PEOPLE

ഇസ്രയേൽ സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന അമേരിക്കൻ പെൺകുട്ടി; അറിയണം റേച്ചൽ കോറിയുടെ കഥ

അശ്വിൻ രാജ്

ഗാസ മുനമ്പ് വീണ്ടും കൊലക്കളമാവുകയാണ്. നൂറ് കണക്കിന് മനുഷ്യർ ഇരുപക്ഷത്തും കൊല്ലപ്പെട്ടു. അമേരിക്ക എക്കാലത്തെയും പോലെ ഇസ്രയേലിന് പിന്തുണയുമായി എത്തി. ഇസ്രയേലിന്റെയും ഹമാസിന്റെയും 'യുദ്ധ'ത്തിൽ നിരപരാധികൾ കൊല്ലപ്പെടുമ്പോൾ ലോകം ഓർമിക്കുന്ന ഒരു അമേരിക്കൻ പെൺകുട്ടിയുണ്ട്- പലസ്തീനികൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് ഇസ്രയേൽ സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന റേച്ചൽ കോറിയെന്ന 23 വയസുകാരി.

വർഷം 2003, ഇസ്രയേൽ പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കുന്ന സമയം, അന്ന് വാഷിങ്ടണ്‍ ഒളിമ്പിയ നഗരത്തിലെ എവർഗ്രീൻ സ്റ്റേറ്റ് കോളേജിലെ വിദ്യാർഥിനിയായിരുന്നു റേച്ചൽ കോറി. കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അവൾ.

ഇൻഷുറൻസ് എക്‌സിക്യൂട്ടീവായ ക്രെയ്ഗ് കോറിയുടെയും സിനി കോറിയുടെയും മൂന്ന് മക്കളിൽ ഇളയവളായിരുന്നു റേച്ചൽ. വെസ്റ്റ് ബാങ്കിലേയും ഗാസയിലെയും ഇസ്രയേൽ സൈന്യത്തിന്റെ അതിക്രമത്തിനെതിരെ പ്രവർത്തിക്കുന്നതിന് റേച്ചൽ ഇന്റർനാഷണൽ സോളിഡാരിറ്റി മൂവ്‌മെന്റ് എന്ന സംഘടനയിൽ ചേർന്നു. തന്റെ ജന്മസ്ഥലമായ ഒളിമ്പിയയും റാഫയും തമ്മിൽ സഹോദര നഗരം പദ്ധതി തുടങ്ങുന്നതിനായി സ്വതന്ത്ര-പഠനം നടത്തുന്നതിനും യുദ്ധമുന്നണിയിലെ ഇസ്രയേലി സൈന്യത്തിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ ചെറുക്കാനും വേണ്ടി തന്റെ സുഹൃത്തുക്കൾക്കൊപ്പം റേച്ചൽ റാഫയിലെത്തി.

റാഫയിലെ അഭയാർഥി ക്യാമ്പുകളെ മനുഷ്യത്വരഹിതമായി തകർക്കുന്ന ഇസ്രയേൽ സൈന്യത്തിനു മുന്നിൽ മനുഷ്യമതിൽ തീർക്കാനായിരുന്നു റേച്ചലിന്റെയും മറ്റ് എട്ട് പേരുടെയും പദ്ധതി. യുദ്ധമുഖത്ത് കണ്ട കാഴ്ചകൾ റേച്ചലിനെ പിടിച്ചുലച്ചിരുന്നു.

കുട്ടികളോടു പോലും ദയയില്ലാതെയുള്ള സൈന്യത്തിന്റെ പ്രവൃത്തി റേച്ചലിനെ ഞെട്ടിച്ചു. അവൾ റാഫയിൽ എത്തുന്നതിനും രണ്ട് ദിവസം മുമ്പായിരുന്നു അലിയെന്ന 8 വയസുകാരനെ ഇസ്രയേൽ സൈന്യം വെടി വച്ചുകൊന്നത്. റാഫയിലെ അഭയാർഥി ക്യാമ്പുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം സൈന്യം ഇടിച്ചുതകർക്കുന്നതും റേച്ചൽ കണ്ടു.

2003 മാർച്ച് 16, അന്നും റേച്ചലും സഹപ്രവർത്തകരും യുദ്ധമുഖത്തെത്തി. ചുറ്റും ഇസ്രയേൽ സൈന്യത്തിന്റെ ബുൾഡോസറുകളാണ്. അവിടെ ബാക്കിയുണ്ടായിരുന്ന കെട്ടിടങ്ങൾ കൂടി സൈന്യം തകർക്കുകയാണ്. ജനിച്ചു വളർന്ന വീടും ഗ്രാമവും ആരാധനാലയങ്ങളുമെല്ലാം തകർന്നു വീഴുന്നത് കണ്ണീരോടെ നോക്കിനിൽക്കാനല്ലാതെ അവിടുത്തെ പലസ്തീൻ കുടുംബങ്ങൾക്ക് ഒന്നിനും സാധിക്കുന്നുണ്ടായിരുന്നില്ല.

റേച്ചല്‍ കൊല്ലപ്പെടുന്നതിന് തലേദിവസം എടുത്ത ചിത്രം

തകർത്തടക്കി മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഓരോ ഇസ്രയേൽ ബുൾഡോസറുകൾക്ക് മുന്നിലേക്കും മെഗാഫോണുമായി റേച്ചലും സംഘവുമെത്തി തിരിച്ചു പോകാൻ പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെയാണ് അവിടുയുള്ള ഒരു വീടിന് നേരെ വന്നുകൊണ്ടിരിക്കുന്ന ബുൾഡോസർ റേച്ചൽ കണ്ടത്. ഫ്ളൂറസെന്റ് നിറമുള്ള വസ്ത്രം ധരിച്ചിരുന്ന റേച്ചൽ ബുൾഡോസർ വരുന്ന വഴിയിൽ നിന്ന് മെഗാഫോണിലൂടെ സൈന്യത്തിനോട് ഉച്ചത്തിൽ അഭ്യർഥിച്ചു.

റേച്ചല്‍ കൊല്ലപ്പെടുന്നതിന് തലേദിവസം എടുത്ത ചിത്രം

പക്ഷെ അവളുടെ വാക്കുകൾക്ക് ചെവികൊടുക്കാൻ ഇസ്രയേൽ സൈന്യം തയ്യാറായിരുന്നില്ല. അവർ ബുൾഡോസർ മുന്നോട്ട് എടുത്തു. റേച്ചൽ കഴിയുന്നത്ര ഉച്ചത്തിൽ വീണ്ടും വീണ്ടും അക്രമത്തിൽ നിന്ന് പിന്മാറാൻ അഭ്യർഥിച്ചുകൊണ്ടിരുന്നു. റേച്ചലിനെ ഭയപ്പെടുത്താൻ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ അവൾക്ക് മുന്നിലേക്ക് കോരിയിട്ടു. എന്നാൽ അതിന് മുകളിൽ കയറി നിന്ന് അവൾ വീണ്ടും സൈന്യത്തോട് അഭ്യർഥിച്ചുകൊണ്ടിരുന്നു.

മുമ്പുണ്ടായിരുന്നതു പോലെ ഈ പ്രതിഷേധം കണ്ട് സൈന്യം തിരികെ പോകുമെന്നായിരുന്നു അവളുടെ വിശ്വാസം... പക്ഷെ കണ്ണിൽ ചോരയില്ലാതായിരുന്ന ഇസ്രയേൽ സൈന്യം ആ അമേരിക്കൻ നിർമിത ഡി-9 കാറ്റർപില്ലർ ബുൾഡോസർ ഒരു വീട് പൊളിക്കാനായി മുന്നോട്ടേക്ക് എടുത്തു.

പിന്മാറാൻ അവളും തയ്യാറായിരുന്നില്ല. ഒടുവിൽ അങ്ങയേറ്റം ക്രൂരമായി ഒന്നിലേറെത്തവണ അവളുടെ ശരീരത്തിലൂടെ ആ ബുൾഡോസർ കയറ്റി ഇറക്കി. അവിടെയുണ്ടായിരുന്നവർ നിലവിളിച്ചുകൊണ്ട് ബുൾഡോസറിന് നേരെ ഓടി, അവരെ തടയാൻ ശ്രമിച്ചു. പക്ഷെ സൈന്യം ആ ക്രൂരത തുടർന്നുകൊണ്ടിരുന്നു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ മുന്നോട്ട് ഓടിച്ചു പോയി.

ആ കാഴ്ച കാണാനാവാതെ കൂടെ വന്നവർ ഒരു നിമിഷം കണ്ണുകൾ ഇറുക്കിയടച്ചു.. ഒടുവിൽ ബുൾഡോസർ ബ്ലേഡുകൾ കയറി ഇറങ്ങി, തലയോട്ടി തകർന്ന് മണ്ണിൽ പുതഞ്ഞ റേച്ചലിന്റെ ശരീരം അവർ കോരിയെടുത്തു. ജീവന്റെ കണിക ആ ശരീരത്തിൽ അപ്പോഴുമുണ്ടായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ റേച്ചലിനെ എത്തിച്ചെങ്കിലും 'തലയോട്ടിയും നെഞ്ചും തകർന്ന് ' 23-ാമത്തെ വയസിൽ പലസ്തീനു വേണ്ടി ആ അമേരിക്കൻ പെൺകുട്ടി രക്തസാക്ഷിയായി.

വാർത്തയറിഞ്ഞ ലോകം മുഴുവൻ ഇസ്രയേൽ സൈന്യത്തിന്റെ നടപടിയെ വിമർശിച്ചു. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടക്കുമെന്ന് അന്നത്ത ഇസ്രയേൽ പ്രസിഡന്റ് ഏരിയൽ ഷാരോൺ പറഞ്ഞു. എന്നാൽ തങ്ങളുടെ സൈന്യത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അന്വേഷണത്തിനു ശേഷം ഇസ്രയേൽ സൈനിക മേധാവി പറഞ്ഞത്. സേന കുറ്റക്കാരല്ലെന്നും മൺകൂനയ്ക്ക് പുറകിൽ മറഞ്ഞുനിൽക്കുകയായിരുന്ന റേച്ചലിനെ ബുൾഡോസർ ഡ്രൈവർ കണ്ടിരുന്നില്ലെന്നും തങ്ങൾ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതായും മേധാവി പറഞ്ഞു.

പക്ഷെ സംഭവം നേരിട്ട് കണ്ടിരുന്ന റേച്ചലിന്റെ സഹപ്രവർത്തകർ സൈന്യത്തിന്റെ വാദം തള്ളിക്കളഞ്ഞു. യുദ്ധമുഖത്ത് പെട്ടന്ന് തിരിച്ചറിയുന്നതിനു വേണ്ടി ഫ്ളൂറസെന്റ് നിറമുള്ള വസ്ത്രം ധരിച്ച റേച്ചലിനെ സൈന്യം കണ്ടിരുന്നെന്നും അവളുടെ നേരെ ബുൾഡോസർ ഓടിച്ച് കയറ്റുകയായിരുന്നെന്നും തങ്ങൾ മെഗാഫോണിലൂടെ പിന്മാറാൻ വിളിച്ചു പറഞ്ഞിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു.

റേച്ചല്‍ കോറിയുടെ മാതാപിതാക്കള്‍

റേച്ചൽ കോറിയുടെ മാതാപിതാക്കൾ സൈന്യത്തിന്റെ കണ്ടെത്തലുകൾ അംഗീകരിക്കാൻ വിസമ്മതിച്ചു. ഏരിയൽ ഷാരോൺ വാഗ്ദാനം ചെയ്തതുപോലെ, സൈന്യത്തിന്റെ അന്വേഷണം സമഗ്രവും വിശ്വസനീയവും സുതാര്യവുമല്ലെന്ന് പറയുകയും ചെയ്തു. സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ റേച്ചലിന്റെ മാതാപിതാക്കൾ നിയമപോരാട്ടം ആരംഭിച്ചു. ആദ്യം അമേരിക്കയിൽ കേസ് ഫയൽ ചെയ്തു. പ്രതീകാത്മകമായും പ്രതിഷേധ സൂചകമായും വെറും ഒരു ഡോളർ നഷ്ടപരിഹാരം മാത്രം ആവശ്യപ്പെട്ടാണ് അവർ കോടതിയിൽ കേസ് ഫയൽചെയ്തത്. ജീവന് പകരമായിട്ടുള്ള വിലയേക്കാൾ ഇസ്രയേലിന്റെ ക്രൂരത ലോകത്തിനു മുന്നിൽ തുറന്നുകാണിക്കാനായിരുന്നു ഇത്. പക്ഷെ തങ്ങളുടെ അധികാര പരിധിയിൽ വരാത്തതിനാൽ കോടതി കേസ് തള്ളികളഞ്ഞു.

പിന്നീട് 2010 മാർച്ചിൽ ഇസ്രയേൽ കോടതിയെ കുടുംബം സമീപിച്ചു. എന്നാൽ കേസിൽ സൈന്യം കുറ്റക്കാരല്ലെന്ന് തന്നെയായിരിന്നു കോടതിയും പറഞ്ഞത്. ഒരൊറ്റ ഇസ്രയേൽ സൈനികൻ പോലും റേച്ചലിന്റെമരണത്തിൽ ഉത്തരവാദിയല്ലെന്നായിരുന്നു കേസിൽ വിധി പറഞ്ഞ ജഡ്ജി ഒഡെഡ് ഗെർഷോൺ പറഞ്ഞത്. നടന്നത് ഖേദകരമായ സംഭവമാണ്, ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അത്. ഇര തന്നെയാണ് സ്വന്തം മരണത്തിന് ഉത്തരവാദി. ബുൾഡോസർ ഡ്രൈവർ റേച്ചലിനെ കണ്ടിരുന്നില്ലെന്നും കോടതി വിധിച്ചു.

ഇസ്രയേൽ സൈനീകരുടെ 'റേച്ചൽ കോറി പാൻകേക്ക്' ആഘോഷം

വിധി ഇസ്രയേൽ സൈനികർ ആഘോഷമാക്കി. ഫേസ് ബുക്ക്പേജുകളിൽ 'റേച്ചൽ കോറി പാൻകേക്ക്' എന്ന ഹാഷ് ടാഗോട് കൂടിയായിരുന്നു അവരുടെ ആഘോഷം.

പാൻ കേക്ക് പോലെ ആ പെൺകുട്ടിയെ പരത്തി എന്നതിന്റെ പ്രതീകാത്മക ആഘോഷമായിരുന്നു അത്.

കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിലും ലോകം റേച്ചലിനെ മറന്നില്ല. ലോകമെമ്പാടും റേച്ചലിന്റെ രക്തസാക്ഷിത്വം ചർച്ചയായി, അവളുടെ മെയിലുകളും ഡയറിക്കുറിപ്പുകളും കവിതകളും സമാഹരിച്ച് 'Let Me Stand Alone, My name is Rachel Corrie' എന്ന പേരിൽ പുസ്തകങ്ങളും പുറത്തിറങ്ങി. അവളുടെ ഓർമയ്ക്കായി എല്ലാവർഷവും ഗാസയിലെ ഫുട്ബോൾ പ്രേമികൾ സോക്കർ ടൂർണമെന്റുകൾ സംഘടിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റേച്ചലിന്റെ ജീവിതം നാടകരൂപത്തിലും അവതരിപ്പിക്കപ്പെട്ടു. യുദ്ധത്തിനും അധിനിവേശത്തിനുമെതിരെ പ്രവർത്തിക്കാനായി റേച്ചലിന്റെ പേരിൽ റേച്ചൽ കോറി ഫൗണ്ടേഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസ് എന്ന സംഘടനയും രൂപം കൊണ്ടു. റേച്ചലിനെ കുറിച്ചുള്ള നിരവധി ഡോക്യുമെന്ററികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായി.

റേച്ചലിന്‍റെ ജീവിതം അവതരിപ്പിക്കുന്ന നാടകത്തില്‍ നിന്നുള്ള ദൃശ്യം

2015 ൽ റേച്ചൽ കോറിയുടെ പന്ത്രണ്ടാം ചരമവാർഷികത്തിൽ, ഇസ്‌ലാമിക് വേൾഡ് സ്റ്റാഫ് ഇറാനിലെ ടെഹ്റാൻ സെമിത്തേരിയിൽ റേച്ചലിന്റെ പേരിൽ പ്രതീകാത്മക ശവകല്ലറ സ്ഥാപിക്കുകയും ചെയ്തിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും