TODAY IN HISTORY

ആ കൊടും ക്രൂരതയ്ക്ക് കാല്‍ നൂറ്റാണ്ട്: ഗ്രഹാം സ്റ്റെയിൻസിനെയും കുഞ്ഞുങ്ങളെയും ഹിന്ദുത്വവാദികള്‍ ചുട്ടുകൊന്ന ദിനം

വെബ് ഡെസ്ക്

25 വർഷം മുമ്പുള്ള ഒരു ജനുവരി 22 അന്നാണ് ഓസ്‌ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളും ഒറീസയിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായി ചുട്ടുകരിക്കപ്പെട്ടത്. 35 വർഷത്തോളം ഓഡീഷയിലെ ആദിവാസികൾക്കിടയിലും കുഷ്ഠരോഗികൾക്കിടയിലും പ്രവർത്തിച്ചിരുന്ന ഗഹാം സ്റ്റെയിൻസിനെയും ഒമ്പതും ഏഴും വയസ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും 1999 ജനുവരി 22-ന് അർദ്ധരാത്രിയാണ് ചുട്ടുകൊന്നത്.

ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെഗ്രാമമായ മനോഹർപൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവർത്തിച്ചിരുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള മിഷനറി പ്രവർത്തകനായിരുന്ന ഗ്രഹാം. മയൂർഭഞ്ജിലെ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി 1892-ൽ ബാരിപാഡയിൽ സ്ഥാപിച്ച മയൂർഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1965 ൽ തന്റെ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിൻസ് പ്രവർത്തിച്ച് തുടങ്ങിയത്.

ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയിൽ പുനരധിവാസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്ഷേപം.

1983-ലാണ് ബാരിപാഡയിലെ മിഷന്റെ നടത്തിപ്പ് ഗ്രഹാം സ്റ്റൈയിൻസ് ഏറ്റെടുക്കുന്നത്. മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിൻസ് - ഗ്ലാഡിസ് ദമ്പതികൾക്ക് ഉണ്ടായിരുന്നത്. എസ്തർ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ പേരുകളുള്ള ആൺകുട്ടികളുമായിരുന്നു അത്. 1999 ജനുവരി 22-ന്, മനോഹർപൂരിലെ ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗ്രഹാം സ്റ്റെയിൻസും കുടുംബവും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയാകുന്നത്. പ്രദേശത്തെ ക്രിസ്ത്യാനികൾക്കുള്ള വാർഷിക സമ്മേളനം കൂടിയായിരുന്നു ഈ ക്യാമ്പ്. ഊട്ടിയിലെ സ്‌കൂളിൽ നിന്ന് കുഞ്ഞുങ്ങളെ തിരികെ കൊണ്ടുവരികയായിരുന്നു ഗ്രഹാം.

കെന്ദ്രൂജാർ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിൻസും ആൺകുട്ടികളും വഴിയരികിൽ വണ്ടിയൊതുക്കി ഉറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും യാത്രയിൽ അവരെ അനുഗമിച്ചില്ല. ഇതിനിടെയാണ് അമ്പതോളം ബജ്‌രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് പ്രദേശത്ത് എത്തിയത്. ജയ് ശ്രീറാം വിളികൾ ഉയർത്തി ആൾകൂട്ടം സ്റ്റെയിൻസും മക്കളും ഗാഢനിദ്രയിലായിരുന്നപ്പോൾ വാഹനം ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സ്റ്റെയിൻസും അദ്ദേഹത്തിന്റെ മക്കളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം ഇതിന് സമ്മതിച്ചില്ല.

ബിജെപി നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയി ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ 2003ൽ, ബജ്രംഗ്ദൾ പ്രവർത്തകൻ ദാരാ സിംഗ് കൊലപാതകികളെ നയിച്ചതിന് കുറ്റക്കാരനാണെന്ന് ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ വിചാരണ കോടതി കണ്ടെത്തുകയും തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. 2005ൽ ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21-ന് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

'മനോഹർപൂരിലെ ഒരു സ്റ്റേഷൻ വാഗണിനുള്ളിൽ ഉറങ്ങുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസും അദ്ദേഹത്തിന്റെ രണ്ട് പ്രായപൂർത്തിയാകാത്ത മക്കളും ചുട്ടുകൊല്ലപ്പെട്ടെങ്കിലും, ദരിദ്രരായ ആദിവാസികളെ മതപരിവർത്തനം ചെയ്യുന്ന തന്റെ മതപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഗ്രഹാം സ്റ്റെയിൻസിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം' എന്നായിരുന്നു ഹൈക്കോടതി ശിക്ഷ ഇളവ് ചെയ്ത വിധിയിൽ പറഞ്ഞത്.

പിന്നീട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസ് ബിഎസ് ചൗഹാൻ എന്നിവരുടെ ബെഞ്ച് ഹർജി തള്ളി അദ്ദേഹത്തിന്റെ കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമായ വിഭാഗത്തിൽ പെടുന്നില്ലെന്ന ഒറീസ ഹൈക്കോടതിയുടെ കണ്ടെത്തലിനെ അംഗീകരിക്കുകയും ചെയ്തു. 76 പേജുള്ള വിധിന്യായത്തിൽ മതംമാറ്റ സമ്പ്രദായത്തിനെതിരെ കോടതി രംഗത്തെത്തുകയും ചെയ്തു. വ്യാപകമായ വിമർശനം ഉയർന്നതോടെ നാല് ദിവസത്തിന് ശേഷം, 2011 ജനുവരി 25 ന്, സുപ്രീം കോടതി, അപൂർവമായ ഒരു നീക്കത്തിൽ, മതപരിവർത്തനങ്ങളെക്കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങൾ വിധിയിൽ നിന്ന് ഒഴിവാക്കി.

ഇതിനിടെ കുറ്റവാളികളോട് ക്ഷമിച്ച ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസ് ഗ്രഹാമിനെ കൊന്നത് എന്തിനാണെന്നും 22-ന് രാത്രിയിൽ അദ്ദേഹത്തിന്റെ കൊലയാളികൾ ഇത്ര ക്രൂരമായി പെരുമാറിയതെന്താണെന്നും ഞാൻ ചിലപ്പോൾ അത്ഭുതപ്പെടുന്നെന്നും പറഞ്ഞു. ഗ്രഹാമിന്റെയും രണ്ട് കുട്ടികളുടെയും മരണത്തിന് ഉത്തരവാദികളായ വ്യക്തികളെ ശിക്ഷിക്കുന്നത് തന്റെ മനസ്സിൽ നിന്ന് വളരെ അകലെയാണെന്നും എന്നാൽ അവർ പശ്ചാത്തപിക്കുകയും നവീകരിക്കപ്പെടുകയും ചെയ്യണമെന്നാണ് തന്റെ ആഗ്രഹവും പ്രതീക്ഷയുമെന്നും അവർ പറഞ്ഞു. പിന്നീട് അഞ്ച് വർഷം കൂടി ഇന്ത്യയിൽ പ്രവർത്തിച്ച അവർ 2004-ൽ ഓസ്ട്രേലിയയിലേക്ക് മടങ്ങി. 2019 ൽ ഗ്രഹാമിന്റെയും കുഞ്ഞുങ്ങളുടെയും കൊലപാതകം ആസ്പദമാക്കി The Least of These: The Graham Staines Story എന്ന സിനിമ പുറത്തിറങ്ങുകയും ചെയ്തു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും