OPINION

ഏക സിവിൽ നിയമത്തെ എതിർക്കാനുള്ള ഒരു മതേതര മുസ്ലിമിൻ്റെ കാരണങ്ങൾ

ഷുക്കൂർ വക്കീൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 27ന് ഭോപ്പാലിൽ ബിജെപി ബൂത്ത് തല പ്രവർത്തകരോട് നടത്തിയ പ്രസംഗത്തിൽ രാജ്യത്ത് പൊതു സിവിൽ നിയമം അനിവാര്യമാണെന്ന് പറയുകയുണ്ടായി. രാജ്യത്തെ വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത നിയമം അനുവദിക്കാൻ കഴിയില്ലെന്ന് ആഹ്വാനം നൽകിയ പ്രസംഗത്തിൽ, മുസ്ലിം സമുദായത്തോട് അദേഹം നൽകിയ സന്ദേശം, "Understand which political parties are instigating them to ruin themselves " എന്നാണ്. കൂടാതെ അദ്ദേഹം സമ്മേളനത്തിൽ ഊന്നി പറഞ്ഞത് മുസ്ലിം സുമുദായത്തെ രാഷ്ട്രീയ പാർട്ടികൾ, യൂണിഫോം സിവിൽ കോഡിന്റെ പേരിൽ ദുരുപയോഗം ചെയ്യുന്നുവെന്നാണ്. അഥവാ അദ്ദേഹത്തിന്റെ പ്രസംഗം ഊന്നിപ്പറയുന്നത് രാജ്യത്ത് പൊതു സിവിൽ നിയമത്തെ എതിർക്കുന്നത് മുസ്ലിങ്ങളാണെന്നാണ്. മുസ്ലിം സമുദായത്തെ അപരപക്ഷത്ത് നിർത്തിക്കൊണ്ട് , മുസ്ലിം വിരുദ്ധ വോട്ടുകളെ ഏകീകരിക്കുകയെന്ന ബിജെപിയുടെ 2024 ലെ തിരഞ്ഞെടുപ്പ് തന്ത്രമാണ് രാജ്യത്തെ ഇത് ബോധ്യപ്പെടുത്തിയത്.

ഇന്ത്യയിലെ മുസ്ലിം സമുദായം 1937 ലെ ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് നൽകുന്ന ബലത്തിൽ അവരുടെ വിവാഹം വിവാഹമോചനം, ജീവനാംശം, രക്ഷാകർത്യത്വം, സമ്മാനങ്ങൾ, ട്രസ്റ്റ്, വഖഫ്, അനന്തരാവാകാശം ക്രാർഷിക ഭൂമി ഒഴികെ) തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിം വ്യക്തി (ശരീഅത്ത്) നിയമാണ് ബാധകമാവുക.

എന്നാൽ നമ്മുടെ ഭരണഘടന നിലവിൽ വന്നശേഷം, അന്തർദേശീയ തലത്തിൽ നിരവധി കരാറുകളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി നിരവധി നിയമങ്ങൾ നമ്മുടെ പാർലമെന്റ് അംഗീകരിക്കുകയുണ്ടായി. അങ്ങനെ അംഗീകരിച്ച നിയമങ്ങൾ 1937 ലെ ശരീഅത്ത് അപ്ലിക്കേഷൻ ആക്ടുമായി സംഘർഷത്തിൽ വരുന്ന ഘട്ടങ്ങളിൽ, പാർലമെന്റ് അംഗീകരിച്ച നിയമമാണ് എല്ലാ സമുദായത്തിനും ബാധകമാവുക എന്നാണ് കോടതികൾ നീരീക്ഷിച്ചത്. അങ്ങിനെ ശരീഅ: ക്രമേണ മുസ്ലിം സിവിൽ നിയമങ്ങളിൽനിന്ന് അപ്രത്യക്ഷമാവുകയും പൊതു സിവിൽ നിയമങ്ങൾ ബാധകമാവുകയും ചെയ്തു.

ചില ഉദാഹരണങ്ങളിലൂടെ നമുക്കിത് പരിശോധിക്കാം. മുസ്ലിം വിവാഹത്തിൽ വരനും വധുവിനും പ്രായം നിഷ്കർഷിക്കുന്നില്ല. ഏത് പ്രായത്തിലുള്ളവർക്കും വിവാഹക്കരാറിൽ ഏർപ്പെടാം. പുരുഷനു 'ബുലൂഗ്' ആയാൽ മതി. പെൺകുട്ടിയുടെ രക്ഷിതാവിന് ബോധ്യപ്പെട്ടാൽ മഹറിന് നിശ്ചയിച്ച് നിക്കാഹ് നടത്താം. എന്നാൽ രാജ്യത്തെ നിലവിലുള്ള ശൈശവ വിവാഹ നിരോധന നിയമം മുസ്ലിങ്ങൾക്കും ബാധകമാണ്. പെൺകുട്ടിക്ക് 18 വയസും ആൺകുട്ടിക്ക് 21 വയസും പൂർത്തിയാകണം. അതിനുവിരുദ്ധമായി നിക്കാഹ് നടത്തിയിൽ ക്രിമിനൽ കേസിൽ പ്രതിയാകും. അതായത് ശരീഅത്ത് മുസ്ലിങ്ങൾക്ക് സംരക്ഷണം ഒരുക്കുന്നില്ല.

കുട്ടികളില്ലാത്ത ദമ്പതികൾക്ക് പരിഷ്കൃതസമൂഹം കണ്ടെത്തിയ വഴിയാണ് അഡോപ്ഷൻ അഥവാ ദത്ത്. ശരിയത്ത് നിയമം ദത്തെടുക്കുന്നതിനെ പിന്തുണയ്ക്കുന്നില്ല. നിരവധി മുസ്ലിങ്ങൾ ദത്ത് കുട്ടികളെ ലഭിക്കുവാൻ ബന്ധപ്പെട്ട ഏജൻസികൾ മുമ്പാകെ അപേക്ഷ സമർപ്പിക്കുന്നുമുണ്ട്. രാജ്യത്ത് നിലവിലുള്ള ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ദത്ത് നൽകുന്നത് . മുസ്ലിം രക്ഷിതാക്കൾക്കും ദത്തവകാശം ഉണ്ടെന്ന് സുപ്രീം കോടതി ശബ്നം ഹാഷ്മി കേസിൽ ( AlR 2014- SSC 1281) വ്യക്തമാക്കുകയുണ്ടായി .

ഇവിടെയും ശരീഅത്ത് നിയമത്തിനപ്പുറം ദത്ത് അവകാശം മുസ്ലിങ്ങൾക്കുണ്ടെന്ന് പറയുന്നതോടെ 1937 ലെ നിയമം ഈ കാര്യത്തിൽ അപ്രസക്തമാവുകയാണ്. വിവാഹമോചന കാര്യത്തിൽ, ഇതര സമുദായങ്ങളെ പോലെ തന്നെ വ്യത്യസ്ത കോടതി വിധികളിലൂടെ ശരീഅത്ത് അനുസരിച്ച് തലാഖ് വഴി ഏകപക്ഷീയമായ വിവാഹം സാധ്യമല്ലെന്നും വിവാഹമോചനത്തിന് മുമ്പ് ഇരു വിഭാഗവും യോജിപ്പിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും ഖുർആൻ വിശദീകരിക്കുന്നതുപോലെ മിഡിയേഷനുശേഷമേ തലാക്ക് സാധുവാകൂയെന്നും വ്യക്തമാക്കിയിട്ടുള്ളതാണ് (Shamim ara case 2012 ). മുസ്ലിം ഭർത്താക്കാന്മാർക്ക് അനുവദിക്കുന്ന അതേ അധികാരം, വിവാഹമോചനത്തിൽ ഭാര്യയ്ക്കുമുണ്ടെന്ന് കേരള ഹൈക്കോടതി ഖുൽഅ വിധിയിലൂടെ വ്യക്തമാക്കുകയുണ്ടായി. അതോടെ വിവാഹമോചന കാര്യത്തിൽ ഇതര സമുദായത്തിലെ ഭാര്യയ്ക്കും ഭർത്താവിനും ലഭിക്കുന്നതിനേക്കാൾ എളുപ്പത്തിൽ മുസ്ലിം സമുദായംഗങ്ങൾക്കും വിവാഹമോചന സാധ്യത അനുവദിച്ചു കിട്ടി.

ജീവനാംശകാര്യത്തിലും മുസ്ലിങ്ങൾക്ക് രാജ്യത്തെ ഇതര വിഭാഗങ്ങളെപ്പോലെ തന്നെ, സെക്കുലർ നിയമങ്ങളാണ് ബാധകമായിട്ടുള്ളത് സിആർപിസി 125 പ്രകാരം വൈഫ് (ഭാര്യ) എന്നതിന്റെ നിർവചനത്തിൽ വിവാഹമോചിതയായ മുസ്ലിം സ്ത്രീയും ഉൾപ്പെടുമെന്ന് 2009 ൽ ഷബാനു ബാനു കേസിൽ സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. അതോടെ 1986ൽ രാജ്യത്ത് നിലവിൽ വന്ന, മുസ്ലിം വിവാഹമോചിത സംരക്ഷണ നിയമപ്രകാരം മാത്രമല്ല സിആർപിസി 125 പ്രകാരവും വിവാഹമോചിതയായ മുസ്ലീം സ്ത്രീയ്ക്ക് ചെലവിനു ലഭിക്കാൻ അവകാശമുണ്ടെന്നു വന്നു. ഇതോടെ, രാജ്യത്തെ മറ്റു സമുദായത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്ന നിയമപരമായ ആനുകൂല്യം മുസ്ലിം സ്ത്രീയ്ക്കും ബാധകമാണെന്ന് വ്യക്തമായി. ഈ കാര്യങ്ങൾ പരിശോധിച്ചാൽ രാജ്യത്തെ, ഇതര സമുദായത്തിൽപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്ന നിയമപരമായ പരിരക്ഷ ച്രില ഘട്ടങ്ങളിൽ മറ്റു സുദായത്തിലെ സ്ത്രീകളേക്കാൾ മെച്ചപ്പെട്ട പരിരക്ഷ മുസ്ലിം സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ബോധ്യമാകും ... (1. 1986 ലെ മുസ്ലീം വിവാഹ മോചിത സംരക്ഷണനിയമം 2. ഖുല അവകാശം )

അനന്തര സ്വത്തവകാശത്തിലെ അനീതിയും ഭരണഘടന വിരുദ്ധതയും ബഹുഭാര്യാത്വത്തിലെ ഭരണഘടന വിരുദ്ധതയും ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുന്നില്‍ നിലവിലുണ്ട് ... കേന്ദ്ര സര്‍ക്കാര്‍ മുന്‍ കൈ എടുത്താല്‍ മുസ്ലീം സ്ത്രീകള്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കുന്നതിന് വേണ്ടി ആ ഹരജികള്‍ പെട്ടെന്ന് തീര്‍പ്പാക്കുവാന്‍ സാധിക്കുന്നതാണ്

എന്നാൽ അനന്തര സ്വത്ത് അവകാശത്തിലും ബഹുഭാര്യത്വം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും ഇന്ത്യയിലെ മുസ്ലിം സ്ത്രീ വിവേചനം നേരിടുന്നുവെന്നത് യാഥാർത്ഥ്യമാണ്. മറ്റു സമുദായത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്ന നിയമപരമായ തുല്യത പരിരക്ഷ മുസ്ലിം സ്ത്രീകൾക്ക് ലഭിക്കുന്നില്ല. അത് ഭരണഘടനയുടെ അനുച്ഛേദം 14 ന്റെ ലംഘനവും അനുച്ഛേദം 21 നൽകുന്ന അന്തസ്സാർന്ന ജീവിക്കാനുള്ള അവകാശത്തിനുനേരെയുള്ള കൈയേറ്റവുമാണ്. ഈ രണ്ട് പ്രശ്നങ്ങളും പരിഹരിക്കപ്പെടേണ്ടതുമാണ് . പക്ഷേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പൊതു സിവിൽ നിയമത്തിന്റെ ആവശ്യമില്ല. അനന്തര സ്വത്തവകാശത്തിലെ അനീതിയും ഭരണഘടന വിരുദ്ധതയും ബഹുഭാര്യാത്വത്തിലെ ഭരണഘടന വിരുദ്ധതയും ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുന്നിൽ നിലവിലുണ്ട്. കേന്ദ്രസർക്കാർ മുൻകൈയെടുത്താൽ മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കുന്നതിനുവേണ്ടി ആ ഹർജികൾ പെട്ടെന്ന് തീർപ്പാക്കാൻ സാധിക്കും. അതുമല്ലെങ്കിൽ 1925ലെ ഇന്ത്യൻ സക്സഷൻ ആക്ട് മുസ്ലിങ്ങൾക്കു കൂടി ബാധകമാക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 494 ഉം മുസ്ലിങ്ങൾക്കു കൂടി ബാധകമാക്കുന്ന ഒരു നിയമ ഭേദഗതി വഴി സാധ്യമാക്കുകയും ചെയ്യാവുന്നതാണ്.

മുസ്ലിം സ്ത്രീകൾ നേരിടുന്ന വിവേചനം പരിഹരിക്കാൻ വളരെ ലളിതമായ സാധ്യതകൾ മുന്നിലുണ്ടായിട്ടും രാജ്യത്തെ ജനങ്ങളെ മുസ്ലിങ്ങളും അല്ലാത്തവരും എന്ന നിലയിൽ ചേരികൾ സൃഷ്ടിച്ച് അടുത്ത തിരഞ്ഞെടുപ്പിൽ കൂടി വർഗീയത തന്നെ പ്രചാരണത്തിലെ മുഖ്യ വിഷയമായി കൊണ്ടുവരികയെന്നുള്ള ബിജെപി തന്ത്രം തിരിച്ചറിയുകയെന്നതാണ്‌ മതേതര മനുഷ്യരുടെ ഉത്തരവാദിത്തവും ബാധ്യതയും. മുസ്ലിമിനെ മറുഭാഗത്തേക്ക് തള്ളിയിടുന്നതിന് ഉപയോഗിക്കുന്ന ടൂൾ ആ സമുദായത്തിലെ സ്ത്രീകൾക്ക് തുല്യതയ്ക്കു വേണ്ടിയാണെന്ന വാദമാണം വലിയ ഐറണി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും