PEOPLE

സ്വാതന്ത്ര്യ സമരസേനാനി, സോഷ്യലിസ്റ്റ്, ജനസംഘം നേതാവ്; കര്‍പ്പൂരി താക്കൂര്‍ ബിഹാറിന്റെ 'ജനനായകന്‍'

വെബ് ഡെസ്ക്

ബിഹാറിലെ ജനങ്ങൾ 'ജനനായക്' എന്നുവിളിച്ച, ബിഹാറിലെ പ്രധാന സോഷ്യലിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കർപൂരി താക്കൂറിന്‌ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഭാരത് രത്ന നൽകി രാജ്യം ആദരിക്കുകയാണ്. ഒബിസി വിഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് പ്രതിനിധ്യമുറപ്പാക്കാൻ കർപൂരി താക്കൂർ നടത്തിയ ശ്രമങ്ങൾ കൂടിയുൾപ്പെടുന്നതാണ് ബിഹാറിലെ പിന്നാക്ക ജനസമൂഹങ്ങളുടെ ചരിത്രം.

ബിഹാറിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യമന്ത്രികൂടിയായ കർപൂരി താക്കൂർ രണ്ടു തവണ ബിഹാറിന്റെ മുഖ്യമന്ത്രിയായിരുന്നു. സർക്കാർ സർവീസുകളിൽ ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 26 ശതമാനം സംവരണം നൽകാൻ തീരുമാനിക്കുന്നത് 1978 ൽ ഇദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ്.

കർപൂരി താക്കൂറിന്‌ ഭാരത് രത്ന നൽകണം എന്ന ആവശ്യം നിരവധി തവണ ബിഹാറിൽ നിന്നുള്ള പല നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ അസ്സംബ്ലിയുടെ നൂറാം വാർഷികാഘോഷച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുൾപ്പെടെയുള്ളവരുടെ മുന്നിൽ വച്ച് ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് ഈ ആവശ്യം അവസാനമായി ഉന്നയിക്കുന്നത്. എല്ലാ വർഷങ്ങളിലും കർപൂരി താക്കൂറിന്റെ ജനന ദിവസവും മരണ ദിവസവും അടുത്ത് വരുമ്പോൾ ഭാരത് രത്ന നൽകണമെന്ന ആവശ്യം ഉയരാറുണ്ട്. ആ ആവശ്യമാണ് ഈ ജന്മവാർഷികത്തിൽ സാക്ഷാത്കരിക്കപ്പെടുന്നത്. ജനുവരി 24 കർപൂരി താക്കൂറിന്റെ നൂറാം ജന്മവാർഷികമാണ്.

നിലവിൽ നിതീഷ് കുമാർ എടുത്ത് കളഞ്ഞ കർപൂരി താക്കൂറിന്റെ കയ്യൊപ്പു പതിഞ്ഞ നിരവധി പദ്ധതികളുണ്ട്. പെൺകുട്ടികൾക്ക് പിജിവരെ ഫീസ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത് കർപൂരി താക്കൂറിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ്. പഞ്ചായത്തുകളിൽ 50 ശതമാനം സ്ത്രീസംവരണം ആദ്യമായി നടപ്പാക്കിയതും ഇദ്ദേഹം തന്നെ.

കർപ്പൂരി താക്കൂറിന്റെ രാഷ്ട്രീയ ജീവിതം മൂന്നു ഭാഗങ്ങളായി തിരിക്കാവുന്നതാണ്. ഒന്ന്, ജയപ്രകാശ് നാരായൺ റാം മനോഹർ ലോഹ്യ, രാംനന്ദൻ മിശ്ര എന്നിവരുടെ നേതൃത്വത്തിൽ 1942 മുതൽ 1967 വരെയുള്ള സ്വാതന്ത്ര്യ സമര സേനാനിയായി ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായിരുന്ന കാലം. 1970 മുതൽ 1979 വരെ അദ്ദേഹം ബിഹാറിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും തലമുതിർന്ന സോഷ്യലിസ്റ്റ് നേതാവെന്ന രീതിയിലും സ്വയം അവതരിപ്പിച്ച കാലം. 1980-88 കാലം രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ അവസാന ഇന്നിങ്‌സാണ്, രാഷ്ട്രീയമായി വീണ്ടും ജനങ്ങൾക്കിടയിൽ സ്ഥാനം നിലനിർത്താൻ ശ്രമിച്ച കാലമായിരുന്നു അത്.

പഞ്ചായത്തുകളിൽ 50 ശതമാനം സ്ത്രീസംവരണം ആദ്യമായി നടപ്പാക്കി

കർപൂരി താക്കൂർ, നായ് വിഭാഗത്തിൽ ജനിച്ച വ്യക്തിയാണ്. ഇബിസി വിഭാഗത്തിൽപ്പടുന്ന ഇദ്ദേഹം രജ്പുത് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ സമസ്തിപൂർ ജില്ലയിലാണ് ജനിച്ചത്. 1952ലാണ് ആദ്യമായി അദ്ദേഹം ബിഹാർ നിയമസഭയിലെത്തുന്നത്. അഭിമുഖീകരിച്ച അവസാനത്തെ അസംബ്ലി തിരഞ്ഞെടുപ്പ് 1985 ലാണ്. 1984ൽ ഇന്ദിര ഗാന്ധിയുടെ മരണത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സമസ്തിപൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിലുണ്ടായ സഹതാപതരംഗത്തിൽ തോറ്റു.

ഹിന്ദി ഭാഷയ്ക്കു വേണ്ടി നിരന്തരം വാദിച്ച കർപൂരി താക്കൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, സ്കൂളുകളിൽ നിർബന്ധമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിർത്തിയിരുന്നു

1967-68 കാലയളവിലാണ് അദ്ദേഹം ആദ്യമായി ക്യാബിനെറ്റിലെത്തുന്നത്. ഉപമുഖ്യമന്ത്രിയും, വിദ്യാഭ്യാസമന്ത്രിയുമായിരുന്നു. ഹിന്ദി ഭാഷയ്ക്കു വേണ്ടി നിരന്തരം വാദിച്ച കർപൂരി താക്കൂർ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത്, സ്കൂളുകളിൽ നിർബന്ധമായി ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നിർത്തിയിരുന്നു. ഇത് ബിഹാറിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്.

കർപൂരി താക്കൂറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം, അഥവാ വഴിമാറി സഞ്ചരിച്ച കാലം അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലമാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ അദ്ദേഹം ജനത പാർട്ടിയോടൊപ്പം ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു, മുഖ്യമന്ത്രിയുമായി. ജനസംഘമായിരുന്നു അവരുടെ സഖ്യകക്ഷി. 1942ൽ സോഷ്യലിസ്റ്റ് ധാരയിൽ നിന്ന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രാഷ്ട്രീയജീവിതം ആരംഭിച്ച കർപൂരി താക്കൂറിന്റെ ജീവിതം 77ലെ നിർണായക തിരഞ്ഞെടുപ്പോടുകൂടി വഴിമാറി ഒഴുകിഎന്ന് വേണമെങ്കിൽ പറയാം.

എന്നാൽ ഈ കാലയളവിലാണ് ഒബിസി വിഭാഗങ്ങൾക്ക് 26 ശതമാനം സംവരണം നടപ്പാക്കുന്നത് എന്നതും വളരെ പ്രധാനപെട്ടതാണ്. ജനസംഘം വലിയ തോതിൽ എതിർപ്പുയർത്തിയെങ്കിലും അതിനെയെല്ലാം മറികടന്ന് അദ്ദേഹം സംവരണം നടപ്പിലാക്കി. 26 ശതമാനത്തിൽ 12 ശതമാനം ഒബിസി വിഭാഗങ്ങൾക്ക് പൊതുവിലുള്ള സംവരണം. 8 ശതമാനം ഒബിസി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, മൂന്ന് ശതമാനം സ്ത്രീകൾക്കും സംവരണം നൽകുന്നതാണ് നിയമം.

പിന്നാക്ക വിഭാഗങ്ങൾക്കൊപ്പം നിന്നുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അവസാന കാലത്ത് മുന്നോക്ക സമുദായങ്ങളിൽ നിന്ന് വലിയ തോതിലുള്ള എതിർപ്പ് ഇദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. 1988ൽ 42 മുന്നോക്ക ജാതിയിൽപ്പെട്ടവരെ നക്സലേറ്റുകൾ കൊന്നപ്പോൾ, അവരുടെ വീടുകൾ സന്ദർശിക്കാൻ പോയ കർപ്പൂരി താക്കൂറിനെ സവർണർ തടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. 1980ൽ അവതരിപ്പിച്ച മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കാൻ അദ്ദേഹം മുന്‍കൈ എടുക്കുന്നതും ജനസംഘത്തോടൊപ്പം നിൽക്കുന്ന ഈ കാലത്ത് തന്നെയാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും