Lok Sabha Election 2024

ബിജെപിയുടെ കണക്കുകള്‍ തെറ്റുമോ രാജസ്ഥാനില്‍?

പി ആർ സുനിൽ

ലോക്‌സഭയില്‍ 400ന് മുകളില്‍ സീറ്റാണ് ഇത്തവണ ബിജെപി മുന്നണിയുടെ ലക്ഷ്യം. 400 ലക്ഷ്യം ഉറപ്പാക്കണമെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രാജസ്ഥാനില്‍ 2014-ലും 2019-ലും കിട്ടിയ പോലെ മുഴുവന്‍ സീറ്റും ഇത്തവണയും ബിജെപിക്ക് സ്വന്തമാക്കാനാകണം. പക്ഷേ വലിയ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിലെ അനൈക്യവും ആഞ്ഞടിച്ച കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 200ല്‍ 70 സീറ്റ് കോണ്‍ഗ്രസ് നേടിയ സംസ്ഥാനമാണ് രാജസ്ഥാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ നടന്ന 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 25 സീറ്റും ബിജെപിക്ക് കിട്ടിയ സാഹചര്യവുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ വികാരമല്ല പാര്‍ലമെന്റിലേക്ക് പലപ്പോഴും രാജസ്ഥാന്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ദേശീയ വികാരത്തിനൊപ്പം നിന്നിട്ടുമുണ്ട്. അടിയന്തിരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ ജനം പുറത്താക്കിയ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ആ വികാരത്തിനൊപ്പം നിന്നു. പക്ഷേ 1980-ല്‍ ഇന്ദിരയുടെ തിരിച്ചുവരവിനൊപ്പമായിരുന്നു രാജസ്ഥാന്‍. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവനെന്ന പോലെ രാജസ്ഥാനും കോണ്‍ഗ്രസ് തൂത്തുവാരി.

പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും രാജസ്ഥാനില്‍ മാറിമാറി സീറ്റുകള്‍ പിടിച്ചു. 1996-ല്‍ വാജ്‌പേയി 13 ദിവസം രാജ്യം ഭരിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും രാജസ്ഥാനില്‍ തുല്യ സീറ്റായിരുന്നു. 1999ല്‍ എന്‍ഡിഎ കേവലഭൂരിപക്ഷം നേടിയപ്പോഴും 2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോഴും ബിജെപിക്ക് തന്നെ രാജസ്ഥാന്‍ കൂടുതല്‍ സീറ്റ് നല്‍കി. പക്ഷേ 2009ല്‍ 25-ല്‍ 20 സീറ്റും കോണ്‍ഗ്രസിന് കിട്ടി.

കോണ്‍ഗ്രസ് റെക്കോഡ്‌ തകര്‍ന്നത് മോദിയുടെ വരവോടെയാണ്. 2019-ലും അത് ആവര്‍ത്തിച്ചു. പുല്‍വാമയും ബാലാക്കോട്ടിലെ മിന്നലാക്രമണവും ഉള്‍പ്പടെ ദേശീയ വികാരം അലയടിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്.

അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേതെന്നത് രാജസ്ഥാനിലെ വോട്ടില്‍ ഒരുപക്ഷേ നിര്‍ണായകമാകാം. ഓരോ അഞ്ച് വര്‍ഷത്തിലും ഭരണമാറ്റം എന്നതാണെങ്കില്‍ പാര്‍ലമെന്റിലേക്ക് ദേശീയ വികാരത്തിനൊപ്പം നില്‍ക്കുകന്നെതാണ് രാജസ്ഥാന്റെ സ്വഭാവം. എന്നാല്‍ അതല്ലാത്ത സാഹചര്യവും ചിലപ്പോഴൊക്കെ രാജസ്ഥാന്റെ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ കാണാം. അതിനാല്‍ 25ല്‍ 25 ഉം എന്നത് ആവര്‍ത്തിക്കുക അത്ര എളുപ്പമായേക്കില്ല ബിജെപിക്ക്. ചില സീറ്റുകളിലെങ്കിലും കടുത്ത മത്സരം ബിജെപി നേരിടുന്നുണ്ട്.

കാര്‍ഷികപ്രതിസന്ധിയും തൊഴിലില്ലായ്മയും ജലദൗര്‍ലഭ്യവും തിരഞ്ഞെടുപ്പ് ബോണ്ടും അഗ്‌നിവീര്‍ പോലുള്ള കേന്ദ്രതീരുമാനങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യ കൂട്ടുകെട്ടും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് രാജസ്ഥാന്‍. എന്നാല്‍ നരേന്ദ്ര മോദി തരംഗത്തില്‍ ഇതെല്ലാം തകര്‍ന്നടിയുമെന്ന് ബിജെപി കണക്കുക്കൂട്ടുന്നു.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം