CRICKET

CWC2023 Team Focus | സ്റ്റോക്സ് എന്ന എക്സ് ഫാക്ടറുമായി ഇംഗ്ലണ്ട്

വെബ് ഡെസ്ക്

ലോകകപ്പ് ചരിത്രം കണ്ട എക്കാലത്തേയും ത്രസിപ്പിക്കുന്ന ഫൈനലിലൂടെയാണ് 2019ല്‍ ഇയോണ്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം കിരീടമുയര്‍ത്തിയത്. കെയിന്‍ വില്യംസണിന്റെ ന്യൂസിലന്‍ഡ് നിര്‍ഭാഗ്യത്തിന്റെ പക്ഷത്തേക്ക് വീണപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലോകജേതാക്കള്‍ ആതിഥേയരാജ്യമായി. 2019ലെ കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ലോകകപ്പ് ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നതും. ഇന്ത്യയെ പോലെ തന്നെ ടൂര്‍ണമെന്റിലെ ഫെവറൈറ്റ്സുകളാണ് ജോസ് ബട്ട്ലര്‍ നയിക്കുന്ന ടീമും.

ബട്ട്ലറിന് പുറമെ മൊയീന്‍ അലി, ജോണി ബെയര്‍സ്റ്റോ, ആദില്‍ റഷീദ്, ജൊ റൂട്ട്, ബെന്‍ സ്റ്റോക്സ്, മാര്‍ക്ക് വുഡ്, ക്രിസ് വോക്ക്സ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമില്‍ ഇത്തവണയും സ്ഥാനം നിലനിര്‍ത്തിയവര്‍. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമുള്ള ബെന്‍ സ്റ്റോക്സിന്റെ ഏകദിന ടീമിലേക്കുള്ള മടങ്ങി വരവോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സാധ്യതകള്‍ ഇരട്ടിച്ചെന്ന് വേണം പറയാന്‍. താരത്തിന്റെ പരിചയസമ്പത്തും ഒറ്റയ്ക്ക് മത്സരം വിജയിപ്പിക്കാനുള്ള കെല്‍പ്പും ടീമിന്റെ മധ്യനിരയിലെ പോരായ്മകള്‍ നികത്തും. 2019ല്‍ സ്റ്റോക്ക്സിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് വരള്‍ച്ചയ്ക്ക് അറുതിവരുത്തിയത്.

തിരിച്ചുവരവില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 235 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്. ഇതില്‍ 124 പന്തില്‍ 182 റണ്‍സ് നേടിയ പ്രകടനവും ഉള്‍പ്പെടുന്നു. ഇംഗ്ലണ്ട് സെലക്ടര്‍മാരുടെ തീരുമാനം ശരിവയ്ക്കുന്നതാണ് സ്റ്റോക്ക്സിന്റെ ഫോം. യുവ പേസ് ബോളര്‍ ഗസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ട് ടീമിലെ സര്‍പ്രൈസ് എന്‍ട്രി. പരുക്കേറ്റ ജോഫ്ര ആര്‍ച്ചറിന് പകരക്കാരനായാണ് ഗസിന്റെ വരവ്. ഏകദിന ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത ഗസിന് തുണയായത് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ്.

ബാറ്റിങ് നിരയില്‍ ജോണി ബെയര്‍സ്റ്റോയും ഡേവി‍ഡ് മലനുമായിരിക്കും ഇംഗ്ലണ്ട് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ഫോം അത്ര തൃപ്തികരമല്ലെങ്കിലും ഇന്ത്യയിലെ സാഹചര്യങ്ങള്‍ ബെയര്‍സ്റ്റോയ്ക്ക് ഇണങ്ങുന്നതാണ്. മൂന്നാമനായി ജോ റൂട്ടും പിന്നാലെ ബട്ട്ലറുമെത്തും. ഇന്നിങ്സ് പടുത്തുയര്‍ത്തുക എന്ന ഉത്തരവാദിത്തം തന്നെയായിരിക്കും റൂട്ടിന്. യുവതാരം ഹാരി ബ്രുക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ബെന്‍ സ്റ്റോക്ക്സ് എന്നിവര്‍ ബാറ്റിങ് നിരയുടെ കരുത്ത് വര്‍ധിപ്പിക്കും.

ലിവിങ്സ്റ്റണ്‍, സ്റ്റോക്ക്സ്, ബ്രൂക്ക് എന്നിവര്‍ക്ക് പന്തുകൊണ്ടും സംഭാവന നല്‍കാന്‍ കഴിയുമെന്നത് ഇംഗ്ലണ്ട് ടീമിനെ കൂടുതല്‍ സന്തുലിതമാക്കുന്നു. ഇന്ത്യന്‍ പിച്ചുകളില്‍ ആദില്‍ റഷീദായിരിക്കും ബട്ട്ലറുടെ സ്പിന്‍ ആയുധം. മാര്‍ക്ക് വുഡ്, ക്രിസ് വോക്ക്സ് പേസ് ദ്വയത്തിനൊപ്പം ടോപ്ലിയായിരിക്കും മൂന്നാം പേസറായി എത്തുക. ഇടം കയ്യന്‍ ബോളര്‍ എന്നത് ഡേവിഡ് വില്ലിയുടെ സാധ്യതകളേയും ഉയര്‍ത്തുന്നതാണ്.

ഇംഗ്ലണ്ട് ടീം

ജോസ് ബട്ട്‌ലർ, മോയിൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, സാം കുറൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ് .

ഇംഗ്ലണ്ടിന്റെ ലോകകപ്പ് മത്സരങ്ങള്‍

ന്യൂസിലന്‍ഡ് - ഒക്ടോബര്‍ അഞ്ച്, അഹമ്മദാബാദ്.

ബംഗ്ലാദേശ് - ഒക്ടോബര്‍ 10, ധര്‍മശാല.

അഫ്ഗാനിസ്ഥാന്‍ - ഒക്ടോബര്‍ 15, ഡല്‍ഹി.

ദക്ഷിണാഫ്രിക്ക - ഒക്ടോബര്‍ 21, മുംബൈ.

ശ്രീലങ്ക - ഒക്ടോബര്‍ 26, ബംഗളൂരു.

ഇന്ത്യ - ഒക്ടോബര്‍ 29, ലഖ്നൗ.

ഓസ്ട്രേലിയ - നവംബര്‍ നാല്, അഹമ്മദാബാദ്.

നെതര്‍ലന്‍ഡ്സ് - നവംബര്‍ എട്ട്, പൂനെ.

പാക്കിസ്ഥാന്‍ - നവംബര്‍ 11, കൊല്‍ക്കത്ത.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?