Lok Sabha Election 2024

പത്തില്‍ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും തോല്‍വി, രണ്ട് സംസ്ഥാന മന്ത്രിമാരും കര കയറിയില്ല; യുപിയിൽ ബിജെപിക്ക് കനത്ത പ്രഹരം

വെബ് ഡെസ്ക്

400 സീറ്റ് പ്രതീക്ഷിച്ച് മത്സരരംഗത്തിറങ്ങിയ ബിജെപിക്കേറ്റ കനത്ത പ്രഹരമായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിധി. കേവല ഭൂരിപക്ഷം പോലും നേടാനാകാതെ 240 സീറ്റുകളിലൊതുങ്ങിയ ബിജെപിക്ക് രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കളുടെ സീറ്റും നഷ്ടപ്പെട്ടു. രാമക്ഷേത്രത്തിന്റെ പിന്‍ബലത്തില്‍ കടുത്ത പ്രചാരണം നടത്തിയ ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ തിരിച്ചടി പാര്‍ട്ടി നേരിട്ടത്. 10 വര്‍ഷമായി ആധിപത്യം പുലര്‍ത്തുന്ന ഉത്തര്‍പ്രദേശില്‍ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാനത്തെ മന്ത്രിമാരായ രണ്ട് പേര്‍ക്കും പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. കൂടാതെ സംസ്ഥാനത്തെ 17 പട്ടികജാതി സംവരണ സീറ്റില്‍ പകുതിയിലധികവും പാര്‍ട്ടിക്ക് നഷ്ടമായി.

യുപിയില്‍ 10 കേന്ദ്ര മന്ത്രിമാരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ മൂന്ന് പേര്‍ക്ക് മാത്രമേ കരകയറാന്‍ സാധിച്ചുള്ളു. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയുടെ തോല്‍വിയായിരുന്നു ഏറ്റവും ദയനീയം. കോണ്‍ഗ്രസിന്റെ കിശോരി ലാല്‍ ശര്‍മയോട് മത്സരിച്ച് 1.67 ലക്ഷം വോട്ടുകള്‍ക്കാണ് സ്മൃതി അമേഠിയില്‍ തോറ്റത്. ചാന്‍ഡൗലിയില്‍ മഹേന്ദ്ര നാഥ് പാണ്ഡേ (21,565), മുസാഫര്‍നഗറില്‍ സഞ്ജീവ് ബല്യാന്‍ (24,672), ലഖിംപൂര്‍ ഖേരിയില്‍ അജയ് മിശ്ര തേനി (34,329), ഫതേഹ്പൂറില്‍ നിരഞ്ജന്‍ ജ്യോതി (33,199), മോഹന്‍ലാല്‍ഗഞ്ചില്‍ കൗശല്‍ കിശോര്‍ (70,292), ജലൗനില്‍ ഭാനു പ്രതാപ് സിങ് വര്‍മ (53,898) എന്നിവരാണ് തോല്‍വി ഏറ്റുവാങ്ങിയ മറ്റ് കേന്ദ്ര മന്ത്രിമാര്‍.

യോഗി സര്‍ക്കാരിലെ സംസ്ഥാന മന്ത്രിമാരായ ദിനേശ് പ്രതാപ് സിങ്ങ് റായ് ബലേറിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോറ്റു. എസ് പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനോടാണ് മറ്റൊരു മന്ത്രിയായ ജയ്‌വീര്‍ സിങ്ങ് മണിപ്പൂരി മണ്ഡലത്തില്‍ തോറ്റത്. 2.21 ലക്ഷം ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ ഡിംപിള്‍ കരസ്ഥമാക്കിയത്.

വിജയിച്ച മൂന്ന് കേന്ദ്രമന്ത്രിമാരാകട്ടെ, തിളക്കമില്ലാത്ത വിജയമാണ് കരസ്ഥമാക്കിയത്. 2019നേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞാണ് ഇത്തവണ മൂന്ന് പേരും വിജയിച്ചത്. ലക്‌നൗവില്‍ മത്സരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഭൂരിപക്ഷം 3.47 ലക്ഷത്തില്‍ നിന്നും 1.3 ലക്ഷമായി കുറഞ്ഞു. മഹാരാജ്ഗഞ്ചില്‍ മത്സരിച്ച പങ്കജ് ചൗധരിയുടെ ഭൂരിപക്ഷം 3.40 ലക്ഷത്തില്‍ നിന്നും 35000 വോട്ടായി കുറയുകയായിരുന്നു. പട്ടിക ജാതി സംവരണ സീറ്റായ ആഗ്രയില്‍ 2.71 ലക്ഷം വോട്ടുകള്‍ക്കാണ് എസ് പി സിങ് ബാഗേല്‍ വിജയിച്ചത്.

2019ല്‍ 15 എസ് സി സീറ്റുകളില്‍ ബിജെപി വിജയിച്ചെങ്കിലും ഇത്തവണ അത് എട്ട് സീറ്റുകളിലായി ഒതുങ്ങി. ജലൗണ്‍, മോഹന്‍ലാല്‍ഗഞ്ച് എന്നീ സീറ്റുകളില്‍ യഥാക്രമം സമാജ്‌വാദി പാര്‍ട്ടിയുടെ നാരായണ്‍ ഥാര്‍ അഹിര്‍ വാരും ആര്‍കെ ചൗദരിയുമാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ തനുജ് പുനിയ 2.15 ലക്ഷം വോട്ടുകള്‍ക്കാണ് ബരാബങ്കിയില്‍ ബിജെപിയുടെ രാജ് റാണി റവാത്തിനെ തോല്‍പ്പിച്ചത്. ബിജെപിയില്‍ നിന്നു നഷ്ടപ്പെട്ട മറ്റ് മൂന്ന് സംവരണ സീറ്റുകളായ മച്ച്‌ലിഹര്‍, കൗശമ്പി, റോബേര്‍ട്ട്‌സ് ഗഞ്ച് എന്നീ സീറ്റുകളില്‍ എസ് പി സ്ഥനാര്‍ഥികളായ പ്രിയ സറോഫ്, പുഷ്‌പേന്ദ്ര സറോജ്, ചോട്ട് ലേല്‍ എന്നിവരാണ് വിജയിച്ചത്. റോബേര്‍ട്ട്‌സ് ഗഞ്ചില്‍ ബിജെപിക്ക് പകരം സഖ്യകക്ഷിയായ അപ്‌നാദള്ളായിരുന്നു മത്സരിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും