PEOPLE

ഇന്ത്യയിലെ സാധാരണക്കാർക്കൊപ്പം 'സഞ്ചരിച്ച' വ്യവസായി; രത്തൻ ടാറ്റ വിടപറയുമ്പോള്‍

വെബ് ഡെസ്ക്

സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി, ഇന്ത്യയില്‍ കാർ നിർമാണ രംഗത്ത് സമാനതകളില്ലാത്ത വിപ്ലവം സൃഷ്ടിച്ച വ്യക്തി, തന്റെ സമ്പത്തിന്റെ ഒരു വലിയ ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കായി മാറ്റിവെച്ച നിസ്വാർത്ഥ ജീവിതം, അസാമാന്യ നേതൃപാടവം... ഇതെല്ലാമായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ ജനപ്രിയനാക്കിയത്.

തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് രത്തന്‍ ടാറ്റയ്ക്കുള്ളത്. 1962ലാണ് രത്തന്‍ ടാറ്റ ഗ്രൂപ്പില്‍ ചേരുന്നത്. വിവിധ കമ്പനികളില്‍ സേവനമനുഷ്ഠിച്ചശേഷം 1971-ല്‍ നാഷണല്‍ റേഡിയോ ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയില്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ആയി നിയമിതനായി. 1981-ല്‍ ഗ്രൂപ്പിന്‌റെ മറ്റൊരു ഹോള്‍ഡിങ് കമ്പനിയായ ടാറ്റ ഇന്‍ഡസ്ട്രീസിന്‌റെ ചെയര്‍മാനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1991-ലാണ് അമ്മാവനായ ജെആര്‍ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ഗ്രൂപ്പിന്‌റെ ചെയര്‍മാനായി രത്തൻ ടാറ്റ എത്തുന്നത്.

1937 ഡിസംബര്‍ 28ന് ബോംബെയിലെ പാഴ്‌സി സൊരാസ്ട്രിയന്‍ കുടുംബത്തിലാണ് രത്തന്‍ ടാറ്റ ജനിച്ചത്. എട്ടാം ക്ലാസ് വരെ മുംബൈ കാംപ്യന്‍ സ്‌കൂളിലായിരുന്നു പഠനം. തുടർന്ന് മുംബൈയിലെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കനോണ്‍ സ്‌കൂള്‍, ഷിംലയിലെ ദ ബിഷപ്പ് കോട്ടണ്‍സ്‌കൂള്‍, ന്യൂയോര്‍ക്ക് സിറ്റിയിലെ റിവര്‍ഡെയ്ല്‍ കണ്‍ട്രി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. 1955-ല്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദം നേടി.

1991 മാര്‍ച്ചിലാണ് ടാറ്റ സണ്‍സിന്‌റെ ചെയര്‍മാനായി രത്തന്‍ ടാറ്റ ചുമതലയേല്‍ക്കുന്നത്. 2012 ഡിസംബര്‍ 28ന് വിരമിച്ചു. രത്തന്‌റെ ഭരണകാലത്ത് ടാറ്റയുടെ വരുമാനം പതിന്മങ്ങ് വര്‍ധിച്ചു. 1991-ലെ വെറും പതിനായിരം കോടി വിറ്റുവരവില്‍നിന്ന് 2011-12 കാലയളവില്‍ 100.09 ബില്യന്‍ ഡോളറിന്‌റെ വര്‍ധനയാണ് ഉണ്ടായത്. ശ്രദ്ധേയമായ പല ഏറ്റെടുക്കലുകളും രത്തന്‌റെ കാലയളവിലുണ്ടായി. 2000-ല്‍ 450 മില്യന്‍ ഡോളറിന് ടാറ്റ ടീ ടെറ്റ്‌ലിയില്‍ നിന്നാരംഭിച്ച് 2007-ല്‍ ടാറ്റ സ്റ്റീല്‍, 2008-ല്‍ ടാറ്റ മോട്ടോഴ്‌സിന്‌റെ ജാഗ്വാര്‍ ലാന്‍ഡ്‌റോവര്‍ എന്നിവയിലുമെത്തി. അടുത്ത വര്‍ഷം കമ്പനി ടാറ്റ നാനോ പുറത്തിറക്കി.

ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസസ്, ടാറ്റ പവര്‍, ടാറ്റ ഗ്ലോബല്‍ ബിവറേജസ്, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ് ആന്‍ഡ് ടാറ്റ ടെലിസര്‍വിസസ് എന്നിവയുടെ ചെയര്‍മാനായിരുന്നു രത്തന്‍ ടാറ്റ. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സംഘടനകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു.

സ്ഥാനമൊഴിഞ്ഞശേഷം പിന്നീട് ചെയര്‍മാന്‍ സ്ഥാനത്തുവന്ന സൈറസ് മിസ്ത്രിയുമായി രത്തന്‍ ടാറ്റയ്ക്കുണ്ടായ അഭിപ്രായ വ്യത്യാസങ്ങളും അതേച്ചൊല്ലിയുള്ള വാര്‍ത്തകളും വലിയ ചര്‍ച്ചയായി. മിസ്ത്രിയെ 2016 ഒക്ടോബറില്‍ പുറത്താക്കുകയായിരുന്നു. ശേഷം ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റ തന്നെ തിരിച്ചെത്തുകയും 2017 ജനുവരിയില്‍ കമ്പനിയുടെ നേതൃത്വം എന്‍ ചന്ദ്രശേഖറിന് കൈമാറുകയും ചെയ്തു. ശേഷം ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമറിറ്റസ് പദവിയിലാണ് രത്തന്‍ ടാറ്റയുള്ളത്.

2000-ല്‍ പത്മഭൂഷണും 2008-ല്‍ പത്മവിഭൂഷണും രത്തന്‍ ടാറ്റയ്ക്ക് ലഭിച്ചിട്ടുണ്ട്. തന്റെ വരുമാനത്തിന്റെ 60-65ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്ത രത്തൻ ടാറ്റ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസ്നേഹികളില്‍ ഒരാൾ കൂടിയായിരുന്നു.

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്