Lok Sabha Election 2024

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വെബ് ഡെസ്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡൽഹി പോലീസിനോട് ഡൽഹി സാകേത് കോടതി. അടുത്തിടെ രാജസ്ഥാനിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നരേന്ദ്ര മോദി മുസ്ലിങ്ങൾക്കെതിരെ വിദ്വേഷകരമായ പ്രസംഗം നടത്തിയെന്ന പരാതിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ചാണ് കോടതി റിപ്പോർട്ട് തേടിയത്.

പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ പോലീസ് എന്ത് നടപടി സ്വീകരിച്ചു? അന്വേഷണം നടത്തിയോ? അന്വേഷണത്തിൽ കമ്മിഷൻ കുറ്റകരമായ എന്തെങ്കിലും കണ്ടെത്തിയോ? തിരിച്ചറിയാവുന്ന ഏതെങ്കിലും കുറ്റകൃത്യം കണ്ടെത്തിയെങ്കിൽ, പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? എന്നീ കാര്യങ്ങളിലാണ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കാർത്തിക് തപരിയ നടപടി റിപ്പോർട്ട് തേടിയത്. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി സ്വദേശിയായ കുർബാൻ അലി കഴിഞ്ഞ മാസമാണ് ഹസ്രത്ത് നിസാമുദ്ദീൻ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് പരാതി നൽകിയത്. ഏപ്രിൽ 21 ന് തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനം മാത്രമല്ലെന്നും ദേശീയോദ്ഗ്രഥനത്തിനു വിഘാതമായ വാദങ്ങൾ ഉൾക്കൊള്ളുന്ന ഭാഷയാണ് അതിൽ ബോധപൂർവം ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു.

ദേശീയസ്വത്തിൽ മുസ്ലിങ്ങൾക്ക് ആദ്യ അവകാശമുണ്ടെന്ന് അധികാരത്തിലിരിക്കെ കോൺഗ്രസ് പറഞ്ഞിരുന്നു, മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികൾ ഉള്ളവരെന്നും മോദി പരാമർശിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിക്കുന്നത്. മോദിയുടെ അവകാശവാദങ്ങളൊന്നും ശരിയല്ലെന്നു ചൂണ്ടിക്കാണിച്ച പരാതിക്കാരൻ പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ കുപ്രചാരണങ്ങൾ ശക്തമാക്കുകയും വർഗീയ ഭാഷ ഉപയോഗിക്കുകയും ചെയ്തുവെന്നും പറഞ്ഞു.

മതത്തിൻ്റെ പേരിൽ വോട്ട് ചോദിക്കുന്നത് നിരോധിക്കുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യവസ്ഥകളും പ്രകാരം 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നു), 153 ബി (ദേശീയോദ്ഗ്രഥനത്തിന് വിള്ളലുണ്ടാക്കുന്ന അവകാശവാദങ്ങൾ, ആരോപണം), 295 എ (ഏതെങ്കിലും വർഗത്തിൻ്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് മതവികാരങ്ങളെ പ്രകോപിപ്പിക്കുന്നത്), 298 (മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെ വാക്കുകൾ ഉച്ചരിക്കുക മുതലായവ), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള മനഃപൂർവമായി അപമാനിക്കൽ), 505 (പൊതു പ്രശ്നന്നാണ് ലക്ഷ്യം വെച്ചുള്ള പ്രസ്താവനകൾ) തുടങ്ങിയ വകുപ്പുൾ ഉൾപ്പെടുത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ ഹസ്രത്ത് നിസാമുദ്ദീൻ പോലീസ് സ്‌റ്റേഷൻ പരാജയപ്പെട്ടതിനാലാണ് ക്രിമിനൽ നടപടിച്ചട്ടത്തിലെ 156(3) വകുപ്പ് പ്രകാരം സാകേത് കോടതിയിൽ അലി അപേക്ഷ നൽകിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും