TODAY IN HISTORY

ആകാശസീമയില്‍ മറഞ്ഞ കല്‍പ്പന ചൗള; കൊളംബിയ ദുരന്തത്തിന് ഇരുപത്തിയൊന്നാണ്ട്‌

വെബ് ഡെസ്ക്

വീണ്ടുമൊരു ഫെബ്രുവരി 1, ഇരുപത്തിയൊന്ന് വർഷം മുമ്പ് ഇതുപോലെ ഒരു ദിവസമായിരുന്നു കൽപ്പന ചൗളയെന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രികയും സഹയാത്രികരും ദാരുണമായി കൊല്ലപ്പെട്ടത്.

ആ ശനിയാഴ്ചയെ ബഹിരാകാശയാത്രയിലെ ചരിത്രപ്രധാനമായ ദിവസമായിട്ടായിരുന്നു അന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ കണക്കാക്കിയിരുന്നത്. ബഹിരാകാശ യാത്രികരുടെ യാത്ര സുഗമമാക്കുന്നതിനുവേണ്ടി നടത്തുന്ന ഗവേഷണങ്ങളായിരുന്നു കൊളംബിയ എന്ന ബഹിരാകാശ പേടകത്തിന്റെ ദൗത്യം.

വിക്ഷേപണത്തിന്റെ തുടക്കത്തിൽ തന്നെ പേടകത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു

പലതവണ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം മാറ്റിവെച്ച വിക്ഷേപണം രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2003 ജനുവരി 16 നാണ് സാധ്യമായത്. കൽപ്പനയടക്കം ഏഴു പേരായിരുന്നു ആ യാത്രയിൽ ഉണ്ടായിരുന്നത്. കൽപ്പനയുടെ രണ്ടാം ബഹിരാകാശ യാത്രയായിരുന്നു ഇത്. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു ഇത്തവണത്തെ കൊളംബിയ യാത്രയിൽ നാസ ലക്ഷ്യമിട്ടിരുന്നത്. വിക്ഷേപണത്തിന്റെ തുടക്കത്തിൽ തന്നെ പേടകത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നു.

റിക് ഹസ്ബന്റ്, വില്യം മക്കൂൽ, മൈക്കൽ ആന്റേർസൺ, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ എന്നിവര്‍ക്കൊപ്പം കല്‍പ്പന ചൗള

വിക്ഷേപണസമയത്ത് ബഹിരാകാശ വാഹനത്തിന്റെ ഇന്ധന ടാങ്കിനെ പൊതിഞ്ഞ പാളിയിൽനിന്ന് ഒരു ചെറിയ കഷ്ണം അടർന്നുതെറിച്ച് വാഹനത്തിന്റെ ഇടത്തേ ചിറകിൽ വന്നിടിച്ചിരുന്നു. എന്നാൽ വാഹനത്തിന്റെ ഗതിക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. തുടർന്ന് ബഹിരാകാശത്ത് എത്തിയ കൽപ്പയടക്കമുള്ള യാത്രികർ 17 ദിവസം അവിടെ ചിലവഴിച്ചു.

റിക് ഹസ്ബന്റ്, വില്യം മക്കൂൽ, മൈക്കൽ ആന്റേർസൺ, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ എന്നിവരായിരുന്നു കൽപ്പനയ്‌ക്കൊപ്പം ആ യാത്രയിലുണ്ടായിരുന്നത്. ദൗത്യം പൂര്‍ത്തിയാക്കി 2003 ഫെബ്രുവരി ഒന്നിന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലായിരുന്നു ബഹിരാകാശ വാഹനം തിരിച്ചിറങ്ങേണ്ടിയിരുന്നത്. എന്നാൽ കാര്യങ്ങള്‍ നിശ്ചയിച്ചപോലെ നടന്നില്ല.

കൽപ്പന ചൗള ആദ്യ ബഹിരാകാശ യാത്ര സംഘത്തോടൊപ്പം

ലോകം മുഴുവൻ ഞെട്ടിത്തരിച്ച സമയമായിരുന്നു അത്. മടക്കയാത്രയില്‍ ഭൗമമണ്ഡലത്തിലേക്ക് പ്രവേശിച്ച പേടകം ആകാശത്തുവെച്ച് പൊട്ടിത്തെറിച്ചു. കൽപ്പനയടക്കം ഏഴ് യാത്രികരും ആ അപകടത്തിൽ കൊല്ലപ്പെട്ടു. ഭൂമിയെ തൊടുന്നതിന് 16 മിനുറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു പേടകവുമായുള്ള ബന്ധം നാസയ്ക്ക് നഷ്ടമായത്.

കൊളംബിയയുടെ 28-ാമത് ദൗത്യമായിരുന്നു ഇത്. അപകടം നടന്ന ഉടനെ തന്നെ നാസ അന്വേഷണം പ്രഖ്യാപിച്ചു. യു എസ് നാവികസേന മുൻ അഡ്മിറൽ ഹരോൽഡ് വി ജെർമാന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം ആരംഭിച്ചത്. ആദ്യം എട്ടംഗ സമിതിയായിരുന്നു അന്വേഷിച്ചത്. പിന്നീട് 13 പേരായി അന്വേഷണ സംഘം വിപുലീകരിച്ചു.

വിക്ഷേപണസമയത്ത് കൊളംബിയയുടെ ഇടതു ചിറകിൽ സംഭവിച്ച തകരാറാണ് ദുരന്തത്തിന് കാരണമെന്ന് പിന്നീട് അന്വേഷണ സംഘം കണ്ടെത്തി. അപകടം നടന്നതിന് പിന്നാലെ കൊളംബിയയുടെ അവശിഷ്ടങ്ങൾ ശേഖരിക്കാനും നാസ പ്രയാസപ്പെട്ടു. 83,900 അവശിഷ്ടങ്ങളാണ് ടെക്‌സസ് മുതൽ ലുസിയാനവരെയുള്ള പ്രദേശങ്ങളിൽനിന്ന് നാസ ശേഖരിച്ചത്.

കണ്ടെടുത്തതിൽ നാൽപ്പതിനായിരത്തോളം അവശിഷ്ടങ്ങൾ പേടകത്തിന്റെ ഏത് ഭാഗമാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. നിലവിൽ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബിൾ ബിൽഡിങ്ങിലെ ഒരു മുറിയിലാണ് കൊളംബിയയുടെ അവശിഷ്ടങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. കൊല്ലപ്പെടുമ്പോള്‍ 40 വയസ് മാത്രമായിരുന്നു കൽപ്പനയ്ക്കുണ്ടായിരുന്നത്.

ഹരിയാന മുതല്‍ നാസ വരെ, സമാനതകളില്ലാത്ത കല്‍പ്പനയുടെ ജീവിതം

ഹരിയാനയിലെ സാധാരണ ഗ്രാമത്തിൽ ജനിച്ച കൽപ്പന സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം പഞ്ചാബ് എൻജിനീയറിങ് കോളേജിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തു. ആ കോളജിൽനിന്ന് എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത ആദ്യ വനിതയായിരുന്നു കൽപ്പന. 1982ൽ അമേരിക്കയിലെത്തിയ കൽപ്പന ആർളിംഗ്ടണിലെ ടെക്‌സാസ് സർവ്വകലാശാലയിൽനിന്ന് എയ്റോസ്‌പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും കൊളറാഡോ സർവവ്വകലാശാലയിൽനിന്ന് പിഎച്ച്ഡിയും സ്വന്തമാക്കി. തുടർന്ന് 1988 ൽ നാസയിൽ ജോലിക്ക് ചേർന്നു.

ഇതിനിടെ 1983 ൽ ജീൻ പിയറി ഹാരിസൺ എന്ന വൈമാനികനെ വിവാഹം കഴിച്ചു. 1997 ലായിരുന്നു കൽപ്പനയുടെ ആദ്യ ബഹിരാകാശ യാത്ര. വിദ്യാഭ്യാസ പശ്ചാത്തലം, വിമാനം പറത്താനുള്ള വൈദഗ്ധ്യം , അസാധാരണ ശാരീരികക്ഷമത എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് നാസ കൽപ്പനയേയും ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമാക്കിയത്. അന്ന് 375 മണിക്കൂറുകളോളം കൽപ്പന ബഹിരാകാശത്ത് ചെലവഴിച്ചു.

ബഹിരാകാശ യാത്രയിലെ കൽപ്പനയുടെ മികവ് മുൻനിർത്തിയായിരുന്നു നാസ രണ്ടാം തവണയും അവരെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ആ യാത്ര ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും