Science

റോക്കറ്റ് എന്‍ജിനുകള്‍ക്കു ഭാരംകുറഞ്ഞ നോസല്‍ വികസിപ്പിച്ച് ഐസ്ആര്‍ഒ; പേലോഡ് ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക നേട്ടം

വെബ് ഡെസ്ക്

റോക്കറ്റുകളുടെ പേലോഡ് ശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി ഐഎസ്ആര്‍ഒ. റോക്കറ്റ് എന്‍ജിനുകള്‍ക്കായി ഭാരംകുറഞ്ഞ കാര്‍ബണ്‍-കാര്‍ബണ്‍ (സിസി) നോസല്‍ വിജയകരമായി വികസിപ്പിച്ചു.

ഐഎസ്ആര്‍ഒയ്ക്കു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായ് സ്പേസ് സെന്ററാ(വിഎസ്എസ്‌സി)ണ് റോക്കറ്റ് എന്‍ജിന്‍ സാങ്കേതികവിദ്യയില്‍ വഴിത്തിരിവായ ഈ നേട്ടത്തിനുപിന്നില്‍. ത്രസ്റ്റ് ലെവലുകള്‍, സ്‌പെസിഫിക് ഇംപള്‍സ് അഥവാ പ്രത്യേക ആവേഗം (റോക്കറ്റ് എന്‍ജിനില്‍ ഉപയോഗിക്കുന്ന ഇന്ധനവും അത് സൃഷ്ടിക്കുന്ന ത്രസ്റ്റിന്റെ അളവും തമ്മിലുള്ള അനുപാതം), ത്രസ്റ്റ്-ടു-വെയ്റ്റ് അനുപാതങ്ങള്‍ തുടങ്ങിയ സുപ്രധാന മാനദണ്ഡങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ വലിയ നേട്ടമാണ് പുതിയ കണ്ടുപിടിത്തം ഉറപ്പാക്കുന്നത്. ഇതുവഴി കൂടുതല്‍ ഭാരമുള്ള പേലോഡുകള്‍ വഹിക്കാനുള്ള ശേഷി റോക്കറ്റുകള്‍ക്ക് കൈവരും.

കാര്‍ബണ്‍-കാര്‍ബണ്‍ (സിസി) സംയുക്തങ്ങള്‍ പോലുള്ള നൂതന സാമഗ്രികള്‍ ഉപയോഗിച്ച് അസാധാരണമായ നേട്ടങ്ങള്‍ നല്‍കുന്ന നോസല്‍ വിഎസ്എസ്സി വികസിപ്പിപ്പിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

''ഹരിത സംയുക്തങ്ങളുടെ കാര്‍ബണൈസേഷന്‍, കെമിക്കല്‍ വേപര്‍ ഇന്‍ഫില്‍ട്രേഷന്‍, ഹൈ ടെമ്പറേച്ചര്‍ ട്രീറ്റ്‌മെന്റ് തുടങ്ങിയ പ്രക്രിയകള്‍ ഉപയോഗിച്ച്, ഉയര്‍ന്ന താപനിലയില്‍ പോലും മെക്കാനിക്കല്‍ ഗുണങ്ങള്‍ നിലനിര്‍ത്താന്‍ കഴിവുള്ളതും കുറഞ്ഞ സാന്ദ്രതയും മികച്ച ശക്തിയും കാഠിന്യമുള്ളതുമായ നോസലാണ് വിഎസ്എസ്‌സി നിര്‍മിച്ചത്,''ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറയുന്നു.

സിലിക്കണ്‍ കാര്‍ബൈഡിന്റെ പ്രത്യേക ആന്റി-ഓക്സിഡേഷന്‍ ആവരണമാണ് നോസിലിന്റെ പ്രധാന സവിശേഷത. ഇത് ഓക്സിഡൈസിങ് പരിതസ്ഥിതികളില്‍ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നു. പുതിയ കണ്ടുപിടിത്തം നോസിലിന്റെ താപപ്രേരിത സമ്മര്‍ദങ്ങള്‍ കുറയ്ക്കുക മാത്രമല്ല, തുരുമ്പ് പിടിക്കുന്നതിനെതിരായ പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രതികൂല പരിതസ്ഥിതികളില്‍ പ്രവര്‍ത്തന താപനില പരിധി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

പുതിയ കണ്ടുപിടിത്തം ഐഎസ്ആര്‍ഒയെ സംബന്ധിച്ച് അനന്തസാധ്യതകളാണ് തുറക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയുടെ പടക്കുതിര എന്ന് വിളിപ്പേരുള്ള റോക്കറ്റായ പിഎസ്എല്‍വിയുടെ കാര്യത്തില്‍. ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിലേക്കുള്ള വിക്ഷേപണങ്ങളില്‍ ഇന്ത്യ ഏറ്റവുമധികം ഉപയോഗിക്കുന്ന വിക്ഷേപണവാഹനമാണ് പിഎസ്എല്‍വി. വാണിജ്യവിക്ഷേപണങ്ങളുടെ കാര്യത്തിലും നിര്‍ണായക സാന്നിധ്യമാണ് ഐഎസ്ആര്‍ഒയുടെ ഈ വിശ്വസ്ത വാഹനം.

പിഎസ്എല്‍വിയുടെ നാലാം ഘട്ടമായ പിഎസ് 4ല്‍, കൊളംബിയം അലോയ് ഉപയോഗിച്ച് നിര്‍മിച്ച നോസിലുകളുള്ള ഇരട്ട എന്‍ജിനുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്. ഈ ലോഹനിര്‍മിത നോസിലുകള്‍ക്കു പകരം സിസി സംയുക്തങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന നോസിലുകള്‍ ഉപയോഗിക്കുന്നതോടെ പിണ്ഡം ഏകദേശം 67 ശതമാനം കുറയ്ക്കാന്‍ കഴിയും. ഇതുവഴി പേലോഡ് ശേഷി 15 കിലോഗ്രാം വര്‍ധിപ്പിക്കാം.

മാര്‍ച്ച് 19ന് 60 സെക്കന്‍ഡ് നീണ്ട ഹോട്ട് ടെസ്റ്റില്‍ പുതിയ നോസിലിന്റെ കഴിവ് ഐഎസ്ആര്‍ഒ ഉറപ്പുവരുത്തി. ഏപ്രില്‍ രണ്ടിന് 200 സെക്കന്‍ഡ് നീണ്ട രണ്ടാം ഹോട്ട് ടെസ്റ്റും നടത്തി. തമിഴ്‌നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സിലെ (ഐപിആര്‍സി) ഹൈ-ആള്‍ട്ടിറ്റിയൂഡ് ടെസ്റ്റ് (എച്ച്എടി) കേന്ദ്രത്തിലായിരുന്നു പരീക്ഷണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും