DEMOCRACY

സായിബാബയെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

വെബ് ഡെസ്ക്

യുഎപിഎ കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം ആര്‍ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജി പരിഗണിക്കുന്നത്. വിധി റദ്ദാക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ വാക്കാലുള്ള ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട കേസിൽ സായിബാബ അടക്കം അഞ്ച് പേരെ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പറഞ്ഞത്. യുഎപിഎയുടെ 45-ാം വകുപ്പ് പ്രകാരം വിചാരണയ്ക്ക് ആവശ്യമായ അനുമതി നേടിയില്ലെന്നും അതിനാൽ വിചാരണ അസാധുവെന്നുമായിരുന്നു കോടതിയുടെ വിധി. ജസ്റ്റിസ് രോഹിത് ദിയോ, അനിൽ പൻസാരെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2014 ലാണ് പ്രഫ. ജി എൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 12 ബി, യുഎപിഎയിലെ 13, 18, 20, 38, 39 വകുപ്പുകൾ ചുമത്തിയത്

മുൻ മാധ്യമപ്രവർത്തകൻ പ്രശാന്ത് റാഹി, വിജയ് ടിർക്കി, മഹേഷ് ടിർക്കി, ഹേം മിശ്ര എന്നിവരാണ് കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ കുറ്റവിമുക്തരായത്. ഇവർക്കൊപ്പം ജയിലിലായിരുന്ന പാണ്ടു പോരെ നരോത്തെ ഈ വർഷം ഓഗസ്റ്റിൽ മരിച്ചിരുന്നു. 2014 ലാണ് പ്രഫ. ജിഎൻ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയായ റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം.

2017 ൽ ഗഡ്ച്ചിറോളി സെഷൻസ് കോടതി ഇവരെ കുറ്റക്കാരെന്ന് വിധിച്ചു. മഹേഷ് ടിർക്കി ഒഴികെയുള്ളവർക്കെല്ലാം ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. വിചാരണാ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിലാണ് കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവ്.

പോളിയോ പക്ഷാഘാത ബാധിതനായിരുന്ന സായിബാബയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിരുന്നു

നിലവിൽ നാഗ്പുർ സെൻട്രൽ ജയിലിലാണ് ഇവർ കഴിയുന്നത്. മറ്റേതെങ്കിലും കേസുകളിൽ പ്രതികളല്ലെങ്കിൽ എല്ലാവരെയും ഉടൻ ജയിൽ മോചിതരാക്കണമെന്നായിരുന്നു കോടതി നിർദേശിച്ചത്. സായിബാബയെ കേസില്‍ കുടുക്കിയതാണെന്നും ഏഴ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞതോടെ ആരോഗ്യം മോശമായെന്നും കൈകാലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹത്തിന്‌റെ ഭാര്യ വസന്ത കുമാരി ആരോപിച്ചിരുന്നു.

ശരീരത്തിന്റെ ഭൂരിഭാഗവും തളർന്ന 55കാരനായ സായിബാബ വർഷങ്ങളായി വീൽചെയറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പോളിയോ പക്ഷാഘാത ബാധിതനായിരുന്ന അദ്ദേഹം ആരോഗ്യ കാരണങ്ങളാൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് അപേക്ഷ നൽകിയിരുന്നു. വൃക്ക - സുഷുമ്‌നാ നാഡി സംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെടെ ഒന്നിലധികം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?