TODAY IN HISTORY

ജാതി ഹിന്ദുക്കൾക്കെതിരെയുള്ള അംബേദ്ക്കറുടെ പോരാട്ടം; മനുസ്മൃതി കത്തിച്ചതിന്റെ 96 -ാം വാർഷികം

വെബ് ഡെസ്ക്

ജാതി വിവേചനം എന്ന നീതി നിഷേധത്തെ ഇന്ത്യയുടെ സാമൂഹ്യവ്യവസ്ഥയിൽ നിന്ന് തുരത്താനായി ഡോക്ടർ ഭീംറാവു അംബേദ്ക്കറുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങളിൽ സുപ്രധാന ദിനമാണ് ഡിസംബർ 25. 96 വർഷങ്ങൾക്ക് മുമ്പ് 1927 ൽ ഇതേപോലെ ഒരു ഡിസംബർ 25 നാണ് അംബേദ്ക്കറുടെ നേതൃത്വത്തിൽ ഹിന്ദുത്വയുടെയും ജാതി വ്യവസ്ഥകളുടെയും അടിസ്ഥാനമായി കണക്കാക്കുന്ന മനുസ്മൃതി ചുട്ടെരിച്ചത്.

ജലസ്രോതസുകളിൽ നിന്നും വെള്ളമെടുക്കാനും പ്രധാന നിരത്തുകളിലൂടെ നടക്കാനും 1920 കളിൽ ദളിത് വിഭാഗത്തിൽ നിന്നുള്ളവരെ സവർണ വിഭാഗത്തിൽ നിന്നുള്ളവർ അനുവദിച്ചിരുന്നില്ല. എന്നാൽ 1923 ഓഗസ്റ്റിൽ അന്നത്തെ ബോംബെ നിയമസഭ സർക്കാർ ചെലവിൽ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാ സ്വത്തുക്കൾക്കും എല്ലാവർക്കും തുല്യ അവകാശം ഉണ്ടാവുമെന്നുള്ള നിയമം പാസാക്കി. തുടർന്ന് 1924 ജനുവരിയിൽ മഹാരാഷ്ട്രയിലെ മഹാദ് മുനിസിപ്പാലിറ്റി ഈ നിയമം നടപ്പിലാക്കാൻ തീരുമാനിക്കുകയും നിയമം പാസാക്കുകയും ചെയ്തു.

എന്നാൽ മുൻസിപ്പാലിറ്റിയുടെ ഈ തീരുമാനം മഹാദിൽ നടപ്പായില്ല. അഹിന്ദുക്കളായവർക്ക് അടക്കം ജലാശയങ്ങളിൽ നിന്നും ടാങ്കുകളിൽ നിന്നും വെള്ളമെടുക്കാൻ സാധിക്കുമെങ്കിലും ദളിത് വിഭാഗത്തിൽ നിന്നുള്ളവരെ വെള്ളമെടുക്കാൻ സവർണ ജാതിയിലുള്ളവർ സമ്മതിച്ചിരുന്നില്ല. 1927 ൽ മഹാദ് മുൻസിപ്പൽ തലവനായി സാമൂഹിക പ്രവർത്തകൻ കൂടിയായ സുരേന്ദ്രനാഥ് ടിപ്‌നിസ് എല്ലാ വിഭാഗം ജനങ്ങൾക്കും എല്ലാ സർക്കാർ വസ്തുക്കളും പൊതുസ്ഥലങ്ങളും തുറന്നുകൊടുക്കാൻ തീരുമാനിച്ചു. എന്നാൽ സവർണ വിഭാഗത്തിൽ നിന്നുള്ളവർ ഇതിനെതിരെ രംഗത്തെത്തി.

അംബേദ്ക്കറുടെ ആശയങ്ങളിൽ താൽപ്പര്യമുണ്ടായിരുന്ന സുരേന്ദ്രനാഥ് ടിപ്‌സ് മഹാദിൽ ഒരു സമ്മേളനം നടത്താൻ അംബേദ്ക്കറെ സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് 1927 മാർച്ച് മാർച്ച് 19 ന് അംബേദ്കർ മഹാദിൽ ചരിത്രപ്രസിദ്ധമായ മഹദ്‌സത്യാഗ്രഹത്തിന് നേതൃത്വം നൽകി. അംബേദ്കറുടെ ആഹ്വാനത്തെത്തുടർന്ന് ഒത്തുകൂടിയ ദളിത് വിഭാഗത്തിൽ നിന്നുള്ള ആയിരക്കണക്കിന് മനുഷ്യർക്കൊപ്പം മഹാദിലെ ചൗദാർ കുളത്തിൽ നിന്നും മാർച്ച് 20 ന് കുടിവെള്ളം ശേഖരിക്കുകയും ചെയ്തു.

1927-ൽ മഹദ് സത്യാഗ്രഹത്തിന് മുമ്പ് പ്രസിദ്ധീകരിച്ച ലഘുലേഖ

ഇതിന് പിന്നാലെ ദളിത് വിഭാഗത്തിൽ നിന്നുള്ളവർ സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് സവർണ ജാതിക്കാർക്കിടയിൽ പ്രചരിക്കാൻ തുടങ്ങി. ഇതോടെ ക്ഷുഭിതരായ സവർണർ ദളിത് വിഭാഗത്തിൽ നിന്നുള്ളവർക്ക് നേരെ അക്രമണം അഴിച്ചുവിട്ടു. തങ്ങളുടെ ഭൂമിയിൽ നിന്ന് ദളിതരെ പുറത്താക്കാനും കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ദളിതരെ തടയാനും സവർണർ ശ്രമിച്ചു.

ദളിതർ വെള്ളമെടുത്ത ജലാശയങ്ങളിൽ ചാണകവും ഗോമൂത്രവും തൈരും കൂട്ടിച്ചേർത്ത് ഒഴിച്ച് 'ശുദ്ധി' വരുത്താനും സവർണർ ശ്രമിച്ചു. ഇതിനിടയിൽ, വീണ്ടും സമരം ആരംഭിക്കാനുള്ള അംബേദ്കറുടെ നീക്കം തടയാനും ശ്രമങ്ങള്‍ നടന്നു. ചൗദാർ കുളം സ്വകാര്യ സ്വത്താണെന്നും ദളിതർക്ക് അതിൽ നിന്ന് വെള്ളം ലഭിക്കാൻ അവകാശമില്ലെന്നും കാണിച്ചുകൊണ്ട് അംബേദ്കറിനും മറ്റുള്ളവർക്കുമെതിരെ സവര്‍ണവിഭാഗം കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതോടെ കേസിൽ വാദം പൂർത്തിയാകുന്നത് വരെ സത്യാഗ്രഹം നടത്തുന്നത് വിലക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാൽ 1927 ഡിസംബർ 25 - 26 തീയതികളിൽ അംബേദ്ക്കർ ദളിത് നേതാക്കളിലൊരാളായ ശാസ്ത്രബുദ്ധെയുടെ സാന്നിധ്യത്തിൽ വീണ്ടും മഹാദാറിൽ പ്രതിഷേധസമരം സംഘടിപ്പിക്കുകാൻ തീരുമാനിച്ചു. സത്യാഗ്രഹത്തിന് അനുമതി നിഷേധിച്ചാൽ വിഷയം ലീഗ് ഓഫ് നേഷൻസിലേക്ക് കൊണ്ടുപോകുമെന്ന് അംബേദ്കർ പ്രഖ്യാപിക്കുകയും ചെയ്തു.

സത്യാഗ്രഹത്തിന് എത്തിയ അംബേദ്ക്കർ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്ന മനുസ്മൃതി പ്രതിഷേധ വേദിയിൽ കത്തിച്ചു. അയിത്തജാതിക്കാരോട് ഹിന്ദുമതത്തിന്റെ ചങ്ങലക്കെട്ടുകളിൽ നിന്നു മോചനം നേടാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്നുള്ള ഡിസംബർ 25 ഇന്ത്യയിൽ ജാതീയതയ്ക്ക് എതിരായ 'മനുസ്മൃതി ദഹൻ ദിവസ്' ആയി ആചരിക്കാനും തുടങ്ങി.

നീണ്ട സമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കുമൊടുവിൽ 1937-ൽ ചൗദാർ കുളം ദളിതർക്ക് തുറന്നുകൊടുക്കാൻ ബോംബെ കോടതിയും വിധിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും