Science

ചന്ദ്രയാൻ-3 ചന്ദ്രനെ ചുറ്റിത്തുടങ്ങി; ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയം

വെബ് ഡെസ്ക്

ഭൂമിയുടെ ആകർഷണത്തിൽനിന്ന് പുറത്തുകടന്ന ചാന്ദ്രയാൻ-3 പേടകം ഒടുവിൽ ചാന്ദ്രഭ്രമണപഥത്തിൽ. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണത്തിലെത്തി. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു.

'എനിക്ക് ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവപ്പെടുന്നു' എന്ന് ചാന്ദ്രയാൻ-3 പേടകം പറയുന്നതായുള്ള ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് ഐഎസ്ആർഒ . ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായതായി അറിയിച്ചത്.

ഇന്ന് വൈകീട്ട് ഏഴിനായിരുന്നു പേടകത്തെ ചാന്ദ്രഭ്രമണപഥത്തിലേക്ക് മാറ്റുന്ന റിട്രോ ബേണിങ് പ്രക്രിയ ആംഭിച്ചത്. ചന്ദ്രന് ഏറ്റവും അടുത്തുള്ള പെരിലൂണിൽ എത്തിയപ്പോഴാണ് പേടകത്തെ ചന്ദ്രന്റെ ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റിയത്.

ബെംഗളുരുവിലെ ഐഎസ്ആർഒയുടെ വിദൂരനിയന്ത്രണ കേന്ദ്രമായ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കി (ഇസ്ട്രാക്ക്)ലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്സി (മോക്സ്) ൽനിന്നാണ് പേടകത്തെ നിയന്ത്രിച്ചത്. പേടകത്തിലെ എല്ലാ സംവിധാനങ്ങളുടെയും പ്രവർത്തനം തൃപ്തികരമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകത്തിന്റെ ആരോഗ്യസ്ഥിതി മോക്സ് നിരന്തരം നിരീക്ഷിച്ചുവരികയാണ്.

ഓഗസ്റ്റ് 23ന് വൈകീട്ട് 5.47നാണ് ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ് ഐഎസ്ആർഒ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി അഞ്ച് തവണ പേടകത്തെ താഴ്ത്തിക്കൊണ്ടുവന്ന് നൂറ് കിലോമീറ്റർ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ആദ്യ ഭ്രമണപഥം താഴ്ത്തൽ നാളെ രാത്രി 11ന് നടക്കും.

ഓ​ഗസ്റ്റ് ഒന്നിന് പുലർച്ചെ നടത്തിയ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ വിജയകരമായി പൂർത്തിയായതോടെയാണ് പേടകം ഭൂമിയെ വലംവയ്ക്കുന്നത് അവസാനിപ്പിച്ച് ചാന്ദ്രഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ടും പേടകം പിന്നിട്ടുകഴിഞ്ഞെന്ന് ഐഎസ്ആർഒ ഇന്നലെ ട്വിറ്ററിൽ അറിയിച്ചിരുന്നു.

ഓ​ഗസ്റ്റ് ഒന്നിന് പുലർച്ചെ 12നുശേഷം ആരംഭിച്ച ഭ്രമണപഥമാറ്റം 22 മിനിറ്റ് കൊണ്ടാണ് പൂർത്തിയായത്. പേടകത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എൻജിൻ ജ്വലിപ്പിച്ചാണ് ഭ്രമണപഥമാറ്റം സാധ്യമാക്കിയത്. തുടർന്നുള്ള നാലുദിവസം ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ നീങ്ങിയാണ് പേടകം ഇന്ന് ചാന്ദ്രഭ്രമണപഥത്തിൽ പ്രവേശിച്ചത്.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ഭൂമിക്ക് അടുത്തുള്ള പാർക്കിങ് ഓർബിറ്റിൽ വിക്ഷേപിച്ച പേടകത്തെ അഞ്ച് ഘട്ടമായി ഉയർത്തി ഭൂമിയിൽനിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു. ജൂലൈ 15, 17,18, 20,25 തീയതികളിലായാണ് ഭ്രമണപഥമുയർത്തിയത്.

അഞ്ചാമത്തെയും അവസാനത്തെയും ഉയർത്തലിലൂടെ ഭൂമിയിൽനിന്ന് കൂടിയ അകലം 1,27,603 കിലോ മീറ്ററും കുറഞ്ഞ അകലം 236 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലായിരുന്നു പേടകം. ഇവിടെ നിന്നാണ് ട്രാൻസ് ലൂണാർ ഇൻജെക്ഷൻ നടത്തി പേടകത്തെ ചന്ദ്രനിലേക്ക് വഴിതിരിച്ചുവിട്ടത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്