Commentary

ഏഴ് നൂറ്റാണ്ടിന്റെ പള്ളി പൊളിച്ചു! കാരണം ഭൂമി കൈയേറ്റം!

മുഹമ്മദ് റിസ്‌വാൻ

ഡൽഹി മെഹ്‌റോളിയിലെ അഖുഞ്ചി പള്ളി, രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പൊളിച്ച് നീക്കപ്പെട്ട മുസ്ലീം ആരാധനാലയം. ബാബരി മസ്ജിദ് പൊളിക്കപ്പെട്ടത് നിയമവിരുദ്ധമായിട്ടായിരുന്നു എങ്കിൽ നിയമത്തിന്റെ സാധ്യതകളുടെ മറപിടിച്ചായിരുന്നു അഖുഞ്ചി പള്ളി പൊളിച്ചു നീക്കപ്പെട്ടത്. എഴുനൂറിലധികം വർഷം പഴക്കമുള്ള പതിമൂന്നാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഡല്‍ഹിയുടെ ചരിത്രത്തോളം പ്രാധാന്യമുള്ള ഒരു സ്മാരകം കൂടിയാണ് ഇല്ലാതായത്.

റസിയ സുൽത്താന

ഡൽഹിയിലെ വിശ്വപ്രസിദ്ധമായ കുത്തബ്മിനാറിനടുത്തുനിന്ന് ഏകദേശം 400 മീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന പള്ളിയാണ് മെഹ്‌റോളിയിലെ അഖുഞ്ചി. 1920-ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 3000 സ്മാരകങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുളള പള്ളി, ഡൽഹി സുൽത്താനേറ്റിലെ റസിയ സുൽത്താനയുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടു എന്നാണ് കരുതുന്നത്.

ജനുവരി 31ന് പുലർച്ചെ അഞ്ചുമണിക്കാണ് പത്തോളം ബുൾഡോസറുകളുമായി എത്തി, ഡൽഹി വികസന അതോറിറ്റി പള്ളിയും സമീപമുള്ള മദ്രസയും കാലങ്ങളായി ആളുകളെ അടക്കം ചെയ്യുന്ന ശ്മാശാനവും പൊളിച്ചുനീക്കിയത്. 25 ഓളം കുട്ടികൾക്ക് അഭയമായിരുന്ന കെട്ടിടമായിരുന്നു പൊളിക്കപ്പെട്ട ആ മദ്രസ. 'സഞ്ജയ് വൻ' എന്ന ഡൽഹി നഗരത്തിലെ വനമേഖലയിലുടെ പരിധിയിൽ വരുന്ന അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് ഡി ഡി എയുടെ വിശദീകരണം. എന്നാൽ അതുസംബന്ധിച്ച മുന്നറിയിപ്പുകൾ എന്തുകൊണ്ട് തരാതിരുന്നു  എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.

രാജ്യത്തെ നിരവധി ഇടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നിയമപരമായും അനധികൃതമായും കയ്യേറ്റ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്

പള്ളിയോ ശ്മശാനമോ നിയമപരമായി വഖഫ് ബോഡിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളോ പൊളിക്കില്ലെന്ന് അധികൃതർ ഡൽഹി ഹൈക്കോടതിക്ക് ഉറപ്പ് നൽകിയിട്ട് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഈ പ്രവർത്തിയുണ്ടാകുന്നത് എന്നും എടുത്തുപറയേണ്ടതാണ്. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനയുടെ ആർട്ടിക്കിൾ 49 പ്രകാരം, ദേശീയ പ്രാധാന്യമുള്ളതായി നിയമപ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കലകൾ, ചരിത്രപരമായ സ്മാരകങ്ങൾ, സ്ഥലങ്ങൾ, വസ്തുക്കൾ എന്നിവ സംരക്ഷിക്കേണ്ടത് രാഷ്ട്രത്തിന്റെ ബാധ്യതയാണ്. നമ്മുടെ ബഹുസ്വര സംസ്കാരത്തിൻ്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ഭരണഘടയുടെ ആർട്ടിക്കിൾ 51 എ എഫും ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെയൊക്കെ ആണെന്നിരിക്കെയാണ് ഭരണഘടനയെയോ കോടതികളെയോ തെല്ലും മാനിക്കാതെയുള്ള ഡൽഹി ഡെവലപ്മെന്റ് അതോറിറ്റിയുടെ നടപടി.


അടുത്തിടെയാണ് ട്രാഫിക് തടസമുണ്ടാക്കുന്നു എന്നപേരിൽ ഡൽഹിയിലെ തന്നെ സുൻഹേരി മസ്ജിദ് പൊളിച്ചുനീക്കാൻ ന്യൂ ഡൽഹി മുൻസിപ്പൽ കൗണ്‍സില്‍ നോട്ടീസ് നൽകിയത്. ഇതുപോലെ രാജ്യത്തെ നിരവധി ഇടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ നിയമപരമായും അനധികൃതമായും കയ്യേറ്റ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്.

രാജ്യത്തെ 15 ശതമാനത്തോളം വരുന്ന ഒരുവിഭാഗത്തിന്റെ ചരിത്രത്തെ അദൃശ്യവത്കരിക്കുക എന്ന ഹിന്ദുത്വ സംഘടനകളുടെ നയപരിപാടിയുടെ  ഭാഗമായി വേണം ഇവയെല്ലാം കരുതാൻ. താജ് മഹൽ തേജോ മഹാലയ ആണെന്നും കുത്തബ് മിനാർ വിഷ്ണു സ്തംഭമാണെന്നുമുള്ള ബാലിശമായ വാദങ്ങളിൽ തുടങ്ങി കാശിയിലെ ഗ്യാൻവാപിയിലും മഥുരയിലെ ഷാഹി ഈദ് ഗാഹിലുമെല്ലാം നടക്കുന്ന കാര്യങ്ങൾ വിരൽ ചൂണ്ടുന്നത് ഈ ഒരൊറ്റ കാര്യത്തിലേക്കാണ്. 

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം