴപ്പമുണ്ട് എന്നും മോദി തെലങ്കാനയിലെ പ്രസംഗത്തില്‍ ചോദിച്ചു. മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധി നിരന്തരം ഉന്നയിച്ചിരുന്ന വിമർശനങ്ങളിൽ ഒന്നായിരുന്നു അംബാനിയും ആദാനിയുമായുള്ള സൗഹൃദം. ഇരുവരെയും വിമർശിക്കുന്നത് കോൺഗ്രസും രാഹുലും അവസാനിപ്പിച്ചെന്നായിരുന്നു മോദിയുടെ ആരോപണം.

എന്നാൽ, കഴിഞ്ഞ ദിവസവും ജാർഖണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ അദാനിയെ വിമർശിച്ചിരുന്നു. വനഭൂമി ആദാനിക്ക് നൽകുകയാണ് ബിജെപി ചെയ്യുന്നതെന്നായിരുന്നു രാഹുൽ പറഞ്ഞത്. 'അവർ ചെയ്യുന്നതെന്തും ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ്. അദാനി, അംബാനി തുടങ്ങിയ 22-25 സുഹൃത്തുക്കളാണ് ഉള്ളത്, എന്ത് ജോലിയും ചെയ്യുന്നത് അവർക്ക് വേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്, കാട് അവർക്കുള്ളതാണ്, മാധ്യമങ്ങൾ അവരുടേതാണ്, അടിസ്ഥാന സൗകര്യങ്ങൾ അവരുടേതാണ്, മേൽപ്പാലങ്ങൾ അവരുടേതാണ്, പെട്രോൾ അവരുടേതാണ്. എല്ലാം അവർക്കുള്ളതാണ്. ദലിതർ, ആദിവാസികൾ, പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് പൊതുമേഖലയിൽ സംവരണം ലഭിച്ചിരുന്നു. ഇപ്പോൾ അവർ എല്ലാം സ്വകാര്യവൽക്കരിക്കുന്നു. റെയിൽവേയും സ്വകാര്യവത്കരിക്കുമെന്ന് അവർ പരസ്യമായി പറയുന്നു. ഇതാണ് നിങ്ങളുടെ ആസ്തി മേഖല, റെയിൽവേ, റോഡുകൾ, മേൽപ്പാലങ്ങൾ ഇവ നിങ്ങളുടേതാണ്. അദാനിയുടെതല്ല.

മാധ്യമപ്രവർത്തകർ ഇവിടെയുണ്ട്. അവർ എപ്പോഴെങ്കിലും ആദിവാസികളെക്കുറിച്ച് സംസാരിക്കാറുണ്ടോ... അവർ അംബാനിയുടെ കല്യാണം 24 മണിക്കൂറും കാണിക്കും,' എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം അംബാനിയും അദാനിയുമായി രാജ്യത്തിലെ സാധാരണക്കാരുടെ ചിലവിൽ നടത്തുന്ന വഴിവിട്ട ബന്ധം രാഹുൽ ഗാന്ധി നിരന്തരം തുറന്നുകാണിക്കുന്നതിന്റെ ചൂട് പ്രധാനമന്ത്രി മോദിക്ക് ഇപ്പോൾ നന്നായി അനുഭവപ്പെടുന്നുണ്ടെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനത്തിന് കോൺഗ്രസിന്റെ മറുപടി.

ഇതിനിടെ അന്തരിച്ച മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് ഭാരതരത്‌ന നൽകിയത് എൻഡിഎ അദ്ദേഹത്തെ ബഹുമാനിക്കുന്നത് കൊണ്ടാണെന്നും കോൺഗ്രസ് നരസിംഹറാവുവിനെ അവഗണിച്ചെന്നും തിരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചു. തെലങ്കാനയിലും ആന്ധ്രയിലും മോദി ഇന്ന് തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്നുണ്ട്. ഇന്ന് വൈകീട്ട് വിജയവാഡയിൽ റോഡ് ഷോയും മോദി നടത്തും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും