Science

ചന്ദ്രയാൻ-3, ആദിത്യ-എൽ1 എന്നിവയ്ക്കുശേഷം വമ്പൻ ദൗത്യങ്ങളുടെ പരമ്പരയുമായി ഐഎസ്ആർഒ; ഡിസംബറിനുള്ളിൽ രണ്ട് വിക്ഷേപണം

വെബ് ഡെസ്ക്

ചന്ദ്രയാൻ-3, ആദിത്യ-എൽ1, ഗഗയാൻ ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉൾപ്പെടുന്ന ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ -1 (ടിവി ഡി-1) എന്നീ ദൗത്യങ്ങളുടെ തുടർച്ചയായി നിരവധി വിക്ഷേപണങ്ങൾക്ക് തയാറെടുത്ത് ഐഎസ്ആർഒ. എക്‌സ്പോസാറ്റ്-പോയം, ഇന്‍സാറ്റ്-3 ഡിഎസ്, അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുമായി ചേർന്ന് ഒരുക്കുന്ന നിസാർ (നാസ-ഇസ്രോ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍) തുടങ്ങിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണമാണ് ഉടൻ വരാനിരിക്കുന്നത്.

ഇൻ ഓര്‍ബിറ്റ് സര്‍വീസര്‍ മിഷന്‍, 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്‌പേസ് (സ്‌പേഡെക്‌സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍ എന്നിങ്ങനെ വമ്പൻ ദൗത്യങ്ങളുടെ ആലോചനയിലാണ് ഐഎസ്ആർഒ. ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തിയാക്കിയശേഷം വിക്രം ലാൻഡറിനെ വീണ്ടും ഉയർത്തി ലാൻഡ് ചെയ്യിച്ചിരുന്നു. 'ലൂണാർ ഹോപ്' എന്ന ഈ പരീക്ഷണം ഇത് ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്റെ ആദ്യ രൂപമെന്ന നിലയിലായിരുന്നു. ഇക്കാര്യത്തിൽ നിരവധി കടമ്പകൾ പൂർത്തിയാക്കാനുണ്ട്.

ഈ ദൗത്യങ്ങൾക്ക് മുൻപായാണ് എക്‌സ്പോസാറ്റ്-പോയം, ഇന്‍സാറ്റ്-3 ഡിഎസ്, നിസാർ എന്നിവയുടെ വിക്ഷേപണം. എക്‌സ്പോസാറ്റ്- പോയം, ഇന്‍സാറ്റ്-3 ഡിഎസ് എന്നിവ ഡിസംബറിനുള്ളിൽ വിക്ഷേപിച്ചേക്കും. നിസാറിന്റെ വിക്ഷേപണം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാകാനാണ് സാധ്യത.

ഐഎസ്ആർഒയുടെ പടക്കുതിര എന്ന് വിശേഷിപ്പിക്കപ്പെടുന്ന പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് എക്‌സ്പോസാറ്റിന്റെ വിക്ഷേപണം. തീവ്രമായ അവസ്ഥയിലെ ശോഭയുള്ള ജ്യോതിശാസ്ത്ര എക്‌സ്‌റേ സ്രോതസ്സുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്‌സ്‌പോസാറ്റ്. ശാസ്ത്രീയവും വാണിജ്യവുമായ പേലോഡുകള്‍ വഹിക്കുന്ന പോയം (പിഎസ്എല്‍വി ഓര്‍ബിറ്റല്‍ പരീക്ഷണ മോഡ്യൂൾ) എന്ന ഉപഗ്രഹവും ഇതേ ദൗത്യത്തിൽ വിക്ഷേപിക്കും. വിക്ഷേപണത്തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.

ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഇന്‍സാറ്റ്-3 ഡിഎസ് ഉപഗ്രഹത്തിന്റെ വിക്ഷേപണം. ദൗത്യം ഏറെക്കുറെ സജ്ജമാണ്. വൈബ്രേഷൻ ടെസ്റ്റ് ആരംഭിച്ചു. കാലാവസ്ഥ സേവനങ്ങൾക്കായി ഇന്ത്യൻ നാഷണൽ സാറ്റ്‌ലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഇൻസാറ്റ്-3 ഡിഎസ് വിക്ഷേപിക്കുന്നത്.

ഐഎസ്ആർഒയും നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി(ജെപിഎല്‍)യും സംയുക്തമായി വികസിപ്പിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാർ ജിഎസ്എൽവി-എംകെ2 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുക. 150 കോടി ഡോളറാണ് നിർമാണച്ചെലവ്.

നിസാറിന്റെ സമ്പൂര്‍ണ സംയോജിത പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിക്ഷേപണം അടുത്ത വര്‍ഷം ആദ്യത്തോടെ നടക്കുമെന്നും സോമനാഥ് അറിയിച്ചു. നിശ്ചയിച്ച ഭ്രമണപഥത്തിലെത്തിയാല്‍ 90 ദിവസമെടുക്കും നിസാർ ശാസ്ത്രപരീക്ഷണങ്ങൾ ആരംഭിക്കാൻ.

ഇന്റഗ്രേറ്റഡ് റഡാർ ഇൻസ്ട്രുമെന്റ് സ്ട്രെക്ചറി (ഐറിസ്)ൽ ഘടിപ്പിച്ചിട്ടുള്ള സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (സാര്‍) പേലോഡുകളും സ്പേസ്ക്രാഫ്റ്റ് ബസും ചേരുന്നതാണ് നിസാർ. ഉപഗ്രഹം ഓരോ 12 ദിവസം കൂടുന്തോറും ഭൂമിയെ മൊത്തം ചിത്രം പകർത്തി ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍, മഞ്ഞിന്റെ പിണ്ഡം, ജൈവവസ്തുക്കള്‍, സമുദ്രനിരപ്പിലെ വര്‍ധനവ്, ഭൂഗര്‍ഭ ജലം, ഭൂകമ്പങ്ങള്‍, സുനാമികള്‍, അഗ്നിപര്‍വതങ്ങള്‍, മണ്ണിടിച്ചില്‍ തുടങ്ങിയവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കും.

എല്‍-ബാന്‍ഡ്, എസ്-ബാന്‍ഡ് സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) ഉപകരണങ്ങളാണ് നിസാറിനെ ഡ്യുവല്‍ ഫ്രീക്വന്‍സി ഇമേജിങ് റഡാര്‍ ഉപഗ്രഹമാക്കി മാറ്റുന്നത്. ആഗോള ശാസ്ത്ര പ്രവര്‍ത്തനങ്ങള്‍ക്കായി എല്‍-ബാന്‍ഡ് റഡാര്‍ മൂന്നു വര്‍ഷമെങ്കിലും നാസയും എസ്-ബാന്‍ഡ് റഡാര്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് ഐഎസ്ആര്‍ഒയും ഉപയോഗിക്കും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും