Science

റഷ്യൻ ഉപഗ്രഹം ഇരുന്നൂറോളം കഷണങ്ങളായി ചിന്നിച്ചിതറി; സുരക്ഷിതസ്ഥാനങ്ങളിൽ അഭയംപ്രാപിച്ച് ബഹിരാകാശനിലയത്തിലെ സഞ്ചാരികള്‍

വെബ് ഡെസ്ക്

പ്രവർത്തനരഹിതമായ റഷ്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ റീസർസ്-പി1 ഭ്രമണപഥത്തില്‍വെച്ച് ഇരുന്നൂറോളം കഷ്ണങ്ങളായി തകർന്നു. ഇതേത്തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരുമണിക്കൂറോളം സുരക്ഷിത മൊഡ്യൂളുകളിൽ അഭയം പ്രാപിക്കേണ്ടി വന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസികളെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രവർത്തനരഹിതമായെന്ന് 2022ല്‍ റഷ്യ സ്ഥിരീകരിച്ച ഉപഗ്രഹമായ റീസർസ്-പി1 ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 9.30നാണ് പൊട്ടിത്തെറിച്ചത്. എന്തുകൊണ്ടാണ് ഉപഗ്രഹം തകർന്നതെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മറ്റ് ഉപഗ്രങ്ങള്‍ക്കു നിലവില്‍ ഭീഷണിയില്ലെന്നും യുഎസ് സ്പേസ് കമാൻഡ് അറിയിച്ചു. ഉപഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ നിരീക്ഷണത്തിലാണ്.

5600 കിലോഗ്രാം വരുന്നതാണ് റീസർസ്-പി1 ഉപഗ്രഹം. തകർന്ന ഉടൻ തന്നെ ഉപഗ്രഹം നൂറിലേറെ കഷ്ണങ്ങളായി മാറിയെന്ന് യുഎസ് സ്പേസ് കമാൻഡ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഇത് 180 ആയതായും യുഎസ് സ്പേസ് ട്രാക്കിങ് സ്ഥാപനമായ ലിയോലാബ്‌സ് കണ്ടെത്തിയിട്ടുണ്ടെന്നും യുഎസ് സ്പേസ് കമാൻഡ് വ്യക്തമാക്കി. എന്നാൽ, ഉപഗ്രഹം തകർന്നതിനോട് റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് പ്രതികരിക്കാൻ തയാറായിട്ടില്ല.

വലിയ അളവിലുള്ള അവശിഷ്ടങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങള്‍ അപൂർവമാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പക്ഷേ, ഭൂമിയിലെ ദൈനംദിന ജീവിതത്തില്‍ നിർണായക പങ്കുവഹിക്കുന്ന ഉപഗ്രങ്ങളുടെ സാന്നിധ്യം ബഹിരാകാശത്തുള്ളതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നുണ്ട്. അപകടസാധ്യതകള്‍ തരണം ചെയ്യുന്നതിനായി മാസങ്ങള്‍ വരെ ആവശ്യമായി വന്നേക്കാമെന്നും ലിയൊലാ‌ബ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ ഉപഗ്രഹ സ്ഫോടനങ്ങള്‍ അല്ലെങ്കില്‍ കൂട്ടിയിടികള്‍ മൂലം ബഹിരാകാശത്ത് 10 സെന്റി മീറ്ററിലധികം വലിപ്പമുള്ള കാല്‍ ലക്ഷത്തോളം അവശിഷ്ടങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് കെസ്‌ലർ പ്രതിഭാസത്തിന് കാരണമാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. അവശിഷ്ടങ്ങളുമായുള്ള ഉപഗ്രഹങ്ങളുടെ കൂട്ടിയിടികള്‍ കൂടുതല്‍ കൂട്ടിയിടികളിലേക്ക് നയിക്കുകയും അപകടസാധ്യതകൾ ക്രമാതീതമായി വർധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് കെസ്‌ലർ.

2021ല്‍ ഭ്രമണപഥത്തിലെ പ്രവർത്തനരഹിതമായ ഉപഗ്രങ്ങളില്‍ ഒന്ന് ഭൂതല അധിഷ്ടിത ആന്റി സാറ്റ്‌ലൈറ്റ് മിസൈല്‍ ഉപയോഗിച്ച് റഷ്യ തകർത്തിരുന്നു. റഷ്യക്കെതിരെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്ലെസെറ്റ്‌സ്‌ക് റോക്കറ്റ് സൈറ്റില്‍ നിന്നായിരുന്നു മിസൈല്‍ ലോഞ്ച് ചെയ്തത്. യുക്രെയ്‌ൻ അധിനിവേശത്തിന് മുൻപ് ഒരു ആയുധ സംവിധാനം പരീക്ഷിക്കുന്നതിന്റെ ഭാഗമായായിരുന്നു ഇത്. ഇത് ബഹിരാകാശത്ത് ആയിരക്കണക്കിന് അവശിഷ്ടങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?