Science

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

വെബ് ഡെസ്ക്

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് വെള്ളിയാഴ്ച ഭൂമിയിലേക്ക് എത്തിയതായി ഗവേഷകർ. തുടർ ദിവസങ്ങളിലും സൗരക്കാറ്റിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഉപഗ്രഹങ്ങൾക്കും പവർ ഗ്രിഡുകൾക്കും മൊബൈൽ - റേഡിയോ സിഗ്നലുകൾക്കും ഭീഷണിയുണ്ടെന്ന് മുന്നറിയിപ്പ്.

സൂര്യനിലെ പ്രഭാമണ്ഡല(ഫോട്ടോസ്ഫിയര്‍)ത്തില്‍ ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ ഇരുണ്ടതായി കാണുന്ന താല്‍കാലിക പാടുകളെ സൗരകളങ്കം (സണ്‍ സ്‌പോട്ട്) എന്ന് വിളിക്കുന്നു. കാന്തമണ്ഡലച്ചുഴികളായ ഈ സൗരകളങ്കങ്ങളില്‍നിന്ന് വലിയതോതില്‍ വാതകങ്ങള്‍ പുറംതള്ളുന്ന (കൊറോണല്‍ മാസ് ഇജക്ഷന്‍) പ്രതിഭാസമാണ് സൗരക്കൊടുങ്കാറ്റ്. ചാര്‍ജ് കണങ്ങളുടെ മഹാപ്രവാഹമായ ഈ സൗരജ്വാലകള്‍ സൂര്യന്റെ കാന്തിക ശക്തികൊണ്ടാണ് ഭൂമിയിലേക്ക് എത്തുന്നത്.

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റേമാസ്‌ഫെറിക് അഡ്മിനിസ്ട്രേഷന്റെ സ്പേസ് വെതർ പ്രെഡിക്ഷൻ സെന്റർ പറയുന്നത് അനുസരിച്ച് ലണ്ടൻ സമയം വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ പതിച്ചത്. വരും ദിവസങ്ങളിലും സൗരക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2003 ഒക്ടോബറിൽ വീശിയടിച്ച 'ഹാലോവീൻ കൊടുങ്കാറ്റിനു ശേഷമുണ്ടായ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റാണ് ഇപ്പോഴത്തേത്. 2003 ലെ കാറ്റിൽ സ്വീഡനിലും ദക്ഷിണാഫ്രിക്കയിലും വൈദ്യുതി സൗകര്യങ്ങൾ തകരാറിലായിരുന്നു.

എആര്‍ 3664  എന്നാണ് ഇപ്പോഴത്തെ ഭീമന്‍ സൗരകളങ്കത്തിന് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള ഈ കളങ്കം ഈ മാസം ആദ്യവാരം മുതലാണ് കൂടുതല്‍ വ്യക്തമാവാന്‍ തുടങ്ങിയത്.

സൗരജ്വാലകളെ വലുപ്പമനുസരിച്ച് എക്‌സ് മുതല്‍ എ വരെയുള്ള അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. എക്‌സ് ക്ലാസാണ് ഇതില്‍ ഏറ്റവും ശക്തം. തൊട്ടുതാഴെയുള്ള എം ക്ലാസ് എക്സിനേക്കാള്‍ 10 മടങ്ങ് ദുര്‍ബലമാണ്. ഇതിനേക്കാള്‍ 10 തവണ ശക്തി കുറഞ്ഞതാണ് സി ക്ലാസ്. അതിന്റെ 10 മടങ്ങ് ശേഷി കുറഞ്ഞത് ബി ക്ലാസിലും അതിനേക്കാള്‍ 10 മടങ്ങ് ദുര്‍ബലമായതിനെ എ ക്ലാസിലും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അതിശക്തമായ സൗരജ്വാലകള്‍ ഭൂമിയിലേക്കു എത്തുമ്പോള്‍ ധ്രുവമേഖല വര്‍ണാഭമാകും. ധ്രുവദീപ്തി (അറോറ) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. സൗരക്കൊടുങ്കാറ്റിനെത്തുടർന്ന് ടാൻസാനിയ മുതൽ ബ്രിട്ടൻ വരെയുള്ള പ്രദേശങ്ങളിൽ വിവിധ വർണങ്ങളിൽ ആകാശം കാണാൻ സാധിച്ചതായും റിപ്പോർട്ടുകളുണ്ട്. യൂറോപ്പിന്റെ വടക്കൻ ഭാഗങ്ങളിൽനിന്നും ഓസ്‌ട്രേലിയയിൽ നിന്നും ആകാശത്തിന് വന്ന നിറവ്യത്യാസങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

സൗരക്കൊടുങ്കാറ്റ് മൂലം ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ മുൻകരുതലെടുക്കണമെന്ന് ഉപഗ്രഹങ്ങളുടെ ഉടമസ്ഥരായ ഏജൻസികൾക്കും വിമാനക്കമ്പനികൾക്കും ബന്ധപ്പെട്ട അധികൃതർ നിർദേശം നൽകി.

ഉയർന്ന അളവിലുള്ള റേഡിയേഷൻ ബഹിരാകാശ പേടകങ്ങളെ ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികരോട് ഔട്ട്പോസ്റ്റിനുള്ളിലെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

ഭ്രമണപഥത്തിൽ ഏകദേശം 5,000 സ്വകാര്യ ഉപഗ്രഹങ്ങളുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് ഓപ്പറേറ്ററായ ഇലോൺ മസ്‌ക് സൗരക്കൊടുങ്കാറ്റിനെ 'ദീർഘകാലത്തിനിടയിലെ ഏറ്റവും അപകടകാരിയായ കാറ്റ്' എന്നാണ് വിശേഷിപ്പിച്ചത്.

സൗരക്കൊടുങ്കാറ്റ് കൂടുതലായി ബാധിക്കുന്ന സ്ഥലങ്ങളിൽ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ താത്ക്കാലികമായോ പൂർണമായോ റേഡിയോ സിഗ്നലുകൾ നഷ്ടമായേക്കുമെന്ന് യുഎസ് ബഹിരാകാശ കാലാവസ്ഥ പ്രവചന കേന്ദ്രം പറഞ്ഞു. വിവിധ പക്ഷികളെയും സൗരോർജ കൊടുങ്കാറ്റ് ബാധിച്ചേക്കും. വീടുകളിൽ എമർജൻസി ലൈറ്റുകളും ബാറ്ററികളും റേഡിയോകളുമടക്കമുള്ളവ സൂക്ഷിച്ച് വയ്ക്കുന്നത് നല്ലതാണെന്നും വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഭൂമിയുടെ വടക്കൻ, തെക്ക് അക്ഷാംശങ്ങളിൽ സൗരക്കൊടുങ്കാറ്റ് എത്രത്തോളം ബാധിക്കുമെന്നത് കാറ്റിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുമെന്ന് റീഡിങ് യൂണിവേഴ്‌സിറ്റിയിലെ ബഹിരാകാശ ഭൗതികശാസ്ത്ര പ്രൊഫസറായ മാത്യു ഓവൻസ് രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. സൂര്യനിൽനിന്ന് പ്രകാശ വേഗതയിൽ സഞ്ചരിച്ച് എട്ട് മിനുറ്റുകൊണ്ടാണ് സൂര്യപ്രകാശം ഭൂമിയിലെത്തുന്നതെങ്കിൽ സൗരക്കാറ്റ് ശരാശരി സെക്കൻഡിൽ 800 കിലോമീറ്റർ (500 മൈൽ) വേഗതയിലാണ് സഞ്ചരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രിയിൽ മനോഹരമായ കാഴ്ച കാണാൻ സാധിക്കുമെന്നും എക്ലിപ്‌സ് ഗ്ലാസുള്ള ആളുകൾക്ക് പകൽ സമയത്ത് സൂര്യനിലെ സൗരകളങ്കം കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ വടക്കൻ കാലിഫോർണിയ, അലബാമ തുടങ്ങിയ സ്ഥലത്തും അറോറ എന്നറിയപ്പെടുന്ന ആകാശ കാഴ്ചകൾ കാണാൻ സാധിക്കും. അതേസമയം ഇന്ത്യയിലും അറോറ കാഴ്ചകൾ കാണാൻ സാധിച്ചേക്കും. ലഡാക്ക്, ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും അറോറ കാഴ്ചകൾ കണ്ടിരുന്നു.

1859 സെപ്റ്റംബറിലാണ് ഭൂമിയിലേക്ക് ഏറ്റവും വലിയ സൗരക്കൊടുങ്കാറ്റ് എത്തിയത്. ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ റിച്ചാർഡ് കാരിങ്ടണിന്റെ പേര് ഉപയോഗിച്ച് കാരിങ്ടൺ ഇവന്റ് എന്നായിരുന്നു ഈ കൊടുങ്കാറ്റിന് അന്ന് പേര് നൽകിയിരുന്നത്.

കണ്ണുകള്‍കൊണ്ട് നേരിട്ടു കാണാവുന്ന വലുപ്പമുള്ളവയാണ് സൗരകളങ്കങ്ങൾ. എന്നാൽ ഇങ്ങനെ നോക്കുന്നത് അപകടകരമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അംഗീകൃത സൗരഫില്‍ട്ടറുകള്‍ ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് വേണ്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും