Science

'പരാജയങ്ങളിൽ തകരില്ല'; പുതിയ ചാന്ദ്രദൗത്യം 2025ൽ ഉണ്ടാകുമെന്ന് റഷ്യ

വെബ് ഡെസ്ക്

ലൂണ 25 ന്റെ പരാജയത്തിന് പിന്നാലെ വീണ്ടും ചാന്ദ്രദൗത്യവുമായി റഷ്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവം തന്നെ ലക്ഷ്യമാക്കി 2025-26ലാണ് പുതിയ ദൗത്യത്തിനാണ് റഷ്യയുടെ സ്പേസ് ഏജൻസിയായ റോസ്കോസ്മോസ് പദ്ധതിയിടുന്നത്. ഇക്കാര്യം ഇന്നാണ് ഏജൻസി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് പതിനൊന്നിന് അയച്ച ലൂണ 25 ലാൻഡിങ് നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയായിരുന്നു ചന്ദ്രോപരിതലത്തിൽ തകർന്നുവീണത്.

ലൂണ 25 വികസിപ്പിച്ച സംഘവുമായി റോസ്കോസ്മോസ് മേധാവി യൂറി ബോറിസോവ് ചർച്ച ചെയ്ത ശേഷമാണ് ദൗത്യം പ്രഖ്യാപിച്ചത്. ലൂണ 25ന്റെ പരാജയത്തോടെ ചാന്ദ്രദൗത്യം നിർത്തിവച്ചിട്ടില്ലെന്ന് യൂറി ബോറിസോവ് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി റഷ്യൻ ശാസ്ത്രജ്ഞരും എൻജിനീയർമാരും മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

പരാജയപ്പെട്ട ലൂണ-25 ദൗത്യത്തിന്റെ കാരണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്ന് യൂറി ബോറിസോവ് അറിയിച്ചു. ഭ്രമണപഥ ക്രമീകരണത്തിൽ ലൂണ 25ന്റെ ത്രസ്റ്ററുകളുടെ അസാധാരണ പ്രവർത്തനമാണ് തകർച്ചയ്ക്ക് പിന്നിൽ. 84 സെക്കൻഡിന് പകരം എൻജിനുകൾ 127 സെക്കൻഡ് പ്രവർത്തിച്ചതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. 47 വര്‍ഷത്തിനുശേഷമായിരുന്ന ഇത്തരമൊരു ദൗത്യത്തിന് റഷ്യ തയാറായത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനും പര്യവേഷണം നടത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി 2021ൽ വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പലവിധ കാരണങ്ങൾ കൊണ്ട് രണ്ട് വർഷത്തോളം പദ്ധതി വൈകുകയായിരുന്നു.

ചന്ദ്രനിലുള്ള ഗർത്തങ്ങളിൽ ഘനീഭവിച്ച ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതായിരുന്നു ലൂണ 25 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. നാസയിലെയും മറ്റ് ബഹിരാകാശ ഏജൻസികളിലെയും ശാസ്ത്രജ്ഞർ സമീപവർഷങ്ങളിൽ ഗർത്തങ്ങളിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമാകാന്‍ തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത സാങ്കേതിക തകരാര്‍ എത്തിയത്. ലൂണ 25ന്റെ പരാജയത്തോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമെന്ന ബഹുമതി ഇന്ത്യയുടെ ചന്ദ്രയാൻ-3 സ്വന്തമാക്കി. ലൂണ 25ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയത്.

ഏകദേശം ചെറിയ കാറിന്റെ വലിപ്പമുള്ള ലൂണ 25 ദക്ഷിണധ്രുവത്തിൽ ഏകദേശം ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ ലാൻഡിങ്ങിന് തൊട്ടുമുൻപ് പേടകം എത്താൻ ലക്ഷ്യമിട്ട പ്രീ ലാൻഡിങ് ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രക്രിയയ്ക്കിടെ സാങ്കേതിക തകരാർ ഉണ്ടാക്കുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും