But Why

'അപ്പനാ'യി ജീവിച്ച് അലൻസിയർ

സുല്‍ത്താന സലിം

എവിടെ എന്ത് എപ്പോൾ ചെയ്യണം, പറയണം എന്നറിയാത്ത ചില മനുഷ്യർ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലെ അലൻസിയറുടെ പ്രസംഗം സ്ത്രീവിരുദ്ധമോ എന്ന് പരിശോധിക്കുകയല്ല, എന്താണ് ഇത്തരം പരാമർശങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ്.

ഒരു വലിയ സദസ്സിനെ മുൻനിർത്തി ഇത്തരമൊരു അംഗീകാരം സ്വീകരിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദ പോലും അറിയാത്ത വ്യക്തി യഥാർഥത്തിൽ ആദരിക്കപ്പെടേണ്ട ആവശ്യമെന്ത്? ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരുന്നിടത്ത് പെണ്‍കരുത്തുള്ള പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുത്. ലോഹത്തിൽ കൊത്തിയ ഒരു പെൺകോലത്തിൽ പോലും പ്രലോഭനം തോന്നുന്നുവെന്ന് ഉറക്കെ പറയാൻ മടിയില്ലാത്ത ഒരു വ്യക്തി. അയാൾക്ക് നേർ ''മീ ടു'' ആരോപണങ്ങൾ ഉന്നയിച്ച് ഒരു വിഭാഗത്തിന്റെ പഴി കേൾക്കേണ്ടി വന്ന കുറച്ച് സ്ത്രീകളെ കുറിച്ച് ഓർക്കേണ്ടത് ഇപ്പോഴാണ്. ഇന്ന് ആയിരങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് ഒരു പ്രതിമയോട് പോലും സ്ത്രീവിരുദ്ധമായി പെരുമാറിയ വ്യക്തി ഒതുക്കത്തിൽ കിട്ടുന്ന സ്ത്രീക്ക് നേരെ ഏതു രീതിയിലൊക്കെ പെരുമാറുമെന്ന് ഊഹിക്കാനാവുന്നില്ല. സർക്കാർ ബസ്സിലെ ലിംഗചേഷ്ടകളിൽ പുളകം കൊണ്ട് അയാളെ മാലയിട്ട് ആദരിച്ച കുറേ മനുഷ്യരുടെ ക്ലബ്ബിലേക്കാണ് ഈ സംഭവത്തോടുകൂടി അലൻസിയർ അംഗത്വമെടുക്കുന്നത്. നാളെ പൂമാലയുമായി നടുറോഡിലൊരു ആദരിക്കൽ കാഴ്ച കാണേണ്ടിവന്നേക്കാം.

ജോലിസ്ഥലത്ത് സ്ത്രീകൾ ഉൾപ്പെടുന്ന മനുഷ്യർ നേരിടുന്ന മാനസിക ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ എളുപ്പവഴി പെരുമാറ്റത്തിൽ പിഴവുളളവരെ പണിയിടത്തിൽ നിന്നും അകറ്റി നിർത്തുക എന്നതാണ്. അതിപ്പോൾ ചെയ്യുന്ന ജോലിയിൽ എത്ര കേമനാണെങ്കിലും. ചതുരം, അപ്പൻ പോലുളള സിനിമകളിലെ കഥാപാത്രങ്ങൾ അത്രമേൽ ഗംഭീരമാക്കി എന്നതിൽ ഒരു നടനെന്ന നിലയിൽ അഹങ്കരിക്കാൻ വകയുളളപ്പോഴും എന്തുകൊണ്ട് ഈ റോളുകളിലേയ്ക്ക് അല‌ൻസിയർ തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന ആലോചനയിൽ കിട്ടുന്ന മറുപടി ഒന്നു മാത്രമാണ്, ഇത്തരം കഥാപാത്രങ്ങളിൽ അയാൾക്ക് ജീവിക്കാനറിയാം.

പൊതുവേദിയിലെ അസഭ്യവർത്തമാനങ്ങളുടെ പേരിലും പലയാവർ‌ത്തി വന്ന മീ ടു ആരോപണങ്ങളിലുമായി വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുളള അലൻസിയർ എല്ലാത്തിലും ബദലായി ഇത്തവണ ഒരു അച്ചടക്കനടപടി അർഹിക്കുന്നുണ്ട്. അഭിമുഖത്തിൽ അവതാരകയോട് മോശമായി പെരുമാറിയതിന്റെ പേരിൽ ഒരു നടൻ വിലക്കപ്പെടാമെങ്കിൽ ആയിരങ്ങൾ കേൾക്കുന്ന പൊതുവേദിയിൽ അനാദരവുളള വാക്കുകൾ പ്രയോഗിച്ച അലൻസിയറും വിലക്ക് അർഹിക്കുന്നു.

ഒന്നുകിൽ വിവരക്കേട്, അല്ലെങ്കിൽ കടുത്ത മാനസിക പ്രശ്നങ്ങൾ ഇതിലേതോ അവസ്ഥയിലൂടെയാണ് അലൻസിയർ കടന്നുപോകുന്നതെന്ന് വിവാദത്തെ തുടർന്നുളള അയാളുടെ തന്നെ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാം. ആൺലിംഗമുളള പ്രതിമയെ തന്നിരുന്നെങ്കിൽ 2008ൽ സ്വഭാവനടനായി തിരഞ്ഞെടുത്തപ്പോൾ കിട്ടിയ പ്രതിമയോടൊപ്പം വച്ച് ഒരു കുഞ്ഞിനെയെങ്കിലും ഉത്പാദിപ്പിക്കാമായിരുന്നു. ലെസ്ബിയൻ പ്രതിമകളെ ചേർത്തിരുത്തിയതുകൊണ്ട് എന്ത് പ്രയോജനം!!. ഈ പരാമർശത്തിലൂടെ സ്ത്രീകളെ മാത്രമല്ല മറ്റ് വിഭാഗക്കാരെ കൂടി അപമാനിക്കുകയാണ്. മനുഷ്യന്റെ ഒരുവിധ സ്വത്വത്തെ കുറിച്ചും വ്യക്തതയില്ലായ്മയാണ് അലൻസിയറിന്റെ പ്രശ്നം. മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന ആണയിടലിന് മുൻപ് നിങ്ങൾ ഒന്ന് മനസിലാക്കണം മിസ്റ്റർ. നിങ്ങൾ ഈ സമൂഹത്തിലെ നാനാവിധ സ്വത്വത്തിൽപെട്ട മനുഷ്യരിൽ നിന്നും ഒരുതരത്തിലുളള മാപ്പും അർഹിക്കുന്നില്ല.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം