Science

റഷ്യൻ ചാന്ദ്ര ദൗത്യം പ്രതിസന്ധിയിൽ; ലൂണ 25ന്റെ ഭ്രമണപഥം മാറ്റം സാങ്കേതിക തകരാർ മൂലം നടന്നില്ല

വെബ് ഡെസ്ക്

റഷ്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ലൂണ 25 പ്രതിസന്ധിയില്‍. സോഫ്റ്റ് ലാന്‍ഡിങ്ങിന് മുന്നോടിയായുള്ള നിര്‍ണായക പ്രവര്‍ത്തനം സാങ്കേതിക തകരാര്‍ മൂലം പൂര്‍ത്തിയാക്കാനായില്ല. സാഹചര്യം പരിശോധിച്ച് വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് അറിയിച്ചു.

വാർത്താ കുറിപ്പ്

ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പുള്ള പ്രീ ലാന്‍ഡിങ് ഓര്‍ബിറ്റിലിലേക്ക് പേടകത്തെ മാറ്റുന്ന പ്രക്രിയയാണ് സാങ്കേതിക തകരാര്‍ മൂലം മുടങ്ങിയത്. ഇന്ത്യന്‍ സമയം ശനിയാഴ്ച വൈകീട്ട് 4.40 നാണ് പ്രവര്‍ത്തനം നിശ്ചയിച്ചത്. പ്രവര്‍ത്തനത്തിനിടെ അടിയന്തര സാഹചര്യമുണ്ടായെന്നും, നിര്‍ദ്ദിഷ്ട പരാമീറ്ററുകള്‍ക്കകത്ത് നിന്ന് പ്രക്രിയ പൂര്‍ത്തിയാക്കാനായില്ലെന്നും റോസ്‌കോസ്‌മോസ് അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് വരികയാണെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

പ്രശ്‌നം പരിഹരിക്കാനായാലും പേടകത്തിന്‌റെ ലാന്‍ഡിങ് സ്ഥലം മാറ്റി നിശ്ചയിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാഥമിക ലാന്‍ഡിങ് സ്ഥലത്തിന് പകരം ആവശ്യമെങ്കിൽ പരിഗണിക്കാൻ ഒന്നിലധികം സ്ഥലങ്ങള്‍ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ട്. ലാന്‍ഡിങ് സ്ഥലം ഇങ്ങനെ മാറ്റേണ്ടി വന്നാൽ ‍തീയതിയിലും മാറ്റം വന്നേക്കും. അങ്ങനെയെങ്കിൽ ചന്ദ്രയാന്‍ മൂന്നിന്‌റെ ലാന്‍ഡിങ്ങിന് ശേഷമേ ലൂണ 25ന്റെ ലാൻഡിങ് സാധ്യമായേക്കൂ.

അതേസമയം ലൂണ 25 പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങൾ റോസ്‌കോസ്‌മോസ് ഇന്ന് പുറത്തുവിട്ടിരുന്നു. സീമാൻ ഗർത്തത്തിന്റെ ചിത്രമാണ് ലൂണ 25 പകർത്തിയത്. ഇതോടൊപ്പം ചന്ദ്രന്റെ ഭൂമിശാസ്ത്രപരമായ ഘടനയും അതിന്റെ ഉപരിതലത്തിലെ രാസ മൂലകങ്ങളുടെ വിതരണവും സംബന്ധിച്ച നിർണായകമായ വിവരങ്ങളും ലൂണയുടെ പഠനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.

ലൂണ 25 പകർത്തിയ ചിത്രം

ഓഗസ്റ്റ് 11 നാണ് ലൂണ 25 വിക്ഷേപിച്ചത്. സഞ്ചാരത്തിന് ചന്ദ്രയാനിൽ നിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ 10 ദിവസത്തനകം ലാൻഡിങ് സാധ്യമാകും എന്നതായിരുന്നു ലൂണ 25 ന്റെ സവിശേഷത. അതേസമയം ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 , 40 ദിവസത്തോളം എടുത്താണ് ചന്ദ്രോപരിതലത്തിൽ എത്തുന്നത്. നേരിട്ട് ചന്ദ്രനിലെത്താനുള്ള കരുത്തുറ്റ വിക്ഷേപണ വാഹനം ഇല്ലാത്തതിനാൽ ഗുരുത്വാകർഷണബലം കൂടി പ്രയോജനപ്പെടുത്തിയാണ് ചന്ദ്രയാൻ 3ന്റെ യാത്ര. ഇതാണ് കാലതാമസത്തിന് കാരണം.

ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3ന്‌റെ ലാന്‍ഡിങ്. അതിന് മുന്‍പ് ഓഗസ്റ്റ് 21 ന് ലൂണ 25 ലാന്‍ഡ് ചെയ്യാനായിരുന്നു പദ്ധതി. ഇങ്ങനെ നടന്നാല്‍ ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം റഷ്യയ്ക്ക് ലഭിക്കും. ഇത് സാധ്യമാകാന്‍ നിലവിലെ സാങ്കേതിക തകരാര്‍ പരിഹരിക്കണമെന്ന വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും